തിരുവനന്തപുരം: മൂന്ന് സ്വർണം ഒരു വെള്ളി നാല് വെങ്കലം..! പരിമിതമായ സൗകര്യങ്ങൾക്കിടയിലും ഭാവിയിലെ പ്രതീക്ഷകൾക്ക് ഊർജ്ജമേകുന്ന കുതിപ്പാണ് മലപ്പുറം ആലത്തിയൂർ കെ.എച്ച്.എം.എച്ച്.എസ് സംസ്ഥാന സ്‌കൂൾ കായിക മേളയിൽ കാഴ്ചവച്ചത്. 2019ൽ കണ്ണൂരിൽ പങ്കെടുത്ത അഞ്ചുപേരും മടങ്ങിയത് മെഡൽ പോയിട്ട് നല്ലൊരു പ്രകടനം പോലും കാഴ്ചവയ്‌ക്കാതെയായിരുന്നു. മികച്ച സ്കൂളിന്റെ എണ്ണമെടുത്താൽ ഏഴയലത്ത് വരാൻ സാധിക്കാത്ത കെ.എച്ച്.എം.എച്ച്.എസ് ഇന്നലെയിത് തിരുത്തി. സംസ്ഥാന തലത്തിൽ 22 പോയിന്റോടെ മികച്ച സ്കൂളുകളിൽ എട്ടാമതായപ്പോൾ ജില്ലയിൽ രണ്ടാമതായി. സ്കൂൾ മാനേജ്മെന്റും കായികാദ്ധ്യാപകൻ ഷാജിറും കോച്ച് റിയാസും 2019ലെ ആ വലിയ തിരിച്ചടിയെ പ്രചോദനമായി ഉൾക്കൊണ്ടു. ആദ്യഘട്ടം സംസ്ഥാനതലത്തിൽ കൂടുതൽ പേരെ യോഗ്യരാക്കുന്നതായിരുന്നു. അത് വിജയകരമായി പൂർത്തിയാക്കി. 28 പേരെ പരിശീലിപ്പിച്ചതിൽ 21 പേർ തലസ്ഥാനത്തേക്ക് വണ്ടികയറി. മികച്ച പ്രകടനങ്ങളായിരുന്നു രണ്ടാം ഘട്ടത്തെ ലക്ഷ്യം. എട്ടുപേർ മെഡൽ നേട്ടം ആഘോഷിച്ചപ്പോൾ തലനാരിഴയ്‌ക്ക് മെഡൽ നഷ്ടപ്പെട്ടവരായിരുന്നു കൂടുതൽ. കായിക സ്കൂളുകൾക്ക് ലഭിക്കുന്നതിൽ പകുതി സൗകര്യങ്ങൾ തങ്ങളുടെ കുട്ടികൾക്ക് ലഭ്യമാക്കിയാൽ നേട്ടങ്ങൾ ഇനിയുമേറെയുണ്ടാകുമെന്ന് കോച്ച് റിയാസ് ഉറപ്പു തരുന്നു. ഇന്ന് മലപ്പുറം തിരൂർ റെയിൽവെ സ്റ്റേഷനിൽ സ്കൂളിനായി ചരിത്ര നേട്ടം സ്വന്തമാക്കിയവർക്ക് സ്വീകരണമൊരുക്കിയിട്ടുണ്ട്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |