SignIn
Kerala Kaumudi Online
Saturday, 21 September 2024 2.59 AM IST

ആദ്യം വീട്ടിലെത്തി കോളിംഗ് ബെൽ അടിക്കും, ആളില്ലാത്തിടത്ത് ഇസ്‌മായിൽ പണിതുടങ്ങും; കവർന്നെടുക്കുന്ന ആഭരണം വിൽക്കാൻ സ്ത്രീകളുടെ ശൃംഖല

Increase Font Size Decrease Font Size Print Page
ismail

തൃശൂർ: നഗരത്തിൽ പട്ടാപ്പകൽ വീട് കുത്തിത്തുറന്ന് 90 പവനിലേറെ സ്വ‌ർണാഭരണങ്ങൾ കവർന്ന മുപ്പതുകാരൻ പിടിയിൽ. ജനുവരി ഒന്നിന് തൃശൂർ റോഡ് ശാസ്ത്രിജി നഗർ പ്രശാന്തിയിൽ എൽ ഐ സി അഡ്‌മിനിസ്‌ട്രേറ്റീവ് ഓഫീസറായ ദേവിയുടെ വീട്ടിൽ കവർച്ച നടത്തിയ കണ്ണൂർ ഇരിക്കൂർ ദാറുൽ ഫലാഹ് ഇസ്‌മായിലാണ് പിടിയിലായത്. ഏകദേശം 36 ലക്ഷം രൂപയുടെ നഷ്ടം ഇവിടെയുണ്ടായി. മൊബൈൽ ഫോൺ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിൽ പത്തനംതിട്ടയിലെ കലഞ്ഞൂരിൽ നിന്നാണ് പ്രതിയെ അറസ്റ്റ് ചെയ്തത്.

ഇയാൾ കവർച്ച നടത്തിയ 95 പവൻ സ്വർണാഭരണങ്ങൾ പൊലീസ് കണ്ടെടുത്തു. കഴിഞ്ഞ മാസം പുനലൂരിലെ ഒരു വീട്ടിൽ കവർച്ച നടത്തിയതായും ഇസ്‌മായിൽ കുറ്റസമ്മതം നടത്തിയിരുന്നു. ഇയാളിൽ നിന്ന് കളവുമുതൽ വിറ്റ പതിനാല് ലക്ഷം രൂപയും പൊലീസ് കണ്ടെടുത്തു.

വീട്ടിൽ ഒറ്റയ്ക്ക് കഴിയുന്ന ദേവി രാവിലെ പത്തരയോടെ ബന്ധുവിന്റെ വിവാഹചടങ്ങിൽ പങ്കെടുക്കാൻ പോയ സമയത്തായിരുന്നു വീട്ടിൽ മോഷണം നടന്നത്. ശാസ്ത്രിജി നഗറിൽ ബസ് ഇറങ്ങി നടന്നായിരുന്നു ഇയാൾ ദേവിയുടെ വീട്ടിലെത്തിയത്. വീട്ടിൽ ആളില്ലെന്ന് മനസിലാക്കി മുകൾ നിലയിൽ കയറി പിൻഭാഗത്തെ വാതിൽ കുത്തിത്തുറന്ന് അകത്തുകടക്കുകയായിരുന്നു. ഉച്ചയ്ക്ക് ശേഷം മൂന്നുമണിയോടെ ദേവി വീട്ടിൽതിരിച്ചെത്തിയ സമയത്തും ഇസ്‌‌മായിൽ വീടിനകത്ത് ഉണ്ടായിരുന്നു. വീട്ടിൽ ആളെത്തിയെന്ന് മനസിലായപ്പോൾ പുറകുവശത്തെ വാതിൽത്തുറന്ന് മതിൽ ചാടി ഓടുകയായിരുന്നെന്നാണ് ഇയാളുടെ മൊഴി.

തെളിവെല്ലാം നശിപ്പിച്ചതിന് ശേഷമായിരുന്നു ഇയാൾ രക്ഷപ്പെട്ടത്. സ്വർണം സൂക്ഷിച്ചിരുന്ന ചെറിയ പഴ്‌സുകൾ കത്തിച്ചു. അടുക്കളയിലെ പ്ളാസ്റ്റിക് പാത്രം കത്തിച്ച നിലയിലായിരുന്നു. തറയിൽ വെളിച്ചെണ്ണ ഒഴിച്ചിരുന്നു. ചില്ല് തുടയ്ക്കുന്നതിനായുള്ള പ്രത്യേക ദ്രാവകവും പ്രതി ഉപയോഗിച്ചിരുന്നു. വീട്ടുടമ എത്തിയെന്ന് മനസിലായതോടെ സ്വർണമെല്ലാം കൈക്കലാക്കി വന്നവഴിയേതന്നെ പുറത്തിറങ്ങി ലിഫ്റ്റ് ചോദിച്ച് നഗരത്തിലെത്തി മടങ്ങുകയായിരുന്നു.

വീടിന് അകത്തുകയറിയപ്പോൾ അലമാരയിലെ സാധനങ്ങളെല്ലാം വാരിവലിച്ചിട്ട നിലയിലായിരുന്നെന്ന് ഗൃഹനാഥയായ ദേവി പറയുന്നു. ദേവിയ്ക്ക് മാതാപിതാക്കൾ നൽകിയ ആഭരണങ്ങളാണ് കളവ് പോയതിലേറെയും. കോഴിക്കോട്ടെ ഒരു ജ്വല്ലറിയിൽ നിന്നാണ് ആഭരണങ്ങളിലേറെയും കണ്ടെടുത്തത്. ഇതിൽ കുറച്ച് ദ്രവ രൂപത്തിലാക്കിയിരുന്നു. മറ്റൊരിടത്ത് മോഷണം പോയ സ്വർണവും ഇതിൽ അടങ്ങിയിട്ടുണ്ടെന്നാണ് നിഗമനം.

ഇസ്‌മായിൽ വ്യത്യസ്തനായ കള്ളൻ

ആളൊഴിഞ്ഞ വീടുകൾ കണ്ടുവച്ച് പകൽ മോഷണം നടത്തുന്ന കള്ളൻമാരുടെ പതിവ് രീതിയിൽ നിന്ന് വ്യത്യസ്തനാണ് ഇസ്‌മായിൽ. ആളില്ലെന്ന് ഒറ്റനോട്ടത്തിൽ തോന്നുന്ന വീട്ടിലെത്തി കോളിംഗ് ബെൽ അടിക്കും. ആരെങ്കിലും വാതിൽ തുറന്നാൽ ആരുടെയെങ്കിലും വിലാസം ചോദിക്കും. ഇവർ അറിയില്ലെന്ന് പറഞ്ഞാൽ മടങ്ങിപ്പോകും. ബെല്ലടിച്ച് ആരും വാതിൽ തുറന്നില്ലെങ്കിൽ ആ വീട്ടിൽ മോഷണം നടത്തുന്നതാണ് ഇയാളുടെ രീതി.

പിടിയിലായത് ഇങ്ങനെ

കുന്നംകുളത്ത് മോഷണം നടത്തിയത് ഇസ്‌മായിലാണെന്ന് പൊലീസ് തിരിച്ചറിഞ്ഞത് കവർച്ച നടന്ന അഞ്ചാം ദിവസമാണ്. പിന്നാലെ പത്താംനാൾ പിടിയിലാവുകയും ചെയ്തു. പകൽ സമയം കവർച്ച നടത്തുന്ന കള്ളൻമാരുടെ പട്ടിക തയ്യാറാക്കുകയാണ് പൊലീസ് ആദ്യം ചെയ്തത്. കവർച്ച നടന്ന ദിവസം ഇവരിൽ ആരൊക്കെ തൃശൂരിൽ ഉണ്ടായിരുന്നു എന്നത് ടവർ ലൊക്കേഷൻ നോക്കി കണ്ടെത്തി. ഡിസംബറിന്റെ തുടക്കത്തിൽ മാവേലിക്കര ജയിലിൽ നിന്ന് പുറത്തിറങ്ങിയ ഇസ്‌മായിൽ ജില്ലയിലെത്തിയതായി തുടർന്ന് കണ്ടെത്തുകയായിരുന്നു.

ഇസ്‌മായിലിന്റെ ചിത്രവും പ്രദേശത്തെ സി സി ടി വി കളിൽ നിന്ന് ലഭിച്ച ചിത്രവും സാമ്യം ഉണ്ടായിരുന്നതായി കണ്ടെത്തിയത് അന്വേഷണത്തിന് സഹായകമായി. ഇയാളുടെ മൊബൈൽ അടിക്കടി പ്രവർത്തിക്കുന്നതും പിന്നീട് നിലയ്ക്കുന്നതും സംശയം ബലപ്പെടുത്തുകയായിരുന്നു. പിന്നാലെ ഫോൺ ലൊക്കേഷൻ പിന്തുടർന്ന് ഇയാൾ പത്തനംതിട്ട ജില്ലയിലാണെന്ന് മനസിലാക്കി. ഇവിടെ ഇസ്‌മായിലിന്റെ വനിതാ സുഹൃത്തിന്റെ താമസസ്ഥലം കണ്ടെത്തി തുടർന്ന് നടത്തിയ അന്വേഷണമാണ് അറസ്റ്റിലേക്കെത്തിയത്. കവർന്നെടുക്കുന്ന ആഭരണങ്ങൾ വിൽക്കുന്നതിനായി ഇയാൾക്ക് സ്ത്രീകളുടെ ഒരു ശൃംഖല തന്നെ സഹായത്തിനുള്ളതായും പൊലീസ് പറഞ്ഞു.

അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
TAGS: CASE DIARY, THRISSUR, THEFT CASE, ISMAIL, ARRESTED, 90 SOVEREIGN GOLD
KERALA KAUMUDI EPAPER
Kaumudi Salt & Pepper
TRENDING IN CASE DIARY
PHOTO GALLERY
TRENDING IN CASE DIARY
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.