ആലപ്പുഴ: അച്ഛന് വേണ്ടി തയാറാക്കിയ ഗാനം മകന് സമ്മാനിച്ചത് എ ഗ്രേഡ്. കോഴിക്കോട്ട് സംസ്ഥാന സ്കൂൾ കലോത്സവത്തിലെ ലളിതഗാന മത്സരത്തിൽ തിരുവനന്തപുരം വഴുതക്കാട് ചിന്മയ വിദ്യാലയത്തിലെ ഒൻപതാം ക്ലാസ് വിദ്യാർത്ഥി സി.ദേവനന്ദൻ എ ഗ്രേഡ് നേടിയെടുത്തത് അച്ഛൻ വർഷങ്ങളായി കൈയിൽ നിധി പോലെ സൂക്ഷിക്കുന്ന വരികൾ ആലപിച്ചാണ്.
പത്ത് വർഷങ്ങൾക്ക് മുമ്പ് സിനിമാ സംവിധായകർക്ക് നൽകാൻ വേണ്ടിയാണ് ദേവനന്ദന്റെ പിതാവും ഗായകനും, മാദ്ധ്യമപ്രവർത്തകനുമായ കളർകോട് സ്വദേശി ചന്ദ്രശേഖർ പുന്നപ്ര ജ്യോതികുമാറിനെ കൊണ്ട് ഗാനം എഴുതിച്ചത്. സുനിൽ പള്ളിപ്പുറം ചിട്ടപ്പെടുത്തിയ ഈ ഗാനം 'നിലാവിതൾ' എന്ന പേരിൽ ആൽബമാക്കിയിരുന്നു. പരമ്പരാഗത രീതിയിൽ നിന്ന് വ്യത്യസ്തമായി സെമി ഗസൽ ശൈലിയിലാണ് ഗാനം ചിട്ടപ്പെടുത്തിയത്. ഒരു പതിറ്റാണ്ട് മുമ്പ് തയ്യാറാക്കിയ ഈ ഗാനത്തിന് കലോത്സവ വേദിയിൽ അർഹിക്കുന്ന അംഗീകാരം ലഭിച്ചതിന്റെ സന്തോഷത്തിലാണ് കവിയും കാക്കാഴം ഗവ എച്ച്.എസ്.എസ് അദ്ധ്യാപകനുമായ പുന്നപ്ര ജ്യോതികുമാറും ആലപ്പുഴ പാട്ട് കൂട്ടായ്മയും. ഗവ എച്ച്.എസ്.എസ് കോട്ടൺ ഹിൽ അദ്ധ്യാപിക ലീനയാണ് ദേവനന്ദന്റെ മാതാവ്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |