കോട്ടയം . ഭക്ഷ്യവിഷബാധയേറ്റ് നഴ്സ് മരിച്ചതിന് പിന്നാലെ കോട്ടയം നഗരസഭ ഹെൽത്ത് സൂപ്പർവൈസർ എം ആർ സാനുവിനെ സസ്പെൻഡ് ചെയ്ത നടപടിക്കെതിരെ പ്രതിഷേധം. സംക്രാന്തി പാർക്ക് മലപ്പുറം കുഴിമന്തി ഹോട്ടലിൽ പരിശോധന നടത്തിയതിൽ വീഴ്ചവരുത്തിയെന്ന് ആരോപിച്ചായിരുന്നു സസ്പെൻഷൻ. ഇതിനെതിരെയാണ് കേരള മുൻസിപ്പൽ ആൻഡ് കോർപ്പറേഷൻ സ്റ്റാഫ് യൂണിയനും, പ്രതിപക്ഷ കൗൺസിലർമാരും രംഗത്തെത്തിയത്. യൂണിയൻ യൂണിറ്റ് സെക്രട്ടറി ഗിരീഷ്‌കുമാറിന്റെ നേതൃത്വത്തിൽ ജീവനക്കാർ നഗരസഭാ ചെയർപേഴ്‌സൺ ബിൻസി സെബാസ്റ്റ്യന്റെ ചേംബറിലെത്തി പ്രതിഷേധിച്ചു. ഹോട്ടലിന്റെ രണ്ട് അടുക്കളകളിൽ ഒന്നിന് ലൈസൻസ് ഇല്ലാത്തതിനെ തുടർന്ന് നവംബറിൽ അടച്ചുപൂട്ടാൻ നോട്ടീസ് നൽകിയിരുന്നു. പിന്നീട് ചെയർപേഴ്‌സന്റെ സമ്മർദ്ദം മൂലം നഗരസഭ സെക്രട്ടറി കോമ്പൗണ്ടിംഗ് ഫീ അടപ്പിച്ച് കട പ്രവർത്തിക്കാൻ അനുമതി നൽകുകയായിരുന്നുവെന്ന് ഇവർ ആരോപിച്ചു. ഭക്ഷ്യവിഷ ബാധയേറ്റ ദിവസം സസ്‌പെൻഡ് ചെയ്യപ്പെട്ട ഉദ്യോഗസ്ഥൻ അവധിയിലായിരുന്നു. ഹെൽത്ത് ഇൻസ്‌പെക്ടറിനായിരുന്നു പകരം ചുമതല. ഭരണപക്ഷ സംഘടനയായ അസോസിയേഷൻ നേതാവായ ഹെൽത്ത് ഇൻസ്‌പെക്ടറെ സംരക്ഷിക്കാനായി ഹെൽത്ത് സൂപ്പർവൈസറെ ബലിയാടാക്കുകയാണെന്നും സംഘടനാ നേതാക്കൾ പറഞ്ഞു.
നഗരസഭ അദ്ധ്യക്ഷ ബിൻസി സെബാസ്റ്റ്യൻ പ്രതികരിക്കുന്നു.
ഡിസംബർ 15 നാണ് ഹോട്ടലിനെതിരെ നഗരസഭയ്ക്ക് പരാതി ലഭിച്ചത്. തുടർന്ന് നഗരസഭാ അധികൃതർ ഹോട്ടലിൽ പരിശോധന നടത്തി ഏഴ് ദിവസത്തേയ്ക്ക് നോട്ടീസ് നൽകി. ഹോട്ടലിന്റെ പ്രവർത്തനവുമായി ബന്ധപ്പെട്ട് 15,000 രൂപ പിഴച്ചുമത്തി. ഇതിനു പിന്നാലെയാണ് ഇരുപതോളം പേർക്ക് ഇതേ ഹോട്ടലിൽ നിന്ന് ഭക്ഷ്യവിഷബാധയേറ്റത്. തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് ഹെൽത്ത് സൂപ്പർവൈസറുടെ ഭാഗത്തുനിന്ന് വീഴ്ച കണ്ടെത്തിയത്.
പ്രതിപക്ഷ കൗൺസിലർ ഷീജ അനിൽ പറയുന്നു.
രാഷ്ട്രീയ പ്രേരിതമായും പ്രാഥമിക തലത്തിൽ അന്വേഷണം നടത്താതെയുമാണ് ഉദ്യോഗസ്ഥനെ സസ്‌പെൻഡ് ചെയ്തത്. നടപടിക്രമങ്ങൾ പാലിക്കാതെയാണ് സസ്‌പെൻഷൻ. ഉദ്യോഗസ്ഥനോട് വിശദീകരണം ചോദിച്ചിട്ടില്ല. ചെയർപേഴ്‌സൺ ആരുടെയോ സമ്മർദ്ദത്തിന് വഴങ്ങിയാണ് നടപടിയെടുത്തത്.
മുൻസിപ്പൽ സെക്രട്ടറി ഡി ജയകുമാർ പറയുന്നു.
സസ്‌പെൻഷൻ ഉത്തരവിറക്കിയത് ചെയർപേഴ്‌സൺ ആണ്. നഗരസഭ ചെയർപേഴ്‌സണിന്റെ ഉത്തരവ് നടപ്പിലാക്കുകമാത്രമാണ് ചെയ്തത്. ഉത്തരവ് നഗരസഭാ കൗൺസിലാണ് അംഗീകരിക്കേണ്ടത്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |