മലപ്പുറം: പാണക്കാട്ടെ ഇൻകെൽ എഡ്യുസിറ്റിയിലെ അവശേഷിക്കുന്ന 18 ഏക്കർ ഭൂമിയും ഇൻകെൽ- കെ.എസ്.ഐ.ഡി.സി സംയുക്ത സംരംഭത്തിന്റെ കീഴിലുള്ള 75 ഏക്കറും വ്യവസായ സംരംഭങ്ങൾക്ക് കൈമാറാൻ നടപടി വേഗത്തിലാക്കി ഇൻകെൽ. 75 ഏക്കറിൽ താത്പര്യപത്രം ക്ഷണിച്ചിട്ടുണ്ട്. എഡ്യു സിറ്റിയിലെ 18 ഏക്കറിൽ ഏഴേക്കർ ഇതിനകം പുതിയ സംരംഭങ്ങൾക്ക് അനുവദിച്ചു. ശേഷിക്കുന്നവ മാർച്ചിനകം കൈമാറാനാണ് ലക്ഷ്യമിടുന്നത്. ഇന്നലെ പാണക്കാട്ടെ എഡ്യൂ സിറ്റി സന്ദർശിച്ച മാനേജിംഗ് ഡയറക്ടർ ഡോ.കെ.ഇളങ്കോവൽ വിവിധ വികസന പ്രവർത്തനങ്ങൾ വിലയിരുത്തി.
ഇൻകെൽ -കെ.എസ്.ഡി.സി സംയുക്ത സംരംഭത്തിന് കീഴിൽ 243 ഏക്കറിലായി വ്യാപിച്ച് കിടക്കുന്ന ഇൻകെൽ വ്യവസായ പാർക്കിൽ പത്ത് വർഷത്തിനിടെ 80ഓളം കമ്പനികൾ പ്രവർത്തനം ആരംഭിച്ചിട്ടുണ്ട്. ഇതുവഴി 3,000 പേർക്ക് നേരിട്ടും അതിലേറെ ആളുകൾക്ക് പരോക്ഷമായും തൊഴിൽ നൽകാനായി. പ്രത്യേക വ്യവസായ മേഖലയായി നോട്ടിഫൈ ചെയ്ത പ്രദേശമെന്ന നിലയ്ക്ക് മികച്ച സംരംഭക സൗഹൃദാന്തരീക്ഷം ഇൻകെല്ലിലേക്ക് കൂടുതൽ സംരംഭകരെ ആകർഷിക്കുന്നുണ്ട്. ഇവിടെ പ്രവർത്തിക്കുന്നതിൽ കൂടുതലും സ്വർണ്ണ-വജ്ര ആഭരണ നിർമ്മാണ ശാലകളാണ്. ചെരുപ്പ് നിർമ്മാണ യൂണിറ്റുകൾ, കോൾഡ് സ്റ്റോറേജ്, പ്രിന്റിംഗ് പ്രസുകൾ, പി.വി.സി യൂണിറ്റ്, റൂഫിംഗ് ഷീറ്റ് നിർമ്മാണം, ഭാരത് ബെൻസ്, ആക്ടിവേറ്റഡ് കാർബൺ യൂണിറ്റ്, ഭക്ഷ്യോത്പന്ന നിർമ്മാണ യൂണിറ്റുകൾ തുടങ്ങിയവയും പ്രവർത്തിക്കുന്നുണ്ട്.
സൗകര്യങ്ങളിൽ എ പ്ലസ്
മികച്ച അടിസ്ഥാന സൗകര്യങ്ങൾ പാണക്കാട്ടെ ഇൻകെല്ലിലുണ്ട്.
കെ.എസ്.ഇ.ബിയുടെ പുതിയ സബ് സ്റ്റേഷൻ ഉടൻ വരും. രണ്ട് മെഗാവാട്ടിന്റെ സോളാർ പാനലും സ്ഥാപിക്കും. പ്രദേശത്തെ ചെരിവുള്ളതും വ്യവസായിക ആവശ്യത്തിന് ഉപയോഗിക്കാൻ പറ്റാത്തതുമായ ഭൂമിയിലാവും സോളാർ പാനൽ സ്ഥാപിക്കുക. വെള്ളത്തിന്റെ ലഭ്യത വർദ്ധിപ്പിക്കുന്നതിന് 30 എച്ച്.പിയുടെ പമ്പ് കൂടി സ്ഥാപിക്കും. മൂന്ന് കോടി രൂപ ചെലവിൽ പുതുതായി റോഡ് ശൃംഖല വർദ്ധിപ്പിച്ചിട്ടുണ്ട്. ചില കെട്ടിടങ്ങളുടെ അറ്റകുറ്റപ്പണിയും നടത്തും.
സംസ്ഥാനത്തിന്റെ വ്യാവസായിക മുന്നേറ്റത്തിന് ഇൻകെൽ കരുത്തേകും. ശേഷിക്കുന്ന ഭൂമിയിൽ പുതിയ സംരംഭങ്ങളുടെ അന്വേഷണം വലിയതോതിലുണ്ട്. തൊഴിൽ അധിഷ്ഠിതമായതും നൈപുണ്യം വർദ്ധിപ്പിക്കുന്നതുമായ കോഴ്സുകൾക്കുള്ള ചില പ്രപ്പോസലുകൾ കൂടി എഡ്യു സിറ്റിയിൽ ലഭിച്ചിട്ടുണ്ട്.
ഡോ.കെ.ഇളങ്കോവൽ, ഇൻകെൽ എം.ഡി
പ്രവാസി സംരംഭകർ അടക്കം ഇൻകെല്ലിലേക്ക് വലിയതോതിൽ ആകർഷിക്കപ്പെടുന്നുണ്ട്. പരമ്പരാഗത രീതികൾക്ക് പുറമെ വ്യത്യസ്തമാർന്ന സംരംഭക ആശയങ്ങളും ഉയരുന്നുണ്ട്. ഇവയ്ക്കെല്ലാം അനുകൂലമായ സാഹചര്യം ഒരുക്കാൻ ഇൻകെല്ലിന് സാധിക്കുന്നുണ്ട്.
എം.മുഹമ്മദ് ബഷീർ, സീനിയർ മാനേജർ ആന്റ് പ്രൊജക്ട് ഹെഡ്,
ഇൻകെൽ എഡ്യുസിറ്റി
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |