തിരുവനന്തപുരം: പിഎസ്‌സിയിലെ പുതുക്കിയ സമ്പ്രദായങ്ങൾ ഉദ്യോഗാർത്ഥികൾക്ക് സഹായകരമാണെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. കാലതാമസമില്ലാതെ തന്നെ റാങ്ക് പട്ടികകൾ പ്രസിദ്ധീകരിക്കാനുള്ള നടപടികളാണ് പിഎസ്‌സി സ്വീകരിച്ച് വരുന്നതെന്നും ഒഴിവുള്ള തസ്തികകളിലേയ്ക്കുള്ള നിയമനത്തിനായുള്ല തിരഞ്ഞടുപ്പ് പ്രക്രിയകളിൽ കാര്യക്ഷമത കൈവന്നതായി അദ്ദേഹം നിയമസഭയിൽ ഷാഫി പറമ്പിലിന്റെ ശ്രദ്ധക്ഷണിക്കലിന് മറുപടി നൽകി.
കൂടുതൽ അപേക്ഷകരുള്ള തസ്തികകളിലേയ്ക്ക് 2021 മുതൽ രണ്ടിനം പരീക്ഷകൾ നടത്തി വരികയാണെന്നും പരീക്ഷയ്ക്കായുള്ള വിദ്യാഭ്യാസ യോഗ്യത തരം തിരിച്ചാണ് ഓരോ വിഭാഗത്തിനും പ്രാഥമിക പരീക്ഷയും മുഖ്യ പരീക്ഷയും നടത്തി വരുന്നതെന്നും ഇത് വഴി ഉദ്യോഗാർത്ഥികൾക്ക് ഏതെങ്കിലും തരത്തിലുള്ള അവസര നഷ്ടവും ഉണ്ടാകുന്നില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു. പരീക്ഷകളെ സംബന്ധിച്ചും ചോദ്യോത്തരങ്ങളെ സംബന്ധിച്ചും പരീക്ഷാർത്ഥികൾക്കുള്ല പരാതികൾ പരിഹരിക്കാൻ വിദഗ്ദ സമിതി പ്രവർത്തിച്ച് വരുന്നുണ്ട്. കൂടുതൽ അപേക്ഷകരുള്ല തസ്തികകളിലേയ്ക്ക് ഒരുമിച്ച് പരീക്ഷ നടത്തുന്നത് ഒഴിവാക്കി ജില്ല തിരിച്ച് പരീക്ഷകൾ ക്രമീകരിച്ചത് വഴി ഉദ്യോഗാർത്ഥികൾക്ക് സ്വന്തം ജില്ലയിൽ തന്നെ പരീക്ഷാ കേന്ദ്രം ലഭിക്കുന്നതിലെ സാദ്ധ്യത വർദ്ധിച്ചതായും അദ്ദേഹം പറഞ്ഞു.
പരീക്ഷാ കമ്മീഷൻ രൂപീകരിച്ച വിദഗ്ദ സമിതിയുടെ നിർദേശപ്രകാരമുള്ല മാർക്ക് ക്രമീകരണത്തിന്റെ അടിസ്ഥാനത്തിലാണ് റാങ്ക് ലിസ്റ്റുകൾ പ്രസിദ്ധീകരിച്ച് വരുന്നത്. കൂടാതെ റാങ്ക് ലിസ്റ്റുകൾ തയ്യാറാക്കുന്ന സമയത്ത് സംവരണവിഭാഗങ്ങളുടെ അർഹമായ പ്രാതിനിദ്ധ്യവും ഉറപ്പ് വരുത്തുന്നുണ്ട്. റാങ്ക് ലിസ്റ്റുകൾ കാലതാമസമില്ലാതെ പ്രസിദ്ധീകരിക്കുന്നതിനും പുതിയ സമ്പ്രദായം സഹായകരമാണെന്ന് മുഖ്യമന്ത്രി കൂട്ടിച്ചേർത്തു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |