ശബരിമല : അയ്യനെ കാണാൻ കാത്തിരുന്ന് എത്തിയ തീർത്ഥാടകരുടെ മനം നിറച്ചാണ് മണ്ഡല മകരവിളക്ക് തീർത്ഥാടനം വിജയകരമായി പൂർത്തിയാവുന്നത്. തീർത്ഥാടകരുടെ വലിയ തിരക്ക് ഉണ്ടാകുമെന്ന് മുൻകൂട്ടി മനസിലാക്കി വിപുലവും ശാസ്ത്രീയവുമായ ക്രമീകരണങ്ങൾ ദേവസ്വം ബോർഡും വിവിധ വകുപ്പുകളും ഏർപ്പെടുത്തിയിരുന്നു.
കൊവിഡ് നിയന്ത്രണങ്ങൾ നീങ്ങിയതിനാൽ തീർത്ഥാടകർക്ക് തൃപ്തികരവും പരാതികളില്ലാത്തതുമായ ദർശനം ഉറപ്പാക്കാനാണ് സർക്കാർ ശ്രമിച്ചത്. വിവിധ വകുപ്പുകളുടെ ഏകോപനത്തിലൂടെ സുരക്ഷ, ശുചിത്വം, ഇടവേളകളില്ലാത്ത ഭക്തപ്രവാഹം എന്നിവ ഉറപ്പാക്കാൻ കഴിഞ്ഞു. ദേവസ്വം ബോർഡ്, പൊലീസ്, റവന്യുദുരന്ത നിവാരണം, വനം വകുപ്പ്, ആരോഗ്യം, കെഎസ്ഇബി, വാട്ടർ അതോറിറ്റി, കെഎസ്ആർടിസി, എക്സൈസ് ഉൾപ്പെടെ സേവനം ചെയ്ത എല്ലാ സർക്കാർ വകുപ്പുകളും സുഗമവും സുരക്ഷിതവുമായ തീർത്ഥാടനത്തിന് പ്രയത്നിച്ചു.
ശബരിമല തീർത്ഥാടന ക്രമീകരണങ്ങൾ വിലയിരുത്താൻ മുഖ്യമന്ത്രി പിണറായി വിജയന്റെ നേതൃത്വത്തിൽ ചേർന്ന യോഗങ്ങൾ നിർണായകമായി. ദേവസ്വം മന്ത്രി കെ. രാധാകൃഷ്ണനും വിവിധ മന്ത്രിമാരും പത്തനംതിട്ട, കോട്ടയം, ഇടുക്കി ജില്ലാ കളക്ടർമാരും അവലോകന യോഗങ്ങൾ നടത്തി ക്രമീകരണങ്ങൾ വിലയിരുത്തി. ദേവസ്വം മന്ത്രി സന്നിധാനത്തും പമ്പയിലും ആറ് തവണയെത്തി സൗകര്യങ്ങളും ക്രമീകരണങ്ങളും നേരിട്ടു വിലയിരുത്തി. തീർത്ഥാടന വിജയം ദേവസ്വം ബോർഡ് പ്രസിഡന്റ് അഡ്വ. കെ. അനന്തഗോപന്റെയും റവന്യു (ദേവസ്വം) സെക്രട്ടറി കെ. ബിജുവിന്റെയും നേതൃത്വത്തിലുള്ള ദേവസ്വം ബോർഡിന്റെ പ്രവർത്തനമികവ് പ്രതിഫലിപ്പിക്കുന്നതായി.
ആരോഗ്യമന്ത്രി വീണാ ജോർജും ഡെപ്യുട്ടി സ്പീക്കർ ചിറ്റയം ഗോപകുമാറും എംഎൽഎമാരായ അഡ്വ. മാത്യു ടി തോമസ്, അഡ്വ. കെ.യു. ജനീഷ് കുമാർ, അഡ്വ. പ്രമോദ് നാരായൺ, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് അഡ്വ. ഓമല്ലൂർ ശങ്കരൻ എന്നിവരും ക്രമീകരണങ്ങൾ നിരന്തരം വിലയിരുത്തുകയും ആവശ്യമായ മാർഗനിർദേശങ്ങൾ വിവിധ വകുപ്പുകൾക്ക് നൽകുകയും ചെയ്തു. പത്തനംതിട്ട ജില്ലാ കളക്ടർ ഡോ. ദിവ്യ എസ് അയ്യരും ജില്ലാ പൊലീസ് മേധാവി സ്വപ്നിൽ മധുകർ മഹാജനും തീർത്ഥാടന ക്രമീകരണങ്ങൾ വിലയിരുത്തുകയും ഏകോപിപ്പിക്കുകയും ചെയ്തു.
വെർച്വൽ ക്യു ബുക്കിംഗ് ഏറ്റെടുത്തതിനൊപ്പം സ്പോട്ട് ബുക്കിംഗ് സൗകര്യവും ഏർപ്പെടുത്തി തീർത്ഥാടകർക്കായി ദേവസ്വം ബോർഡ് വിപുലമായ സൗകര്യങ്ങളാണ് ഒരുക്കിയത്. ഒരു ഘട്ടത്തിൽ തിരക്ക് ഒരുലക്ഷം കടന്നപ്പോൾ വെർച്വൽക്യു ബുക്കിംഗ് 90,000 ആയി ക്രമീകരിക്കുകയും ദർശന സമയം 19 മണിക്കൂറായി വർധിപ്പിക്കുകയും ചെയ്തു.
ദേവസ്വം ബോർഡ് വിരി, ഭക്ഷണം, കുടിവെള്ളം, ശൗചാലയം എന്നിവ ഉറപ്പാക്കി. 2406 ശൗചാലയങ്ങളും 34,100 വിരിവയ്ക്കാനുള്ള സൗകര്യവും സജ്ജമാക്കി. ഔഷധ കുടിവെള്ളം നൽകുന്നതിന് ദേവസ്വം ബോർഡ് വിവിധ പോയിന്റുകളിൽ വിപുലമായ വിതരണ സംവിധാനം ഏർപ്പെടുത്തി. ദിവസേന ശരാശരി രണ്ടര ലക്ഷം അരവണയും രണ്ടുലക്ഷം അപ്പവും വിതരണം ചെയ്തു. അപ്പവും അരവണയും ആവശ്യത്തിന് ലഭ്യമാക്കാനായി. ദേവസ്വം ബോർഡിന്റെ അന്നദാന മണ്ഡപങ്ങളിലൂടെ നിലയ്ക്കൽ, പമ്പ, സന്നിധാനം എന്നിവിടങ്ങളിൽ തീർത്ഥാടകർക്ക് അന്നദാനം നടത്തി. മകരവിളക്ക് ദർശനത്തിനായി തീർത്ഥാടകർ എത്തിയ സ്ഥലങ്ങളിലെല്ലാം മതിയായ അടിസ്ഥാന സൗകര്യങ്ങളും സുരക്ഷയും ഉറപ്പാക്കി. പാണ്ടിത്താവളത്ത് കൂടുതൽ സൗകര്യം ഒരുക്കി.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |