ആലപ്പുഴ: സഹപ്രവർത്തകരായ യുവതികളുടെ നഗ്ന ദൃശ്യങ്ങൾ മൊബൈൽ ഫോണിൽ പകർത്തി സൂക്ഷിച്ചെന്ന പരാതിയിൽ സി പി എം ആലപ്പുഴ സൗത്ത് ഏരിയ സെന്റർ അംഗമായിരുന്ന എ പി സോണയ്ക്കെതിരായ ആരോപണം സ്ഥിരീകരിക്കാൻ നടത്തിയ വീഡിയോപരിശോധന വിവാദമാകുന്നു. ജില്ലാ കമ്മിറ്റി ഓഫീസിൽ സജ്ജീകരിച്ച സ്റ്റുഡിയോയിൽ നേതാക്കൾ ഒരുമിച്ചിരുന്ന് പാർട്ടി പ്രവർത്തകർ കൂടിയായ യുവതികളുടെ ദൃശ്യങ്ങൾ കണ്ടതാണ് വിവാദമായത്. ഇത് ശരിയല്ലെന്നും മര്യാദകേടാണെന്നും ആരോപിച്ച് ഒരുവിഭാഗം രംഗത്തെത്തിയിട്ടുണ്ട്.
ആരോപണത്തെക്കുറിച്ച് അന്വേഷിച്ച കമ്മിഷൻ ശേഖരിച്ച ദൃശ്യങ്ങൾ ഉള്ള പെൻഡ്രൈവാണ് നേതാക്കൾ കണ്ടത്. സോണയ്ക്കെതിരെ നടപടി എടുക്കുന്നതിന് മുന്നോടിയായാണ് ദൃശ്യങ്ങൾ പരിശോധിച്ചത് എന്നാണ് പാർട്ടി കേന്ദ്രങ്ങൾ തന്നെ പറയുന്നത്. വീഡിയോയിൽ ഉള്ളവർ പാർട്ടിയുമായി ബന്ധമുള്ളവരായതിനാൽ പല കാര്യങ്ങൾക്കും അവർക്ക് ദൃശ്യങ്ങൾ കണ്ട നേതാക്കളെ സമീപിക്കേണ്ടിവരും. അവർ എങ്ങനെ നേതാക്കളെ അഭിമുഖീകരിക്കും എന്ന ചോദ്യവും ഉയരുന്നുണ്ട്. പെൻഡ്രൈവിൽ ഉള്ള ദൃശ്യങ്ങൾ പുറത്തുപാേയേക്കാമെന്ന ആശങ്കയും ചിലർ പങ്കുവയ്ക്കുന്നുണ്ട്. വീഡിയോകളിൽ പലതും പാർട്ടി ഓഫീസുകളിൽ വച്ചാണ് മൊബൈലിൽ പകർത്തിയതെന്ന് പശ്ചാത്തല ദൃശ്യങ്ങളിൽ നിന്ന് വ്യക്തമായിട്ടുണ്ട്. പാർട്ടിയുടെ വനിതാസംഘടനയിലെ നേതാക്കളുടേതുൾപ്പെടെയുള്ള ദൃശ്യങ്ങൾ ഉണ്ടായിരുന്നു എന്നാണ് റിപ്പോർട്ട്.
സോണയ്ക്കെതിരായ ആരോപണം ഉയർന്നപ്പോൾ ഇത്തരത്തിലുള്ള ദൃശ്യങ്ങൾ ഉണ്ടോ എന്ന് ചിലർ സംശയം ഉന്നയിച്ചു. ഇതിനെത്തുടർന്നാണ് ദൃശ്യങ്ങൾ പരിശോധിക്കാമെന്ന നിർദ്ദേശം ഉയർന്നത്. അശ്ലീല വിഡിയോ പകർത്തിയതിനെപ്പറ്റി പരാതിയില്ലെന്നതിനാൽ സംഭവത്തിൽ പൊലീസ് ഇടപെട്ടിട്ടില്ല.ഗുരുതരമായ കുറ്റം ചെയ്തു എന്ന് വ്യക്തമായതിനാൽ പാർട്ടിയുമായി ബന്ധപ്പെട്ട എല്ലായിടങ്ങളിലും നിന്ന് സോണയെ മാറ്റാൻ പാർട്ടി കഴിഞ്ഞദിവസം തീരുമാനിച്ചിരുന്നു.
ഒരു പെൺകുട്ടിയുടെ സ്വകാര്യ ദൃശ്യങ്ങൾ ഒളിഞ്ഞിരുന്ന് പകർത്താൻ ശ്രമിച്ചെന്ന പേരിൽ സോണയ്ക്ക് അടുത്തിടെ നാട്ടുകാരുടെ മർദ്ദനമേറ്റിരുന്നു.ഇതിനിടെ തെറിച്ചുപോയ മൊബൈൽ ഫോൺ പരിശോധിപ്പോഴാണ് മറ്റു വീഡിയോകൾ കണ്ടെത്തിയത്. ആലപ്പുഴയിലും അമ്പലപ്പുഴയിലുമുള്ള 34 സ്ത്രീകളുടെ വീഡിയോകൾ ഇതിലുണ്ടായിരുന്നുവെന്നാണ് ആരോപണം. പൊലീസിൽ പരാതി നൽകാതെ സി.പി.എമ്മിലെ ഒരു വിഭാഗം സംസ്ഥാന സെക്രട്ടേറിയറ്റംഗമായ മന്ത്രി സജി ചെറിയാനെ വിവരം ധരിപ്പിച്ചു. തുടർന്ന് സംസ്ഥാന നേതൃത്വത്തെ അറിയിച്ചതിനെ തുടർന്നാണ് അന്വേഷണ കമ്മിഷനെ നിയമിച്ചത്. 30ലധികം സ്ത്രീകളെ നേരിട്ടു കണ്ടു സംസാരിച്ചതിന്റെയും ഡിജിറ്റൽ തെളിവുകളുടെയും അടിസ്ഥാനത്തിലായിരുന്നു റിപ്പോർട്ട് തയ്യാറാക്കി നടപടി സ്വീകരിച്ചത്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |