കൊച്ചി: പാഴ്‌വസ്തുക്കളിൽ നിന്ന് പാട്ടുപകരണങ്ങൾ നിർമ്മിക്കാൻ സ്റ്റാർട്ടപ്പുമായി തൃപ്പൂണിത്തുറ ഗവ. ആർ.എൽ.വി കോളേജ് ഒഫ് മ്യൂസിക് ആൻഡ് ഫൈൻ ആർട്‌സ്. വീണ, വയലിൻ, തബല, മൃദംഗം തുടങ്ങിയ സംഗീതോപകരണങ്ങൾ നിർമ്മിക്കാനാണ് ദക്ഷിണേന്ത്യയുടെ ശാന്തിനികേതൻ എന്നറിയപ്പെടുന്ന കോളേജിന്റെ പദ്ധതി.
പഠനത്തോടൊപ്പം തൊഴിൽ പദ്ധതിക്കായി കോളേജിൽ ചെറുകിട വ്യവസായ യൂണിറ്റ് തുടങ്ങാൻ സർക്കാർ അനുവദിച്ച ഒരു കോടി രൂപയാണ് മൂലധനം.
കോളേജിലെ ശില്പകലാ വകുപ്പിനാണ് ചുമതല.
ഇരുമ്പ്, ചെമ്പ്, പിച്ചള, അലുമിനിയം അവശിഷ്ടങ്ങൾ, കളിമണ്ണ് എന്നിവയിൽ നിന്നെല്ലാം ഉപയോഗപ്രദമായ വസ്തുക്കളും കലാരൂപങ്ങളും നിർമിക്കാമെന്ന് കലാ അദ്ധ്യാപകർ പറഞ്ഞു. അലങ്കാരവസ്തുക്കൾ, ഓഫീസുകളിലും പൊതുമേഖലാ സ്ഥാപനങ്ങളിലും വയ്ക്കാവുന്ന ശില്പങ്ങൾ, കൗതുകവസ്തുക്കൾ, ചെട്ടിച്ചട്ടികൾ, വേസ്റ്റ്ബിന്നുകൾ എന്നിവയെല്ലാം നിർമ്മിക്കാം.എങ്ങനെ മാറ്റിയാലും മാലിന്യമായി ശേഷിക്കുമെന്നതിനാൽ പ്ലാസ്റ്റിക്ക് ഉൾപ്പെടുത്തിയിട്ടില്ലെന്നി ശില്പവിഭാഗം മേധാവി അനു ബി.എസ് പറഞ്ഞു.
പൂർവ വിദ്യാർത്ഥികൾ സഹകരിക്കും
ആർ.എൽ.വി കോളേജ് വ്യവസായ യൂണിറ്റിന്റെ നോഡൽ ഓഫീസായി പ്രവർത്തിക്കും. പൂർവ വിദ്യാർത്ഥികളുടെ പിന്തുണയുണ്ട്. പാഴ്‌വസ്തുക്കളിൽ നിന്ന് കലാരൂപങ്ങൾ ഒരുക്കുന്ന ഡൽഹി, മുംബയ്, വഡോദര എന്നിവിടങ്ങളിൽ നിന്നുള്ള കലാകാരൻമാരെ റിസോഴ്‌സ് പേഴ്‌സൺമാരാക്കും. മറ്റ് ഫൈൻ ആർട്‌സ് കോളേജുകളെയും എൻജിനിയറിംഗ് കോളേജുകളെയും പദ്ധതിയുടെ ഭാഗമാക്കും.
പ്രചോദനം
നവംബറിൽ തിരുവനന്തപുരം കനകക്കുന്നിൽ കേരളത്തിലെ നാല് മ്യൂസിക് കോളേജുകളിലെ വിദ്യാർത്ഥികളുടെ 'സാ 20 കലാസമന്വയം' പരിപാടിയുടെ ഉദ്ഘാടന ചടങ്ങിൽ ഉപഹാരമായി സമ്മാനിച്ചത് പാഴ്‌വസ്തുക്കളിൽ നിന്ന് നിർമ്മിച്ച മെമന്റോ ആയിരുന്നു. ഒന്നാംവർഷ ബി.എഫ്.എ വിദ്യാർത്ഥി കെ.ജെ. സിദ്ധാർത്ഥാണ് ഒരടി ഉയരമുള്ള പത്ത് മെമന്റോകൾ ഒരാഴ്ചകൊണ്ടു നിർമ്മിച്ചത്.
.............................
കോളേജിന്റെ മേൽനോട്ടത്തിലാവും വ്യവസായ യൂണിറ്റിന്റെ പ്രവർത്തനം. സ്ഥലപരിമിതിയാണ് പ്രശ്‌നം. ഇതിൽ സർക്കാരിന്റെ അടിയന്തര ഇടപെടൽവേണം.
പ്രൊഫ. ആർ. രാജലക്ഷ്മി, പ്രിൻസിപ്പൽ
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |