കൊച്ചി: ഓൺലൈൻ ലോട്ടറി വ്യാപാരം സംസ്ഥാനത്ത് വീണ്ടും തകൃതി. 16 കോടിയുടെ ക്രിസ്മസ് -ന്യൂ ഇയർ ബമ്പറാണ് ഓൺലൈനിലെ വില്പനയ്ക്കെത്തിയത്. വെബ്സൈറ്റ്, വാട്സാപ്പ്, ഫേസ്ബുക്ക്, ട്വിറ്റർ എന്നിവ മുഖേനയാണ് കച്ചവടം. അന്യസംസ്ഥാനക്കാരാണ് ഓൺലൈൻ വില്പനക്കാരുടെ പ്രധാന ഇരകൾ. പണം ഗൂഗിൾ പേ വഴി നൽകണം. ഒന്നിലധികം പേർക്ക് ഒരേ ടിക്കറ്റ് തന്നെ അയച്ച് കബളിപ്പിക്കുന്നവരാണ് ഏറെയും. സംഘം ഫേസ്ബുക്കിലിടുന്ന പോസ്റ്റുകൾക്ക് താഴെ കബളിപ്പിക്കപ്പെട്ടവരുടെ പ്രതികരണവുമുണ്ട്.
35 രൂപയ്ക്കും ടിക്കറ്റ്
കേരള ഭാഗ്യക്കുറി ടിക്കറ്റുകൾ വിലകുറച്ചുള്ള ഓൺലൈൻ വില്പനയും തകൃതിയാണ്. 40 രൂപ ടിക്കറ്റാണ് 35 രൂപയ്ക്ക് വിൽക്കുന്നത്. വില കുറച്ച് വിൽക്കുന്നത് നിയമവിരുദ്ധമാണ്.
അവസാന നാലക്കം ഒരേ രീതിയിൽ വരുന്ന 12 ടിക്കറ്റുകളടങ്ങുന്ന സെറ്റ് ലോട്ടറിക്ക് 420 രൂപയാണ് വില ഈടാക്കുന്നത്. ഇതും നിയമ വിരുദ്ധം തന്നെ. ഇത്തരം ടിക്കറ്റുകൾക്ക് സമ്മാനം ലഭിച്ചാൽ നികുതിയും നൽകേണ്ട. തുക വലുതായാലും, 10,000 രൂപയിൽ താഴെയുള്ള പല ടിക്കറ്റുകളായിരിക്കുമെന്നതാണ് കാരണം. ചില സ്ഥാപനങ്ങൾ അവരുടെ പ്രചാരണത്തിന്റെ ഭാഗമായി ലോട്ടറി ടിക്കറ്റുകൾ സമ്മാനമായി നൽകുന്നതും വകുപ്പിന്റെ ശ്രദ്ധയിൽപ്പെട്ടിട്ടുണ്ട്. ഇതും നിയമലംഘനമായാണ് കണക്കാക്കപ്പെടുന്നത്.
നിയമഭേദഗതിവരും
2011ലെ കേരള സംസ്ഥാന ലോട്ടറി റെഗുലേഷൻ അമെൻഡ്‌മെന്റ് റൂൾ പ്രകാരവും കേന്ദ്ര പേപ്പർ ലോട്ടറി റെഗുലേഷൻ ആക്ട് പ്രകാരവും നിയമവിരുദ്ധമാണ് ഇത്തരത്തിലുള്ള ഇടപാടുകൾ. പണം നൽകി നേരിട്ട് മാത്രമേ ലോട്ടറി വാങ്ങാവൂ എന്നാണ് നിയമം. ലോട്ടറി വകുപ്പിന് എൻഫോഴ്സ്‌മെന്റിന്റെ അധികാരമില്ലാത്തതിനാൽ നിയമലംഘനങ്ങൾക്കെതിരെ എ.ഡി.ജി.പിക്ക് പരാതി നൽകും. പല നിയമങ്ങളും നവമാദ്ധ്യമങ്ങൾ വരുന്നതിന് മുമ്പുള്ളവയായതിനാൽ നടപടികൾ എടുക്കാനാവില്ല. നിയമഭേദഗതിക്കുള്ള ചർച്ചകൾ പുരോഗമിക്കുകയാണ്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |