■കെ.കെ. ശൈലജയും മറ്റും രണ്ടാഴ്ചക്കകം വിശദീകരണം നൽകണം
കൊച്ചി: കൊവിഡ് കാലത്ത് പി.പി.ഇ കിറ്റുകളും മെഡിക്കൽ ഉപകരണങ്ങളും വാങ്ങിയതിൽ അഴിമതിയുണ്ടെന്ന പരാതിയിൽ ലോകായുക്തയ്ക്ക് അന്വേഷണം തുടരാമെന്ന് ഹൈക്കോടതി. പരാതിയിൽ ലോകായുക്ത നോട്ടീസ് അയച്ചതിനെതിരായ ഹർജി ചീഫ് ജസ്റ്റിസ് എസ്. മണികുമാറും ജസ്റ്റിസ് ഷാജി പി.ചാലിയും ഉൾപ്പെട്ട ഡിവിഷൻബെഞ്ച് തള്ളി. മുൻ ആരോഗ്യമന്ത്രി കെ.കെ. ശൈലജ ഉൾപ്പെടെയുള്ളവർ രണ്ടാഴ്ചയ്ക്കകം ലോകായുക്തയ്ക്ക് വിശദീകരണം നൽകണം.
ഹർജി കോടതിയുടെ പരിഗണനയിലായിരുന്നതിനാൽ ,ലോകായുക്തയ്ക്ക് വിശദീകരണം നൽകാനുള്ള സമയ പരിധി കഴിഞ്ഞത് കണക്കിലെടുത്താണ് രണ്ടാഴ്ച അനുവദിച്ചത്.
ലോകായുക്ത നോട്ടീസ് നൽകിയതിനെതിരെ ആരോഗ്യ വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറി രാജൻ ഖൊബ്രഗഡെ ഉൾപ്പെടെയുള്ളവരാണ് ഹൈക്കോടതിയെ സമീപിച്ചത്. പി.പി.ഇ കിറ്റുകൾ വാങ്ങിയത് ഉയർന്ന നിരക്കിലാണെന്ന പരാതിയാണ് ലോകായുക്തയ്ക്ക് ലഭിച്ചത്.
പൊതുമുതൽ ദുരുപയോഗം ചെയ്യപ്പെട്ടെന്ന് പരാതി ഉയർന്നാൽ ഏതു സാഹചര്യത്തിലും അന്വേഷിക്കാൻ ലോകായുക്തയ്ക്ക് അധികാരമുണ്ടെന്ന് ഹൈക്കോടതി നേരത്തേ വ്യക്തമാക്കിയിരുന്നു. അടിയന്തര സാഹചര്യത്തിൽ ദുരന്തനിവാരണ ചട്ടങ്ങൾ പ്രകാരമാണ് സാധനങ്ങൾ വാങ്ങിയതെങ്കിലും അഴിമതി നടന്നിട്ടില്ലെന്ന് ഉറപ്പാക്കണമെന്നും
കോടതി ചൂണ്ടിക്കാട്ടി.
മുൻ മന്ത്രി കെ.കെ. ശൈലജ, രാജൻ ഖൊബ്രഗഡെ, മെഡിക്കൽ സർവീസസ് കോർപ്പറേഷൻ എംഡിയായിരുന്ന ബാലമുരളി, എസ്.ആർ. ദിലീപ്കുമാർ, സ്വകാര്യ കമ്പനി പ്രതിനിധികൾ എന്നിവർക്കെതിരെ വട്ടിയൂർക്കാവിലെ യു.ഡി.എഫ് സ്ഥാനാർത്ഥിയായിരുന്ന വീണ എസ്. നായരാണ് ലോകായുക്തയെ സമീപിച്ചത്.ദുരന്ത നിവാരണ നിയമ പ്രകാരമുള്ള വ്യവസ്ഥകളാണ് ബാധകമെന്നും ,ലോകായുക്തയുടെ അധികാര പരിധിയിൽ വരില്ലെന്നും ഹർജിക്കാർ വാദിച്ചിരുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |