SignIn
Kerala Kaumudi Online
Sunday, 28 April 2024 2.12 AM IST

തരൂരിനെതിരെ കൂട്ട വിമർശനം, 'കോട്ട് തയ്പ്പിച്ചവർ ഊരി വയ്ക്കണം'

ugc

തിരുവനന്തപുരം: മുഖ്യമന്ത്രി സ്ഥാനത്തോടുള്ള മോഹം തുറന്നു പ്രകടിപ്പിച്ച ശശിതരൂരിനെതിരെ രൂക്ഷമായ ഭാഷയിൽ പരോക്ഷ വിമർശനമുന്നയിച്ച് കോൺഗ്രസ് നേതാക്കൾ. പരസ്യ പ്രതികരണം വേണ്ടെന്നും പറയാനുള്ളത് പാർട്ടി വേദിയിൽ പറയണമെന്നും എ.ഐ.സി.സി ജനറൽ സെക്രട്ടറി കെ.സി. വേണുഗോപാൽ. മുഖ്യമന്ത്രിയാകാൻ കോട്ട് തയ്പ്പിച്ചവർ അത് ഊരിവയ്ക്കണമെന്ന് രമേശ് ചെന്നിത്തല.

കോൺഗ്രസ് ഒരു ജനാധിപത്യ പാർട്ടി ആയതുകൊണ്ട് എതിർഭാഗത്തേക്ക് ഗോളടിക്കാൻ കഴിഞ്ഞില്ലെങ്കിൽ സെൽഫ് ഗോളടിക്കുന്നവരുണ്ടെന്ന് കെ.മുരളീധരൻ. പാർട്ടിയിൽ ഇപ്പോൾ അവനവനിസമാണെന്ന് എം.എം. ഹസ്സൻ. തിരുവനന്തപുരം നന്ദാവനത്ത് സ്ഥാപിക്കുന്ന കെ. കരുണാകരൻ സെന്ററിന്റെ നിർമ്മാണോദ്ഘാടന ചടങ്ങിലായിരുന്നു കൂട്ടവിമർശനം.

കഴിഞ്ഞ രണ്ടു തിരഞ്ഞെടുപ്പുകളിലെ തോൽവിയിൽ നിന്ന് കോൺഗ്രസ് കരകയറാനുള്ള എല്ലാ സാദ്ധ്യതകളും നിലനിൽക്കുമ്പോൾ ചില അട്ടിമറി ശ്രമം നടക്കുന്നുണ്ടെന്ന് കെ.സി. വേണുഗോപാൽ പറഞ്ഞു. ഓരോ കോൺഗ്രസുകാരനും ഇതിൽ ജാഗ്രത കാണിക്കണം. എന്തു പറയാനുണ്ടെങ്കിലും പാർട്ടിയിൽ ചർച്ച ചെയ്യണം. കോൺഗ്രസുകാർ തമ്മിൽ അങ്ങോട്ടും ഇങ്ങോട്ടും പറയുന്നത് മാദ്ധ്യമങ്ങൾ ചർച്ച ചെയ്യുന്നത് ഒഴിവാക്കാൻ എല്ലാവർക്കും ഉത്തരവാദിത്വമുണ്ട്.

പരസ്യപ്രതികരണം നടത്തുന്നവർക്കെതിരെ അച്ചടക്ക നടപടി ഉറപ്പാണ്. രാഹുൽഗാന്ധി നയിക്കുന്ന ജോഡോ യാത്രയുടെ തുടർച്ചയായി ഓരോ ബ്ലോക്കിലും മൂന്നുമാസം വീടുകൾ കയറി ഇറങ്ങിയുള്ള ഹാഥ് കെ ഹാഥ് ജോഡോ അഭിയാൻ യാത്രയിൽ പൂർണ്ണമായും പങ്കെടുക്കാത്തവർ തുടർന്നുള്ള പുനഃസംഘടനയിൽ ഉണ്ടാകില്ല. ഇക്കാര്യം കെ.പി.സി.സി അദ്ധ്യക്ഷന്റെ ശ്രദ്ധയിൽപ്പെടുത്തുകയാണ്.

രമേശ് ചെന്നിത്തല

നാല് വർഷം കഴിഞ്ഞ് ഞാൻ ഇന്നതാകുമെന്ന് ഇപ്പോൾ ആരും പറയേണ്ടതില്ല. കാരണം കേരളത്തിലും ഇന്ത്യയിലും എന്താകും സ്ഥിതിയെന്ന് ആർക്കും പറയാനാകില്ല. അതുകൊണ്ട് ആരെങ്കിലും മുഖ്യമന്ത്രിയാകാൻ കോട്ട് തയ്പ്പിച്ച് വച്ചിട്ടുണ്ടെങ്കിൽ അത് ഊരിവച്ച് പാർലമെന്റ് തിരഞ്ഞെടുപ്പിൽ പാർട്ടിയെ ജയിപ്പിക്കാൻ മുന്നിട്ടിറങ്ങണം.

കെ. മുരളീധരൻ

പാർലമെന്റിലേക്ക് സ്ഥാനാർത്ഥികൾ ആര് വരണമെന്ന് ഹൈക്കമാൻഡാണ് തീരുമാനിക്കേണ്ടത്.

ലോക്സഭാ തിരഞ്ഞെടുപ്പിൽ പരമാവധി സീറ്റിൽ ജയിച്ചില്ലെങ്കിൽ ബാക്കിയുള്ള തിരഞ്ഞെടുപ്പിൽ നോക്കേണ്ട. പാർട്ടി വേദിയിൽ മാത്രം അഭിപ്രായം പറഞ്ഞാൽ മതിയെന്ന് കെ.സി. വേണുഗോപാൽ പറഞ്ഞത് വളരെ ശരിയാണ്. അതുകൊണ്ട് രണ്ടു ഗുണമുണ്ട്. പറയുന്ന കാര്യങ്ങൾ ഏതായാലും മാദ്ധ്യമങ്ങളിൽ വരും. അച്ചടക്ക നടപടി പേടിക്കുകയും വേണ്ട. കഴിഞ്ഞ ദിവസം ചേർന്ന നിർവാഹക സമിതി യോഗത്തിൽ കെ.പി.സി.സി അദ്ധ്യക്ഷൻ എല്ലാവരുടേയും ഫോണുകൾ വാങ്ങി പൂട്ടിവച്ചിട്ടും എല്ലാ കാര്യങ്ങളും മാദ്ധ്യമങ്ങളിൽ വന്നു.


എം.എം. ഹസ്സൻ

കേരളത്തിലെ പാർട്ടയിൽ മുമ്പത്തെ അപേക്ഷിച്ച് ഗ്രൂപ്പിസം അത്രകണ്ട് ഇല്ല. ഇപ്പോഴുള്ളത് അവനവനിസമാണ്.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: 1
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.