തിരുവനന്തപുരം: കോട്ടൺഹിൽ ഗേൾസ് ഹയർ സെക്കൻഡറി സ്കൂളിൽ ഇന്നുമുതൽ പുതിയ ബസും പുതിയ സാരഥിയും. തീപിടിത്തത്തിൽ നശിച്ച ബസിനു പകരം പി.ടി.എ വാങ്ങിയ പുതിയ ബസ് ഇന്ന് നിരത്തിലിറങ്ങും. എട്ടാം നമ്പർ ബസിന് ഡ്രൈവറായെത്തുന്നത് ചൂഴാറ്റുകോട്ട ആറ്റരികത്ത് അജിൻ നിവാസിൽ ഇ.സുജയാണ്. ബീമാപള്ളി- എയർപോർട്ട് റൂട്ടിലേക്കും വിളപ്പിൽശാല റൂട്ടിലേക്കുമുള്ള വിദ്യാർത്ഥികളെ ഇനി സുരക്ഷിതമായി എത്തിക്കുക സുജയുടെ കൈകളാവും.ഇതാദ്യമായാണ് സ്കൂൾ ബസ് ഡ്രൈവറായി ഒരു വനിത എത്തുന്നത്. ബസിന്റെ ഫ്ളാഗ് ഓഫ് ഇന്ന് രാവിലെ 9.30ന് മന്ത്രി ജി.ആർ. അനിൽ നിർവഹിക്കും.രാവിലെ 7 മുതൽ 9.30 വരെയും വൈകിട്ട് 3.30 മുതൽ 6.30 വരെയുമാണ് സുജയുടെ ഡ്യൂട്ടി ടൈം. 12 വർഷമായി ഹെവി വെഹിക്കിൾ ലൈസൻസ് നേടിയ സുജ ഒരു വർഷമായി പട്ടം പ്ലാമൂട്ടിലെ കിഡീസ് മോണ്ടിസോറി സ്കൂളിൽ ബസോടിക്കുന്നുണ്ട്. 2008 ൽ കെ.എസ്.ആർ.ടി.സിയിൽ എംപ്ളോയ്മെന്റ് എംപാനൽ വഴി കണ്ടക്ടറായി കയറിയെങ്കിലും 2018ൽ കൂട്ട പിരിച്ചുവിടലിൽ ജോലി നഷ്ടപ്പെട്ടു. ആകെയുള്ള ആശ്വാസം പ്ളാങ്കാലമുക്കിലുള്ള ചിക്കൻസ്റ്റാളായിരുന്നു. കടയിലേക്കുള്ള ചിക്കനെടുക്കാൻ സുജ തന്നെയാണ് ലോറിയുമായി തമിഴ്നാട്ടിൽ പോയിരുന്നത്.ഉച്ചയ്ക്ക് പോയി അർദ്ധരാത്രിയോടെ ലോഡുമായി മടങ്ങിവരും. ഭർത്താവ് അൽഫോൺസാണ് കട നോക്കുന്നത്. മകന്റെ അസുഖവും കൊവിഡുമൊക്കെ ജീവിതം വലിയ കടക്കെണിയിലാക്കിയതിനെ തുടർന്നാണ് മോണ്ടിസോറി സ്കൂളിൽ ബസ് ഡ്രൈവറാകുന്നത്. മകൻ അജിൻ എൻജിനിയറിംഗ് ഒന്നാം വർഷ വിദ്യാർത്ഥിയാണ്.മകൾ അഹിജ കോട്ടൺഹിൽ സ്കൂളിൽ പ്ളസ് ടുവിന് പഠിക്കുന്നു.മോണ്ടിസോറി ടീച്ചേഴ്സ് ട്രെയിനിംഗ് വിദ്യാർത്ഥികൂടിയാണ് സുജ. രണ്ടുമാസത്തോടെ കോഴ്സ് പൂർത്തിയാകും.തുടർന്ന് എവിടെയെങ്കിലും അദ്ധ്യാപികയായി ജോലിക്ക് കയറണമെന്നാണ് സുജയുടെ മോഹം.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |