കീവ്: ഡൊണെസ്കിലെ മകീവ്കയിൽ യുക്രെയിൻ സൈന്യം നടത്തിയ ആക്രമണത്തിൽ 63 സൈനികർ കൊല്ലപ്പെട്ടെന്നും ഇതിന് ശക്തമായ തിരിച്ചടിയുണ്ടാകുമെന്നും റഷ്യ അറിയിച്ചു, ആക്രമണത്തിന്റെ ഉത്തരവാദിത്വം കീവ് ഏറ്രെടുത്തിരുന്നു. നാല് മിസൈൽ ആക്രമണങ്ങളിൽ മകിവ്കയിൽ 63 റഷ്യൻ സൈനികർ കൊല്ലപ്പെട്ടതായാണ് മോസ്‌കോ പ്രതിരോധ മന്ത്രാലയം അറിയിച്ചു. റഷ്യൻ അധിനിവേശത്തെത്തുടർന്നുള്ള സംഘർഷങ്ങളിൽ റഷ്യൻ പ്രതിരോധ മന്ത്രാലയം റിപ്പോർട്ട് ചെയ്ത ഏറ്റവും വലിയ ജീവഹാനിയാണിത്. മകീവ്കയിൽ തങ്ങളുടെ വ്യോമപ്രതിരോധ സംവിധാനം യുക്രെയിൻ ആക്രമണത്തിൽ തകർന്നെന്നും മൂന്ന് റോക്കറ്റ് ആക്രമണങ്ങളെ പ്രതിരോധിച്ചെന്നും റഷ്യൻ പ്രതിരോധ വകുപ്പ് അറിയിച്ചു. യു.എസിന്റെ ഹിമാർസ് റോക്കറ്റ് സംവിധാനങ്ങൾ യുക്രയിൻ ഉപയോഗിച്ചിട്ടുണ്ടെന്നും താത്കാലിക വിന്യാസ കേന്ദ്രമായിരുന്നു അവരുടെ ലക്ഷ്യമെന്നും വിവിധ സൈനിക ഉപകരണങ്ങൾ 10 യൂണിറ്റ് വരെ നശിപ്പിക്കപ്പെട്ടെന്നും അധികൃതർ പറഞ്ഞു.
സൈനികർ കൊല്ലപ്പെട്ട പശ്ചാത്തലത്തിൽ റഷ്യ കടുത്ത ആക്രമണങ്ങളിലേക്ക് കടക്കുമെന്നാണ് റിപ്പോർട്ടുകൾ. തിരിച്ചടി ഉണ്ടാകുമെന്ന് റഷ്യ അറിയിച്ചിരുന്നു. യുദ്ധമുഖത്തേക്ക് റഷ്യ കൂടുതൽ സൈന്യത്തെ അയക്കുമെന്നാണ് പുതിയ റിപ്പോർട്ടുകൾ.
അതേസമയം, മകീവ്കയിൽ 400 റഷ്യൻ സൈനികർ കൊല്ലപ്പെട്ടെന്നും 300 സൈനികർക്ക് പരിക്കേറ്രെന്നുമാണ് യുക്രെയിൻ അധികൃതർ പറയുന്നത്.
റഷ്യൻ സൈന്യം സുരക്ഷിതമല്ലാത്ത കെട്ടിടത്തിലാണ് നിലയുറപ്പിച്ചിരിക്കുന്നതെന്നും കെട്ടിടം പൂർണ്ണമായും നശിച്ചിരിക്കുകയാണെന്നും റഷ്യൻ വിഘടനവാദി മുൻ നേതാവ് ഇഗോർ സ്‌ട്രെൽകോവ് പറഞ്ഞു, ശത്രുവിനെ വിഡ്ഢിയായി കണക്കാക്കുന്നത് അപകടകരവും കുറ്റകരവുമാണെന്ന് മോസ്‌കോ സിറ്റി ലെജിസ്ലേച്ചർ ഡെപ്യൂട്ടി സ്പീക്കർ ആന്ദ്രേ മെദ്വദേവ് പ്രതികരിച്ചു.
ഞായറാഴ്ച മുതൽ 80ലധികം റഷ്യൻ ഡ്രോണുകൾ സൈന്യം വെടിവച്ചിട്ടതായി യുക്രെയിൻ പ്രസിഡന്റ് വൊളോഡിമർ സെലെൻസ്‌കി അറിയിച്ചു.
ഇതിന്റെ എണ്ണം വർദ്ധിക്കുമെന്നും അദ്ദേഹം പറഞ്ഞു. പുതുവത്സരാഘോഷത്തിലും പുതുവത്സര ദിനത്തിലും യുക്രെയ്നിലുടനീളം റഷ്യൻ ആക്രമണങ്ങളിൽ കുറഞ്ഞത് അഞ്ച് പേർ കൊല്ലപ്പെട്ടെന്നും നിരവധി പേർക്ക് പരിക്കേറ്റെന്നും അദ്ദേഹം പറഞ്ഞു. ഇറാൻ നിർമ്മിത ഡ്രോണുകളിൽ നിന്ന് തിങ്കളാഴ്ച വെടിവയ്പുണ്ടായി. ഭൂരിഭാഗം മിസൈലിനെയും വ്യോമ പ്രതിരോധം വെടിവച്ചു വീഴ്ത്തിയെന്നും യുക്രെയിൻ സൈന്യം പറയുന്നത്.
വടക്കുകിഴക്കൻ കീവിൽ സ്‌ഫോടനം ഉണ്ടായതായി കീവ് മേയർ വിറ്റാലി ക്ലിറ്റ്സ്‌കോ റിപ്പോർട്ട് ചെയ്തിരുന്നു.റഷ്യ കൈവശപ്പെടുത്തിയ 40 ശതമാനം പ്രദേശങ്ങളും സൈന്യം തിരിച്ചുപിടിച്ചതായി സായുധ സേനയുടെ കമാൻഡർ ഇൻ ചീഫ് ജനറൽ വലേരി സലുഷ്നി പറഞ്ഞു.
അതേസമയം, സാമ്പത്തികവും സൈനികവുമായ പിന്തുണ ചർച്ച ചെയ്യുന്നതിനായി യുക്രെയിനും യൂറോപ്യൻ യൂണിയനും ഫെബ്രുവരി 3ന് കീവിൽ ഉച്ചകോടി നടത്തുമെന്ന് സെലെൻസ്‌കിയുടെ ഓഫീസ് അറിയിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |