കാഠ്മണ്ഡു: നേപ്പാളിൽ 70 പേരുടെ മരണത്തിനിടയാക്കിയ വിമാനാപകടത്തിൽ ഇതുവരെ കണ്ടെത്താനാകാത്ത രണ്ട് യാത്രക്കാർക്കായി ഡ്രോൺ ഉപയോഗിച്ച് തെരച്ചിൽ നടത്തി. ഇതിനായി ഇന്നലെ പടിഞ്ഞാറൻ നേപ്പാളിലെ 200 മീറ്റർ ആഴമുള്ള തോട്ടിൽ ഡ്രോൺ ഉപയോഗിച്ച് തെരച്ചിൽ നടത്തി.
വിനോദസഞ്ചാര നഗരമായ പൊഖാറയിൽ രക്ഷാപ്രവർത്തനത്തിന് വലിയ പ്രതിസന്ധി സൃഷ്ടിക്കുന്ന ഭൂപ്രകൃതിയും പ്രതികൂല കാലാവസ്ഥയുമാണുള്ളത്.
നിലവിൽ കനത്ത മൂടൽമഞ്ഞ് തടസം സൃഷ്ടിക്കുന്നുണ്ട്. വിമാനത്തിന്റെ ഭാഗങ്ങൾ വീണ് തീപിടിച്ച തോട്ടിലേക്ക് കയറുകൾ ഉപയോഗിച്ച് തെരച്ചിൽ നടത്തുന്നുണ്ട്.
തിങ്കളാഴ്ച ഫ്‌ളൈറ്റിൽ നിന്ന് കോക്ക്പിറ്റ് വോയ്സ് റെക്കോർഡറും ഫ്‌ളൈറ്റ് ഡാറ്റ റെക്കോർഡറും കണ്ടെത്തിയിരുന്നു. അവയ്ക്ക് കേടുപാടുകളൊന്നും സംഭവിച്ചിട്ടില്ല. ഇത് തകർച്ചയുടെ കാരണം വ്യക്തമാക്കുമെന്നാണ് കരുതുന്നത്.
അന്താരാഷ്ട്ര വ്യോമയാന നിയമങ്ങൾ പ്രകാരം, വിമാനവും എൻജിനുകളും രൂപകല്പന ചെയ്ത് നിർമ്മിച്ച രാജ്യങ്ങളിലെ ക്രാഷ് ഇൻവെസ്റ്റിഗേഷൻ ഏജൻസികൾ സ്വയമേവ അന്വേഷണത്തിന്റെ ഭാഗമാണ്. എ.ടി.ആർ ഫ്രാൻസിലാണ് പ്രവർത്തിക്കുന്നത്, വിമാനത്തിന്റെ എൻജിനുകൾ നിർമ്മിച്ചിട്ടുള്ളത് കാനഡയിലാണ്.
ഫ്രഞ്ച്, കനേഡിയൻ വിമാനാപകട അന്വേഷണ ഉദ്യോഗസ്ഥർ അന്വേഷണത്തിനായി എത്തിയിട്ടുണ്ട്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |