SignIn
Kerala Kaumudi Online
Friday, 26 April 2024 4.08 PM IST

ചൈനയിൽ നിന്നെത്തുന്നവർക്ക് നെഗറ്റീവ് പരിശോധനാ ഫലം നിർബന്ധമാക്കി ബ്രിട്ടൺ

covid

ലണ്ടൻ: ചൈനയിൽ കൊവിഡ് കേസുകൾ വർദ്ധിക്കുന്ന സാഹചര്യത്തിൽ ചൈനയിൽ നിന്നുള്ള യാത്രക്കാർക്ക് നിയന്ത്രണങ്ങൾ ഏർപ്പെടുത്താനുള്ള തീരുമാനവുമായി ബ്രിട്ടൺ. 2023 ജനുവരി 5 മുതൽ ചൈനയിൽ നിന്ന് ഇംഗ്ലണ്ടിലേക്ക് എത്തുന്ന യാത്രക്കാർ, പുറപ്പെടുന്നതിന് രണ്ട് ദിവസത്തിന് മുമ്പ് എടുത്ത കോവിഡ്19 പ്രീ ഡിപ്പാർച്ചർ ടെസ്റ്റ് നെഗറ്റീവ കാണിക്കണം. നിലവിൽ ചൈനയിൽ നിന്ന് സ്‌കോട്ട്ലൻഡിലേക്കോ വെയിൽസിലേക്കോ വടക്കൻ അയർലൻഡിലേക്കോ നേരിട്ടുള്ള വിമാനങ്ങൾ ഇല്ലെങ്കിലും, ബ്രിട്ടണിൽ ഇത് എത്രയും വേഗം നടപ്പാക്കുമെന്ന് സർക്കാർ അറിയിച്ചു.

വ്യാപനം തടയുന്നതിനുള്ള താത്കാലിക മുൻകരുതൽ നടപടികളാണിതെന്ന് സർക്കാർ പറഞ്ഞു. അടുത്തയാഴ്ച ചൈനീസ് അതിർത്തികൾ വീണ്ടും തുറക്കുന്നതോടെ കേസുകൾ ഉയരുമെന്നതിനാൽ ഇത്തരം നടപടികളിലൂടെ മുൻകരുതൽ സ്വീകരിക്കുന്നതാണ് ശരിയയെന്ന് ബ്രിട്ടീഷ് ആരോഗ്യ സെക്രട്ടറി സ്റ്റീവ് ബാർക്ലേ പറഞ്ഞു. ഇത് യു.കെ ഹെൽത്ത് സെക്യൂരിറ്റി ഏജൻസിയിലെ ശാസ്ത്രജ്ഞർക്ക് ചൈനയിൽ പ്രചരിക്കുന്ന പുതിയ വകഭേദത്തെക്കുറിച്ച് ദ്രുതഗതിയിലുള്ള ഉൾക്കാഴ്ച നേടാൻ സഹായിക്കും. എങ്കിലും വൈറസിനെതിരായ ഏറ്റവും മികച്ച പ്രതിരോധം വാക്സിൻ ആണെന്നും അദ്ദേഹം പറഞ്ഞു.

ചൈനയിൽ നിന്നുള്ള എല്ലാ യാത്രക്കാർക്കും കൊവിഡ് നെഗറ്റീവാണോ എന്ന് എയർലൈനുകൾ പരിശോധിക്കണം. നെഗറ്റീവ് പരിശോധനാ ഫലത്തിന്റെ തെളിവുകൾ നൽകാതെ ആരെയും വിമാനത്തിൽ കയറാനും അനുവദിക്കില്ല.

ബ്രിട്ടണിനു പുറമെ ഫ്രാൻസ്, സ്‌പെയിൻ, ദക്ഷിണ കൊറിയ, ഇസ്രായേൽ എന്നീ രാജ്യങ്ങളും ചൈനയിൽ നിന്നുള്ള യാത്രക്കാർക്ക് നെഗറ്റീവ് പരിശോധനയുടെ തെളിവ് നിർബന്ധമാക്കി. മുമ്പ് ഇന്ത്യ, അമേരിക്ക, ജപ്പാൻ, ഇറ്റലി, തായ്‌വാൻ എന്നീ രാജ്യങ്ങളും ചൈനയിൽ നിന്നുള്ള യാത്രക്കാർക്ക് കോവിഡ് പരിശോധന നിർബന്ധമാക്കിയിരുന്നു.

ചൈനയിലെ അണുബാധയെയും മരണങ്ങളെയും കുറിച്ചുള്ള കണക്കുകളെക്കുറിച്ച് അന്താരാഷ്ട്ര തലത്തിൽ ആശങ്കകൾ ഉയരുന്നുന്ന സാഹചര്യത്തിൽ കൊവിഡ് വിവരങ്ങൾ പങ്കുവയ്കുന്നതിൽ തങ്ങൾ സുതാര്യമാണെന്ന് ചൈന വ്യക്തമാക്കി. ചൈനയിൽ പ്രചരിക്കുന്ന വകഭേദങ്ങളെക്കുറിച്ചുള്ള ആഗോള ഡാറ്റാബേസുകളിലേക്ക് പരിമിതമായ വിവരങ്ങൾ മാത്രമേ ബീജിംഗ് നൽകിയിട്ടുള്ളൂവെന്നും പുതിയ കേസുകളെക്കുറിച്ചുള്ള പരിശോധനയും റിപ്പോർട്ടിംഗും കുറഞ്ഞുവെന്നും മുതിർന്ന യു.എസ് ആരോഗ്യ ഉദ്യോഗസ്ഥൻ പറഞ്ഞിരുന്നു. ലോകാരോഗ്യ സംഘടനാ മേധാവി ടെഡ്രോസ് അദാനോം ഗെബ്രിയേസസ് കൂടുതൽ വിവരങ്ങൾ നൽകാൻ ചൈനയോട് ആവശ്യപ്പെട്ടിരുന്നു.

പകർച്ചവ്യാധി പൊട്ടിപ്പുറപ്പെട്ടത് മുതൽ, ലോകാരോഗ്യ സംഘടന ഉൾപ്പെടെയുള്ള അന്താരാഷ്ട്ര സമൂഹവുമായി തുറന്നതും സുതാര്യവുമായ രീതിയിൽ പ്രസക്തമായ വിവരങ്ങൾ ചൈന പങ്കിടുന്നുണ്ടെന്ന് ചൈനീസ് വിദേശകാര്യ മന്ത്രാലയ വക്താവ് വാങ് വെൻബിൻ പറഞ്ഞു. ഞങ്ങൾ ആദ്യ ഘട്ടത്തിൽ പുതിയ കൊറോണ വൈറസിന്റെ വിശദാംശങ്ങൾ നൽകി. അങ്ങനെ മറ്റ് രാജ്യങ്ങളിൽ വാക്സിനുകളും മരുന്നുകളും വികസിപ്പിക്കുന്നതിന് സംഭാവനകൾ നൽകി, അദ്ദേഹം കൂട്ടിച്ചേർത്തു.

ചൈനയിൽ നിന്നുള്ള യാത്രക്കാർക്ക് പ്രവേശന നിയന്ത്രണങ്ങൾ ഏർപ്പെടുത്തേണ്ട ആവശ്യമില്ലെന്ന് പല രാജ്യങ്ങളിലെയും ആരോഗ്യ വിദഗ്ദ്ധർ തീരുമാനിച്ചതായി വാങ് വെൻബിൻ പറഞ്ഞു.
യൂറോപ്യൻ യൂണിയനിലും യൂറോപ്യൻ ഇക്കണോമിക് ഏരിയയിലും ഉയർന്ന പ്രതിരോധശേഷി ഉള്ളതിനാൽ അത്തരം നിയന്ത്രണങ്ങൾ തത്കാലം ആവശ്യമില്ലെന്ന് യൂറോപ്യൻ യൂണിയന്റെ പകർച്ചവ്യാധി ഏജൻസി അറിയിച്ചു. നിലവിൽ ചൈനയിൽ നിന്നുള്ളവർക്ക് പരിശോധനകൾ ഏർപ്പെടുത്തേണ്ടതിന്റെ ആവശ്യകത ഇല്ലെന്ന് ജർമ്മനിയും പറഞ്ഞു. എങ്കിലും ചൈനയിൽ നിന്നുള്ള വിവരങ്ങൾ വിശ്വസനീയമായി ലഭിക്കാത്തതിനാൽ ജർമ്മനിയുടെ നിലപാടിൽ മാറ്റം വന്നേക്കാം.

5,500 പുതിയ കേസുകളും വെള്ളിയാഴ്ച ഒരു മരണവും ഉണ്ടായതായി ചൈനയിലെ ദേശീയ രോഗ നിയന്ത്രണ സ്ഥാപനം പറഞ്ഞു. എന്നാൽ, കൂട്ട പരിശോധനയും കോവിഡ് കണക്കാക്കുന്നതിനുള്ള മാനദണ്ഡങ്ങളും ചുരുക്കിയതു കൊണ്ട് ഇവ യാഥാർത്ഥ കണക്കുകളല്ലെന്ന് കരുതപ്പെടുന്നു. നിലവിൽ ചൈനയിൽ പ്രതിദിനം 9,000 മരണങ്ങളും 1.8 ദശലക്ഷം അണുബാധകളും ഉണ്ടാകുന്നുണ്ടെന്നാണ് മറ്റൊരു അനൗദ്യോഗിക കണക്ക്. ഇതിനിടെ രാജ്യത്ത് എത്തുന്നവർക്കുള്ള നിർബന്ധിത ക്വാറന്റൈൻ ഈ മാസം അവസാനിപ്പിക്കുമെന്നും വൈറസ് തടയുന്നതിനുള്ള കർശന നടപടികൾ ഉപേക്ഷിച്ചതായും ചൈന അറിയിച്ചു.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: NEWS 360, WORLD, WORLD NEWS
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.