തിരുവനന്തപുരം: ജനത്തെ വലച്ച് നഗരത്തിന്റെ പലയിടങ്ങളിലും ഗതാഗതക്കുരുക്ക് രൂക്ഷമാകുന്നു.രാവിലെയും വൈകിട്ടും സ്കൂൾ-ഓഫീസ് സമയങ്ങളിൽ മണിക്കൂറുകൾ കാത്തുനിന്നാണ് വാഹനങ്ങൾ പ്രധാന ജംഗ്ഷനുകൾ കടക്കുന്നത്. അമ്പലമുക്ക്-പരുത്തിപ്പാറ,പട്ടം-കേശവദാസപുരം,കവടിയാർ-കുറവൻകോണം,കിള്ളിപ്പാലം-ആര്യശാല എന്നിവിടങ്ങളിൽ ഗതാഗത നിയന്ത്രണം ഫലപ്രദമല്ല.
കഴിഞ്ഞ ദിവസം കഴക്കൂട്ടത്തു നിന്ന് ആക്കുളത്തേക്ക് പോകുന്ന വഴിയിലുണ്ടായ ഗതാഗതക്കുരുക്ക് ടെക്നോപാർക്കിലെ ഇൻഫോസിസ്,യു.എസ്.ടി ഗ്ലോബൽ മുതലായ കമ്പനികളിലെ ഉദ്യോഗസ്ഥരെയും ലുലു മാൾ സന്ദർശകരെയും ഒരുപോലെ വലച്ചു. മുൻ നിരയിലേക്കെത്താൻ ഇരുചക്ര വാഹനങ്ങൾ ഫുട്പാത്ത് കൈയേറുന്നതിനാൽ കാൽനടയാത്രക്കാർക്കും യാത്ര ദുഷ്‌കരമാകുന്നു.മെയിൻ റോഡുകളിലെ തിരക്കുകാരണം വാഹനങ്ങൾ ഇടറോഡുകളെ ആശ്രയിക്കാറുണ്ട്.നഗരത്തിലെ ഇടറോഡുകളിൽ പലതും കുടിവെളള പൈപ്പുകൾ സ്ഥാപിക്കാനായി പൊളിച്ചശേഷം അതേപടി കിടക്കുകയാണ്. സിഗ്നൽ ലൈറ്റുകൾ പണിമുടക്കുന്നതാണ് ഗതാഗതക്കുരുക്കിന് പ്രധാനകാരണം.കൈമനം,കരമന,കിള്ളിപ്പാലം,ആര്യശാല,പേരൂർക്കട,അമ്പലമുക്ക്, ബൈപ്പാസ്,പുളിമൂട്,പട്ടം, പി.എം.ജി, ജി.പി.ഒ എന്നിവിടങ്ങളിൽ ട്രാഫിക്ക് ലൈറ്റുകൾ പണിമുടക്കുന്നത് പതിവ് കാഴ്ച. പലപ്പോഴും കുരുക്ക് ട്രാഫിക്ക് പൊലീസുകാർക്ക് നിയന്ത്രണവിധേയമല്ല. മഴക്കാലം തുടങ്ങിയാൽ സോളാർ വഴി പ്രവർത്തിക്കുന്ന ട്രാഫിക്ക് ലൈറ്റുകൾ പ്രയോജനപ്പെടാറില്ല.അറ്റകുറ്റപ്പണി നടത്താതെ പൊട്ടിപ്പൊളിഞ്ഞ റോഡുകൾ ഗതാഗതക്കുരുക്കും അപകടസാദ്ധ്യതയും ഇരട്ടിയാക്കുന്നു.
പുതിയ സർക്കുലർ ജലരേഖയാകുന്നു...
നഗരത്തിന്റെ ഗതാഗത ക്രമീകരണത്തിനായി കഴിഞ്ഞ അദ്ധ്യയനവർഷം സിറ്റി പൊലീസ് കമ്മിഷണർ ഏർപ്പെടുത്തിയ നിർദ്ദേശങ്ങളിൽ പലതും പ്രാവർത്തികമാകുന്നില്ല.സ്വകാര്യ വാഹനങ്ങൾ പുറത്ത് നിറുത്തുന്നതിനുപകരം സ്കൂൾ കോമ്പൗണ്ടിനകത്തെത്തി കുട്ടികളെ കയറ്റുകയും ഇറക്കുകയും ചെയ്യണമെന്ന് സർക്കുലറിൽ നിർദ്ദേശിച്ചിരുന്നു. സ്കൂൾ പരിസരത്തു നിന്ന് കുട്ടികളെ കയറ്റുന്നത് ക്യൂ സംവിധാനത്തിലൂടെ ആയിരിക്കണമെന്ന നിർദ്ദേശവും ഫലിച്ചില്ല. ഹെവി വാഹനങ്ങളായ ടിപ്പർ,ചരക്കുവാഹനങ്ങൾ,ടാങ്കർലോറികൾ എന്നിവ സ്കൂൾ സമയത്ത് സ്കൂൾ സോണുകൾ ഒഴിവാക്കി സഞ്ചരിക്കണമെന്ന നിർദ്ദേശവും ജലരേഖയായി. ഹോളി ഏയ്ഞ്ചൽസ്, തൈക്കാട് മോഡൽ സ്കൂൾ,കോട്ടൺഹിൽ എന്നീ സ്കൂൾ പരിസരങ്ങളിൽ ഗതാഗതക്കുരുക്ക് വിദ്യാർത്ഥികളെയും രക്ഷിതാക്കളെയും ഒരുപോലെ വലയ്ക്കുന്നു. പട്ടം,വഴുതക്കാട് എന്നിവിടങ്ങളിലെ ഫുട് ഓവർ ബ്രിഡ്‌ജ് വിദ്യാർത്ഥികൾ ഉപയോഗിക്കാറില്ലെന്ന് കേരള കൗമുദി മുമ്പ് റിപ്പോർട്ട് ചെയ്തിരുന്നു.സ്വകാര്യ കടകളിൽ എത്തുന്ന വാഹനങ്ങൾ അലക്ഷ്യമായി പാർക്ക് ചെയ്യുന്നതും പ്രശ്നം ഇരട്ടിപ്പിക്കുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |