പിന്നാക്ക വികസന കോർപ്പറേഷന്റെ അംഗീകൃത മൂലധനം 200കോടിയാക്കി
തിരുവനന്തപുരം: എക്‌സൈസ് മൊബൈൽ ഇന്റർവെൻഷൻ യൂണിറ്റിന് നാല് വാഹനങ്ങൾ വാങ്ങാൻ മന്ത്രിസഭായോഗം അനുമതി നൽകി. സംസ്ഥാന പിന്നാക്ക വിഭാഗ വികസന കോർപ്പറേഷന്റെ അംഗീകൃത മൂലധനം 150 കോടി രൂപയിൽ നിന്ന് 200 കോടിയായി ഉയർത്താനും തീരുമാനമായി.
നെയ്യാറ്റിൻകര താലൂക്കിൽ പുതുതായി സ്ഥാപിച്ച കീഴാറ്റൂർക്കടവ്, പാഞ്ചിക്കാട്ടുക്കടവ്, പെരിഞ്ചാൻക്കടവ് പാലങ്ങളിലൂടെയും കാരോട്, കുട്ടപ്പൂ എന്നിവിടങ്ങളിലും മദ്യം, മയക്കുമരുന്ന് കടത്തുന്നവരെ പിന്തുടർന്ന് പിടികൂടാൻ ആധുനിക സൗകര്യങ്ങളുള്ള വാഹനങ്ങൾ വാങ്ങണമെന്ന എക്‌സൈസ് കമ്മിഷണറുടെ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് തീരുമാനം. കേരള എക്‌സൈസ് മൊബൈൽ ഇന്റർവെൻഷൻ യൂണിറ്റ് എന്ന പേരിൽ 24 മണിക്കൂറും പ്രവർത്തിക്കുന്ന 4 മൊബൈൽ പട്രോൾ യൂണിറ്റുകൾ സ്ഥാപിക്കുന്നതിന്റെ ഭാഗമായാണിത്.
പുനർഗേഹം പദ്ധതിയുടെ സുഗമമായ നടത്തിപ്പിന് 42.75 കോടി രൂപ അഡിഷണൽ ഓതറൈസേഷൻ മുഖേന അനുവദിക്കാൻ ധനവകുപ്പിന് നിർദ്ദേശം നൽകും.
കേരള ലളിതകലാ അക്കാഡമിയുടെ സർക്കാർ അംഗീകാരമുള്ള തസ്തികകളുടെ ശമ്പളം, അലവൻസ് തുടങ്ങിയവ ഫെബ്രുവരി 10ലെ ഉത്തരവിന്റെ അടിസ്ഥാനത്തിൽ വ്യവസ്ഥകൾക്ക് വിധേയമായി പരിഷ്കരിച്ച് നൽകാനും മന്ത്രിസഭായോഗം തീരുമാനിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |