ന്യൂഡൽഹി: ഗുജറാത്ത്, ഹിമാചൽ പ്രദേശ് നിയമസഭാ തിരഞ്ഞെടുപ്പുകളുടെ വോട്ടെണ്ണൽ പുരോഗമിക്കുമ്പോൾ ഗുജറാത്തിൽ ബിജെപിയുടെ അശ്വമേഥം വിജയകരമായി പൂർത്തിയാകുമെന്ന് സൂചന. ചരിത്രത്തിലെ തന്നെ വൻ കുതിപ്പാണ് ബിജെപി നടത്തികൊണ്ടിരിക്കുന്നത്. 148 സീറ്റുകളിലാണ് താമര വിരിഞ്ഞുനിൽക്കുന്നത്. കോൺഗ്രസിന് 20 സീറ്റുകളിൽ മാത്രമാണ് മുന്നേറാൻ കഴിഞ്ഞിട്ടുള്ളത്. ആം ആദ്‌മി പാർട്ടിക്ക് 10 സീറ്റുകളിൽ ലീഡുണ്ട്.
ഹിമാചലിൽ നിന്ന് പുറത്തുവരുന്ന റിപ്പോർട്ടുകൾ പ്രകാരം ബിജെപിയും കോൺഗ്രസും ഇഞ്ചോടിഞ്ച് പോരാട്ടമാണ് ദൃശ്യമാക്കുന്നത്. നിലവിൽ കോൺഗ്രസ് മുന്നിലാണ്. 34 സീറ്റുകളുടെ ലീഡുണ്ടവർക്ക്. ബിജെപി 31 സീറ്റുകളിൽ മുന്നേറുന്നു. ആപ്പ് ഇതുവരെയും അക്കൗണ്ട് തുറന്നിട്ടില്ല.
ഗുജറാത്തിൽ 33 ജില്ലകളിലായി 37 കേന്ദ്രങ്ങളിലാണ് വോട്ടെണ്ണുന്നത്. ആദ്യം പോസ്റ്റൽ ബാലറ്റുകളാണ് എണ്ണുന്നത്. 182 ഒബ്സർവർമാർ അടക്കം 700ഓളം ഉദ്യോഗസ്ഥരെയാണ് കൗണ്ടിംഗ് സ്റ്റേഷനുകളിൽ തെരഞ്ഞെടുപ്പ് കമ്മീഷൻ നിയോഗിച്ചിരിക്കുന്നത്. മൂന്ന് നിര സുരക്ഷാ ക്രമീകരണങ്ങളും ഓരോ കേന്ദ്രത്തിലും ഏർപ്പെടുത്തും.
27 വർഷമായി ഗുജറാത്ത് ഭരിക്കുന്ന ബി.ജെ.പി അധികാര തുടർച്ച നേടുമെന്നാണ് എക്‌സിറ്റ് പോൾ സർവെ ഫലങ്ങൾ. ഭരണകക്ഷിയായ ബി.ജെ.പിക്കും പ്രതിപക്ഷമായ കോൺഗ്രസിനും വെല്ലുവിളിയുയർത്തിയ ആംആദ്‌മി പാർട്ടിക്ക് അക്കൗണ്ട് തുറക്കാനായാൽ അത് വലിയ നേട്ടമാകും.
ഹിമാചലിൽ 68 മണ്ഡലങ്ങളിൽ ആകെ 412 സ്ഥാനാർത്ഥികൾ ആണ് മത്സരിക്കുന്നത്. ഭരണകക്ഷിയായ ബി.ജെ.പിക്ക് മുൻതൂക്കം പ്രവചിക്കുന്നുണ്ടെങ്കിലും പ്രതിപക്ഷമായ കോൺഗ്രസുമായി ഇഞ്ചോടിഞ്ച് പോരാട്ടമാണെന്നും സർവെകൾ പ്രവചിച്ചത്. 35 സീറ്റാണ് കേവല ഭൂരിപക്ഷത്തിന് വേണ്ടത്. 2017ൽ ബി.ജെ.പി 44ഉം കോൺഗ്രസ് 21ഉം സീറ്റുകളാണ് നേടിയത്.
182 അംഗ ഗുജറാത്ത് നിയമസഭയിലേക്ക് ഡിസംബർ ഒന്നിനും അഞ്ചിനും രണ്ടു ഘട്ടമായും ഹിമാചൽ പ്രദേശിലെ 68 സീറ്റുകളിലേക്ക് ഒറ്റഘട്ടമായി നവംബർ 12നുമാണ് തിരഞ്ഞെടുപ്പ് നടന്നത്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |