ചെന്നൈ: സംസ്ഥാനത്തിന് തമിഴ്നാട് എന്നതിനേക്കാൾ തമിഴകം എന്ന പേരാണ് ചേരുക എന്ന പരാമർശത്തിനെതിരെ പ്രതിഷേധങ്ങൾ ഉയരവേ വിവാദത്തിൽ ആദ്യമായി പ്രതികരിച്ച് ഗവർണർ ആർ.എൻ.രവി. തമിഴ്നാട് എന്ന പേരു മാറ്റി തമിഴകം എന്നാക്കണമെന്ന് താൻ ഉദ്ദേശിച്ചിട്ടില്ലെന്ന് വിശദീകരിച്ചുകൊണ്ടുള്ള ഗവർണറുടെ വാർത്താക്കുറിപ്പ് പുറത്തിറക്കി. സംസ്ഥാനത്തിന്റെ പേരു മാറ്റണമെന്ന് താൻ ഉദ്ദേശിച്ചിട്ടില്ല. ആ അർത്ഥത്തിലല്ല, തമിഴകം എന്ന പേര് ഉപയോഗിച്ചതും. കാശിയും തമിഴ്നാടും തമ്മിലുണ്ടായിരുന്ന സാംസ്കാരിക ബന്ധത്തെ അനുസ്മരിക്കാൻ സാന്ദർഭികമായി ഉപയോഗിച്ചതാണ് തമിഴകം എന്ന പദം. പ്രാചീന കാലത്ത് തമിഴ്നാട് എന്നല്ല, തമിഴകം എന്നാണ് ഉപയോഗിച്ചിരുന്നതെന്നും വിശദീകരണക്കുറിപ്പിൽ പറയുന്നു. സാഹചര്യം മനസ്സിലാക്കാതെയാണ് തന്നെ കുറ്റപ്പെടുത്തിയതെന്നും അദ്ദേഹം പറഞ്ഞു.
നയപ്രഖ്യാപന പ്രസംഗത്തിനിടെ ഉണ്ടായ പ്രശ്നങ്ങളിലുൾപ്പെടെ ഗവർണറുടെ രീതികളിൽ ബി.ജെ.പി കേന്ദ്ര നേതൃത്വം അതൃപ്തി പ്രകടിപ്പിച്ച സാഹചര്യത്തിലാണ് ഗവർണറുടെ വിശദീകരണം.
തമിഴ് വികാരത്തെ ഗവർണർ മാനിച്ചില്ലെന്നും തെക്കേ ഇന്ത്യയിൽ പാർട്ടി വളർത്താനുള്ള ശ്രമങ്ങൾക്ക് ഗവർണറുടെ നിലപാട് തിരിച്ചടിയായെന്നുമാണ് കേന്ദ്രനേതൃത്വത്തിന്റെ വിലയിരുത്തൽ. ഗവർണറെ തിരിച്ചുവിളിക്കണമെന്ന ആവശ്യവുമായി ഡി.എം.കെ നേതാക്കൾ രാഷ്ട്രപതി ദ്രൗപദി മുർമുവിന് കത്തയച്ചിരുന്നു. ഇതിനു പിന്നാലെ ഡൽഹിയിലെത്തിയ ഗവർണർക്ക്
പ്രധാനമന്ത്രിയെയോ മറ്റ് നേതാക്കളെയോ കാണാൻ കഴിഞ്ഞിട്ടില്ല. ഇതും കേന്ദ്രത്തിന്റെ അതൃപ്തി സൂചിപ്പിക്കുന്നതാണെന്ന തരത്തിലുള്ള റിപ്പോർട്ടുകളാണ് പുറത്തുവരുന്നത്.
ഗവർണറെ നീക്കം ചെയ്യണമെന്ന തരത്തിൽ സംസ്ഥാനമൊട്ടാകെ പ്രതിഷേധങ്ങൾ നടന്നുവരികയാണ്. ഗെറ്റ് ഔട്ട് രവി ഹാഷ് ടാഗ് പ്രചാരണവുമുണ്ട്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |