കീവ്: കഴിഞ്ഞ ഫെബ്രുവരി മുതൽ തുടരുന്ന യുക്രെയിനുമായുള്ള സംഘർഷത്തിൽ നിലപാട് മയപ്പെടുത്താതെ റഷ്യൻ പ്രസിഡന്റ് വ്ളാഡിമർ പുടിൻ. ക്രിസ്മസിനോടനുബന്ധിച്ച് കനത്ത ആക്രമണത്തിന് നിയന്ത്രണം വരുത്തണമെന്ന യുക്രെയിന്റെ സമവായ നീക്കത്തെ പുടിൻ തള്ളി. ഇതോടെ പത്തു മാസത്തോളം നീണ്ട യുദ്ധ സാഹചര്യം ഉടനെങ്ങും തന്നെ അവസാനിപ്പിക്കാൻ റഷ്യ തയ്യാറല്ല എന്ന കാര്യം വ്യക്തമായി.
യുദ്ധത്തിന് അറുതി വരുത്തുന്ന തരത്തിൽ യാതെൊരു വിധ ചർച്ചകളും ഇരു രാജ്യങ്ങളും തമ്മിൽ മാസങ്ങളായി നടത്തി വരുന്നില്ല. അതിനിടയിലാണ് യൂറോപ്പ് സമീപകാലത്ത് സാക്ഷിയായ ഏറ്റവും വലിയ യുദ്ധത്തിന് ഇടക്കാലത്തേയ്‌ക്കെങ്കിലും അവസാനം കാണാൻ യുക്രെയിൻ ശ്രമിച്ചത്. കുറച്ച് ആഴ്ച്ചകൾക്ക് ശേഷം കഴിഞ്ഞ വ്യാഴാഴ്ച റഷ്യ യുക്രെയിന്റെ തലസ്ഥാന നഗരിയിൽ വീണ്ടും ഡ്രോൺ ആക്രമണം നടത്തിയിരുന്നു. പുലർച്ചെ നടന്ന ആക്രമണത്തിനിടെ ഇറാൻ നിർമ്മിതമായ 13 ഷഹീൻ ഡ്രോണുകൾ വെടിവച്ച് വീഴ്ത്തിയതായി യുക്രെയിൻ അറിയിച്ചിരുന്നു.
യുക്രെയിന്റെ ഊർജ കേന്ദ്രങ്ങളെയാണ് റഷ്യ ആക്രമണത്തിലൂടെ ലക്ഷ്യമിട്ടത്. എന്നാൽ ഇന്നലത്തെ ആക്രമണത്തിൽ ഊർജ സംവിധാനങ്ങളൊന്നും തകർന്നില്ലെന്നും രാജ്യത്തിന്റെ വ്യോമപ്രതിരോധ സേന ശക്തമായ ചെറുത്തുനില്പ് നടത്തിയെന്നും യുക്രെയിൻ അറിയിച്ചു. നാല് ജനവാസ കെട്ടിടങ്ങളിൽ ഡ്രോണിന്റെ ഭാഗങ്ങൾ പതിച്ചെങ്കിലും ആളപായമുണ്ടായില്ല എന്ന് കീവ് ഗവർണർ ഒലെക്സി കുലേബ പറഞ്ഞു. അതേ സമയം റഷ്യൻ മിസൈലുകളെ പ്രതിരോധിക്കാനായി യുക്രെയിന് പേട്രീയറ്റ് എയർ ഡിഫൻസ് സിസ്റ്റം നൽകുമെന്ന് യു.എസ് അറിയിച്ചിരുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |