ന്യൂഡൽഹി:ഇന്ത്യൻ പ്രവാസികൾ ഇന്ന് ആഗോള തലത്തിൽ അതുല്യ ശക്തിയാണെന്ന് രാഷ്ട്രപതി ദ്രൗപതി മുർമു. ലോകത്തെ എല്ലാ മേഖലകളിലും ഊർജ്ജസ്വലമായ, ആത്മവിശ്വാസമുള്ള ഒരു സമൂഹമായി അവർ വളർന്നു. ലോകത്തെ നേതൃതലത്തിൽ മികച്ച സംഭാവനകൾ നൽകുന്നു. അസാധാരണമായ അർപ്പണ ബോധവും കഠിനാദ്ധ്വാനവും പ്രകടിപ്പിക്കുന്നു. രണ്ട് പതിറ്റാണ്ടായി സർക്കാരും ജനങ്ങളും പ്രവാസി സമൂഹവും തമ്മിൽ ഫലപ്രദമായി ഇടപെടാനുള്ള വേദിയായി പ്രവാസി ഭാരതീയ ദിവസ് സമ്മേളനം മാറി. രാജ്യം നൽകുന്ന പരമോന്നത അംഗീകാരത്തിന്റെ പ്രതീകമാണ് പ്രവാസി ഭാരതീയ സമ്മാൻ പുരസ്കാരങ്ങളെന്നും രാഷ്ട്രപതി പറഞ്ഞു.
ഇത്തവണ സമ്മേളനത്തിന്റെ പ്രമേയം അമൃത് കാലത്തെ ഇന്ത്യയുടെ പുരോഗതിക്ക് വിശ്വസനീയ പങ്കാളികൾ എന്നതാണ്. ഇത് ദേശീയ വികസന ലക്ഷ്യങ്ങൾ നേടുന്നതിൽ പ്രവാസികളെ പങ്കാളികളാക്കാനുള്ള രാഷ്ട്രത്തിന്റെ ആഗ്രഹത്തെ പ്രതിഫലിപ്പിക്കുന്നതാണ്. അടുത്ത 25 വർഷത്തിനുളളിൽ സ്വാശ്രയത്വം നേടിയ ലോക നേതാവായി മാറാനുള്ള കൂട്ടായ അദ്ധ്വാനത്തിന്റെ ഒരു യാത്ര ഇന്ത്യ ആരംഭിക്കുകയാണ്. മാതൃഭൂമിയുടെ മണ്ണിന്റെ വിളി കാലത്തിന്റെയും ദൂരത്തിന്റെയും വേലിക്കെട്ടുകളെ മറികടക്കുമെന്നും രാഷ്ട്രപതി പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |