തിരുവനന്തപുരം:ഇടുക്കി ജില്ലയിലെ പട്ടയസംബന്ധമായ എല്ലാ പരാതികളും ഉടൻ പരിഹരിക്കുമെന്ന് ഇന്നലെ ചേർന്ന ഉന്നതതല യോഗത്തിൽ മുഖ്യമന്ത്രി വ്യക്തമാക്കി.
നിയമത്തിലും ചട്ടത്തിലും ഭേദഗതി വരുംവരെ കാത്തിരിക്കാതെ ക്രമപ്പെടുത്തി നിയമ, ചട്ട ഭേദഗതികൾക്കുശേഷം സാധൂകരിക്കാവുന്ന പ്രശ്നങ്ങൾ അത്തരത്തിൽ പരിഹരിക്കും.
അറക്കുളം, ഉടുമ്പന്നൂർ, വെള്ളിയാമറ്റം, കഞ്ഞിക്കുഴി, ഇടുക്കി വില്ലേജുകളിലെ 10,390 അപേക്ഷകളും വണ്ടൻമേട്, കൽക്കൂന്തൽ, പാറത്തോട്, ആനവിലാസം, കൊന്നത്തടി, ഉപ്പതോട്, വാത്തിപ്പൊടി, അയ്യപ്പൻകോവിൽ, കട്ടപ്പന, കാഞ്ചിയാർ, രാജക്കാട്, പൂപ്പാറ, ശാന്തപ്പാറ വില്ലേജുകളിലെ 5800 അപേക്ഷകളും
കടകൾക്ക് പട്ടയം അനുവദിക്കണമെന്ന് ആവശ്യപ്പെട്ടുള്ള 1500 അപേക്ഷകളും പരിഗണിക്കും.
ഇരട്ടയാർ ഡാമിന്റെ പത്ത് ചെയിൻ (200 മീറ്റർ) പ്രദേശത്തെ കട്ടപ്പന മുനിസിപ്പാലിറ്റിയിൽ ഉൾപ്പെടുന്ന 60 കൈവശക്കാർക്കുള്ള പട്ടയം നൽകും
ഇടുക്കി ഡാമിന്റെ മൂന്ന് ചെയിൻ പ്രദേശം, കല്ലാർകുട്ടി, ചെങ്കുളം ഡാമുകളുടെ പത്ത് ചെയിൻ പ്രദേശം എന്നിവിടങ്ങളിലെ കൈവശക്കാരുടെ 5470 അപേക്ഷകളും
പൊൻമുടി ഡാമിന്റെ പത്ത് ചെയിൻ പ്രദേശത്തിനു പുറത്ത് കിടക്കുന്ന പ്രദേശത്തെ 150 ഗുണഭോക്താക്കളുടെ അപേക്ഷകളും പരിഗണക്കും
ആനവിരട്ടി, പള്ളിവാസൽ, കെ.ഡി.എച്ച്, വെള്ളത്തൂവൽ, ചിന്നക്കനാൽ, ബൈസൺവാലി, ശാന്തൻപാറ, ആനവിലാസം, മൂന്നാർ, ഇടമലക്കുടി വില്ലേജുകളിലെ നിർമ്മാണ പ്രവർത്തനങ്ങൾക്ക് നിരാക്ഷേപ പത്രം (എൻ.ഒ.സി) അനുവദിക്കലാണ് മറ്റൊരു വിഷയം. ഉടൻ തീരുമാനമെടുക്കാൻ റവന്യൂ, വനം വകുപ്പുകളും കെ .എസ്. ഇ .ബിയും ജില്ലാ കളക്ടറും സംയുക്തമായി ഇടപെടും.
ആനവിലാസം വില്ലേജിനെ എൻ.ഒ.സി വേണമെന്ന നിബന്ധനയിൽ നിന്ന് ഒഴിവാക്കുന്നതിന് ഒരാഴ്ചയ്ക്കകം ഉത്തരവ് പുറപ്പെടുവിക്കും.
ഉടമസ്ഥർക്ക് മരം മുറിക്കാൻ കഴിയാത്ത അവസ്ഥ പരിശോധിക്കാൻ റവന്യു, വനം മന്ത്രിമാർ യോഗം ചേരും.
പട്ടയഭൂമി ക്രമപ്പെടുത്തൽ:
സർക്കാർ ലക്ഷ്യമിടുന്നത്
ലോക്സഭാ തിരഞ്ഞെടുപ്പ്
തിരുവനന്തപുരം: ഇടുക്കി ജില്ലയിലെ പട്ടയഭൂമിയിലെ നിർമാണങ്ങൾ ക്രമപ്പെടുത്തുന്നതിന്
ഭൂപതിവ് ചട്ടങ്ങളിൽ ഭേദഗതി വരുത്താനുള്ള തീരുമാനത്തിലൂടെ,സർക്കാർ ലക്ഷ്യമിടുന്നത് അടുത്ത ലോക്സഭാ തിരഞ്ഞെടുപ്പ്.
ഇടുക്കിയിലെ മലയോര കർഷകരും, ക്രൈസ്തവ സഭകളും ദീർഘകാലമായി ഉന്നയിക്കുന്നവിഷയത്തിലാണ് ഇന്നലെ മുഖ്യമന്ത്രി അദ്ധ്യക്ഷത വഹിച്ച യോഗത്തിലെ
തീരുമാനം.. ബഫർസോൺ വിഷയത്തിൽ ക്രൈസ്തവ സഭകൾ സർക്കാരിനെതിരെ തിരിഞ്ഞ പശ്ചാത്തലത്തിൽ ഈ തീരുമാനം ശ്രദ്ധേയമാണ്.1960ലെ ഭൂപതിവ് നിയമത്തിൽ വക മാറ്റിയുള്ള ഉപയോഗം ക്രമീകരിക്കുന്നതിന് ചട്ടങ്ങളുണ്ടാക്കാൻ സർക്കാരിന് അധികാരം നൽകുന്ന പുതിയ വകുപ്പ് ചേർത്തുള്ളതാണ് ഭേദഗതി. ബഫർസോൺ പ്രതിസന്ധിയിൽ രാഷ്ട്രീയ സമ്മർദ്ദത്തിലായിരുന്ന കേരള കോൺഗ്രസ്-എമ്മിനും ആശ്വാസം നൽകുന്ന തീരുമാനമാണിത്.
പട്ടയഭൂമിയിലെ നിർമ്മിതികൾക്ക് നിയമപരമായ ഉടമസ്ഥാവകാശമാണ് കർഷകർക്ക് ഇതിലൂടെ ലഭിക്കുന്നത്. മലയോര മേഖലയിലെ പ്രധാന രാഷ്ട്രീയവിഷയമായി ഏറെക്കാലമായി ചർച്ച ചെയ്യപ്പെടുന്ന വിഷയത്തിൽ പരിഹാരനടപടികൾ നീളുന്നത് കേരള കോൺഗ്രസിനെ പ്രതിരോധത്തിലാക്കിയിരുന്നു. പ്രതിപക്ഷവും ഇതവരുടെ രാഷ്ട്രീയ വിജയമായി കാണുന്നു. പ്രതിപക്ഷം നിയമസഭയിലടക്കം ഉയർത്തിയ വിഷയത്തിലാണ് സർക്കാർ തീരുമാനം.
അഭിനന്ദനീയം:
ജോസ് കെ.മാണി
ഭൂപപതിവ് നിയമം ഭേദഗതി ചെയ്യാൻ നടപടികളാരംഭിക്കാനുള്ള സർക്കാർ തീരുമാനം
അഭിനന്ദനീയമാണെന്ന് കേരള കോൺഗ്രസ്-എം ചെയർമാൻ ജോസ് കെ.മാണി.
കേരള കോൺഗ്രസ്- എം ഇടതുമുന്നണിയിൽ ഘടകകക്ഷിയായ ശേഷം സർക്കാർ നടപടിയാവശ്യപ്പെട്ട് ഉന്നയിച്ച പ്രധാന ജനകീയ ആവശ്യങ്ങളിൽ ഒന്നാണിത്. പാർട്ടി മന്ത്രിയും എം.പിമാരും എം.എൽ.എമാരും മുഖ്യമന്ത്രിയുമായി ചർച്ച നടത്തിയപ്പോൾ ഇക്കാര്യത്തിൽ ഉറപ്പ് ലഭിച്ചിരുന്നു. നിയമസഭയിലും വിഷയം പാർട്ടി ഉന്നയിച്ചിരുന്നുവെന്ന് ജോസ് കെ മാണി പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |