കൊല്ലം : ഭാര്യാപിതാവിനെ കുത്തിക്കൊല്ലാൻ ശ്രമിച്ച കേസിൽ പാരിപ്പള്ളി കടമ്പാട്ടുകോണം വിനീത് ഭവനിൽ വിപിനെ (27) പാരിപ്പള്ളി പൊലീസ് അറസ്റ്റ് ചെയ്തു. മദ്യപാനിയും ലഹരിക്ക് അടിമയുമായ പ്രതി, ഭാര്യയുമായി വഴക്കുണ്ടാക്കുക പതിവായിരുന്നു. ഇയാളുടെ ഉപദ്രവം സഹിക്കവയ്യാതെ എഴിപ്പുറത്തുള്ള വീട്ടിൽ പിതാവിനോടൊപ്പം താമസിച്ചു വരികയായിരുന്നു യുവതി. കഴിഞ്ഞ മാസം 22ന് മദ്യലഹരിയിൽ വീട്ടിലെത്തിയ പ്രതി ഭാര്യയെ തന്നോടൊപ്പം അയയ്ക്കണമെന്ന് ആവശ്യപ്പെട്ട് ബഹളം ഉണ്ടാക്കി. ഭാര്യാപിതാവ് പ്രസാദ് അത് അനുവദിച്ചില്ല. ഈ വിരോധത്തിൽ പ്രതി കൈയിൽ കരുതിയിരുന്ന മാരകായുധം ഉപയോഗിച്ച് പ്രസാദിനെ കുത്തി പരിക്കേൽപ്പിച്ചതായും കഴുത്തിൽ കുത്തി കൊലപ്പെടുത്താൻ ശ്രമിച്ചെങ്കിലും ഒഴിഞ്ഞുമാറിയതിനാൽ വലതു കൈക്ക് കുത്തേറ്റതായും പൊലീസ് പറഞ്ഞു. പാരിപ്പള്ളി പൊലീസ് സബ്ബ് ഇൻസ്പെക്ടർമാരായ സുരേഷ് കുമാർ, സാബുലാൽ, എസ്.സി.പി.ഒ നൗഷാദ്, സി.പി.ഒ സജീർ എന്നിവരടങ്ങിയ സംഘമാണ് പ്രതിയെ പിടികൂടിയത്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |