കാട്ടാക്കട: 115-ാം പിറന്നാൾ ആഘോഷിക്കാനൊരുങ്ങുകയാണ് ആസിയ ഉമ്മ. മക്കളും കൊച്ചുമക്കളും അവരുടെ മക്കളും നാട്ടുകാരും ഒക്കെയായി ആസിയാ അമ്മൂമ്മയുടെ പിറന്നാൾ വൻ ആഘോഷമാക്കാനുള്ള തിരക്കിലാണ്.
പൂവച്ചൽ കൊണ്ണിയൂർ വി.വി ഹൗസിൽ ആസിയ ഉമ്മയാണ് 115ാം വയസിലേക്ക് കടക്കുന്നത്. ഈ മാസം 26നാണ് മുത്തശ്ശിയുടെ പിറന്നാൾ.ആര്യനാട് പള്ളിവേട്ട സ്വദേശിയായിരുന്ന ഉമ്മയിപ്പോൾ കൊണ്ണിയൂരിലുള്ള മകനൊപ്പമാണ് താമസം. തന്റെ അഞ്ച് തലമുറകളെ കാണാനും കൊച്ചുമക്കളേയും അവരുടെ മക്കളേയും ഒക്കെ ലാളിക്കാനും ആസിയാ ഉമ്മയ്ക്ക് സാധിച്ചു.ഉമ്മയുടെ ഭർത്താവ് അബ്ദുൾ ഖാദർ മരിച്ചിട്ട് 42 വർഷത്തോളമായി. ഇവരുടെത് ഏഴ് മക്കളും മരുമക്കളും ചെറുമക്കളും അടക്കം 150തോളം പേരടങ്ങുന്ന വലിയ കുടുംബമാണ്. ഒരുമകൻ ചെറുപ്പത്തിലേ മരിച്ചുപോയി.അബൂബേക്കർ കുഞ്ഞ്,സുഹ്റാ ബീവി,ഐഷാബീവി,നബീസാ ബീവി,സഫിയാ ബീവി,മുഹമ്മദ് സാലി എന്നിവർ മറ്റ് മക്കളാണ്.മൂത്തമകന് ഇപ്പോൾ 90 വയസ് കഴിഞ്ഞു. ഉമ്മയ്ക്ക് സഹോദരങ്ങൾ പത്ത് പേരുണ്ടായിരുന്നെങ്കിലും ഇപ്പോൾ രണ്ട് പേരെ ജീവിച്ചിരിപ്പുള്ളൂ.
വയസ് 115 പിന്നിട്ടെങ്കിലും ഇതേവരെ കാര്യമായ ഒരു അസുഖവും വന്നിട്ടില്ലെന്ന് അസിയാ ഉമ്മ പറയുന്നു. മാത്രവുമല്ല ഇതേവരെ സർക്കാരിന്റെ ക്ഷേമ പെൻഷനോ മറ്റാനുകൂല്യങ്ങളോ ഒന്നും ഇവർക്ക് ലഭിച്ചിട്ടുമില്ല. ആധാർ കാർഡ് തന്നെ എടുത്തിട്ട് മാസങ്ങളേ ആയിട്ടുള്ളൂ.പിറന്നാൾ ആഘോഷമാക്കി മാറ്റാനാണ് പ്രദേശവാസികളുടെ തീരുമാനം. സമൂഹ മാദ്ധ്യമങ്ങളിൽ മുത്തശ്ശിയുടെ ജന്മദിനം അറിഞ്ഞ് പൂവച്ചൽ - കാട്ടാക്കട ഗ്രാമപഞ്ചായത്ത് പ്രസിഡന്റുമാരും പൊതുപ്രവർത്തകരും ഉൾപ്പെടെ നിരവധി പേർ വീട്ടിലെത്തി ആശംസകളറിയിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |