ന്യൂഡൽഹി: ലൈംഗികാരോപണം നേരിടുന്ന ഗുസ്തി ഫെഡറേഷൻ ഓഫ് ഇന്ത്യ അദ്ധ്യക്ഷൻ ബി.ജെ.പി എം.പി കൂടിയായ ബ്രിജ്ഭൂഷൺ ശരൺ സിംഗിന്റെ രാജിക്കായി സമ്മർദ്ദമേറുന്നു. ഇദ്ദേഹം നയിക്കുന്ന ഫെഡറേഷൻ ഭരണസമിതി പിരിച്ചുവിടണമെന്നും താരങ്ങൾ ആവശ്യപ്പെട്ടതിനാൽ 22ന് ഉത്തർപ്രദേശിലെ അയോദ്ധ്യയിൽ ചേരുന്ന എക്സിക്യൂട്ടീവ് കമ്മിറ്റി യോഗവും വാർഷിക പൊതുയോഗവും നിർണായകമാകും.
വിഷയത്തിൽ പ്രധാനമന്ത്രി ഇടപെടണമെന്നും ബ്രിജ്ഭൂഷണിന്റെ രാജിയില്ലാതെ പിന്നോട്ടില്ലെന്നും വ്യക്തമാക്കി ബജ്റംഗ് പുനിയ, സാക്ഷി മാലിക്, വിനേഷ് ഫോഗട്ട് എന്നിവരുൾപ്പെടെ ഗുസ്തി താരങ്ങൾ രണ്ടാം ദിവസവും ഡൽഹി ജന്ദർ മന്ദറിൽ പ്രതിഷേധിച്ചു.ഇന്നലെ താരങ്ങൾ കേന്ദ്ര കായിക മന്ത്രാലയ ഉദ്യോഗസ്ഥരുമായി കൂടിക്കാഴ്ച നടത്തിയെങ്കിലും തീരുമാനങ്ങളുണ്ടായില്ല.ഇന്നും പ്രതിഷേധം തുടരും. ഗുസ്തി ചാമ്പ്യനും ബി.ജെ.പി നേതാവുമായ ബബിത ഫോഗട്ടും ജന്ദർ മന്ദറിലെത്തിയിരുന്നു. സർക്കാർ ഒപ്പമുണ്ടെന്ന് ഉറപ്പ് നൽകിയെന്നും ഉടൻ പരിഹാരമുണ്ടാക്കുമെന്നും ബബിത പറഞ്ഞു.
മന്ത്രിയെക്കണ്ടു
ഇന്നലെ രാത്രി വൈകി ഡൽഹിയിൽ എത്തിയ കേന്ദ്ര കായിക മന്ത്രി അനുരാഗ് താക്കൂർതാരങ്ങളുടെ പ്രതിനിധകളുമായി അദ്ദേഹത്തിന്റെ വസതിയിൽ ചർച്ച നടത്തി.
ബൃന്ദയേയും
ബിനോയ്യേയും തടഞ്ഞു
ബ്രിജ്ഭൂഷണിനെതിരെ ഗുസ്തി താരങ്ങൾ നടത്തുന്ന പ്രതിഷേധ സമരത്തിന് ഐക്യദാർഡ്യം പ്രഖ്യാപിച്ച് ഇടതു നേതാക്കളായ വൃന്ദാ കാരാട്ടും ബിനോയ് വിശ്വവും ജന്ദർമന്ദറിലെ പ്രതിഷേധ വേദിയിൽ എത്തിയെങ്കിലും താത്ക്കാലം രാഷ്ട്രീയ വിഷയമാക്കാൻ താത്പര്യമില്ലെന്ന് ഗുസ്തി താരങ്ങൾ അറിയിച്ചു.
ആരോപണങ്ങൾ തള്ളി ബ്രിജ്ഭൂഷൺ
തനിക്കെതിരായ ആരോപണങ്ങളിൽ കഴമ്പില്ലെന്നും ചില വ്യവസായികളുടെ നിർബന്ധത്തിന് വഴങ്ങിയാണ് കായിക താരങ്ങൾ രംഗത്തുവന്നതെന്നുമാണ് ബ്രിജ്ഭൂഷണിന്റെ നിലപാട്. ബ്രിജ്ഭൂഷണിന് രാഷ്ട്രീയ പിന്തുണ ലഭിക്കില്ലെന്നാണ് സൂചന. ജനുവരി 30ന് തുടങ്ങുന്ന പാർലമെന്റിന്റെ ബഡ്ജറ്റ് സമ്മേളനത്തിൽ പ്രതിപക്ഷത്തിന് വിഷയം ഉന്നയിക്കാൻ അവസരം നൽകാതെ തീർപ്പാക്കണമെന്ന് പാർട്ടിക്കുള്ളിൽ അഭിപ്രായമുണ്ട്. എന്നാൽ ഫെഡറേഷൻ പ്രസിഡന്റ് പദവിക്കൊപ്പം എം.പിസ്ഥാനവും രാജിവയ്ക്കാൻ പ്രതിപക്ഷം ആവശ്യപ്പെട്ടേക്കുമെന്നാണ് സൂചന.
ബ്രിജ്ഭൂഷൺ നിരവധി വനിതാ താരങ്ങളെ ലൈംഗികമായി പീഡിപ്പിച്ചതായി വിനേഷ് ഫോഗട്ട് ആരോപിച്ചിരുന്നു. പ്രസിഡന്റിന്റെ വിശ്വസ്തരായ പരിശീലകരും വനിതാ ഗുസ്തി താരങ്ങളെ ഉപദ്രവിച്ചെന്നും പരാതിപ്പെട്ടാൽ കരിയർ അവസാനിപ്പിക്കുമെന്ന് ഭീഷണിപ്പെടുത്തിയെന്നും ആരോപണമുണ്ട്.
തുടർന്ന് കായിക മന്ത്രാലയം ഫെഡറേഷനോട് വിശദീകരണം തേടിയിരുന്നു. എന്നാൽ 97 ശതമാനം ഗുസ്തിക്കാരും ഫെഡറേഷനൊപ്പമാണെന്ന് ബ്രിജ്ഭൂഷൺ പറഞ്ഞു. ലൈംഗികാരോപണങ്ങൾ വേദനിപ്പിക്കുന്നു. തനിക്കും പരിശീലകർക്കുമെതിരെ ഒരു താരത്തിനും കുറ്റം ചുമത്താൻ കഴിയില്ല. താരങ്ങളെ സമ്മർദ്ദം ചെലുത്തിയാണ് പ്രതിഷേധത്തിന് കൊണ്ടുവന്നത്. ചീഫ് കോച്ചിനെ മാറ്റണമെന്ന് കുറച്ചു നാൾ മുൻപ് വിനേഷ് ഫോഗട്ട് ആവശ്യപ്പെട്ടിരുന്നു. ഒരാളുടെ ഇഷ്ടപ്രകാരം പരിശീലകരെ മാറ്റാൻ കഴിയില്ലെന്ന് പറഞ്ഞതിലുള്ള വിരോധമാണിപ്പോൾ. പീഡിപ്പിച്ച പരിശീലകരുടെ പേരുകൾ വെളിപ്പെടുത്താൻ അദ്ദേഹം താരങ്ങളെ വെല്ലുവിളിച്ചു.
താരങ്ങൾക്ക് നീതി
ഉറപ്പെന്ന് പി.ടി. ഉഷ
ഗുസ്തി ഫെഡറേഷനുമായുള്ള വിഷയത്തിൽ താരങ്ങൾക്ക് നിതി ഉറപ്പാക്കും വിധം അന്വേഷണം നടത്തുമെന്നും ഇത്തരം നടപടികൾ ആവർത്തിക്കാതിരിക്കാൻ പ്രത്യേക സമിതി രൂപീകരിക്കുമെന്നും ഇന്ത്യൻ ഒളിമ്പിക് അസോസിയേഷൻ(ഐ.ഒ.എ) അദ്ധ്യക്ഷ പി.ടി. ഉഷ. ഗുസ്തി താരങ്ങൾ ഉന്നയിച്ച വിഷയം ചർച്ച ചെയ്തു വരികയാണ്. കായിക താരങ്ങളുടെ ക്ഷേമത്തിനാണ് ഐ.ഒ.എയുടെ മുൻഗണന നൽകുന്നത്.
കായികതാരങ്ങൾ മുന്നോട്ട് വന്ന് ആശങ്കകൾ പങ്കുവയ്ക്കണമെന്ന് അഭ്യർത്ഥിക്കുന്നു. നീതി ഉറപ്പാക്കാൻ സമഗ്രമായ അന്വേഷണം ഉറപ്പാക്കും. ഭാവിയിൽ ഇത്തരം സാഹചര്യങ്ങൾ നേരിടാനും വേഗത്തിലുള്ള നടപടിക്കുമായി പ്രത്യേക സമിതി രൂപീകരിക്കുമെന്നും ഉഷ അറിയിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |