പാലക്കാട്: കൊമ്പൻ ധോണിയെ കുങ്കിയാനയാക്കി മാറ്റുമെന്ന് പാലക്കാട് ഡി എഫ് ഒ കുറ ശ്രീനിവാസ്. ആദ്യ ആഴ്ചകളിൽ ആനയെ നിരീക്ഷിക്കാൻ വയനാട് ടീമിന്റെ തന്നെ സഹായം തേടും. നിലവിൽ കൊമ്പന്റെ ആരോഗ്യനില തൃപ്തികരമാണ്. ഇന്നുമുതൽ ഭക്ഷണം നൽകിത്തുടങ്ങുമെന്നും അദ്ദേഹം ഒരു സ്വകാര്യ ചാനലിനോട് പറഞ്ഞു. മയക്കുവെടിവച്ച ഇന്നലെ പച്ചവെള്ളം മാത്രമായിരുന്നു ആനയ്‌ക്ക് നൽകിയിരുന്നത്.
ധോണിയെ ഇന്ന് ഡോക്ടർമാരെത്തി പരിശോധിക്കും. ആനയുടെ ഡയറ്റ് ബുക്ക് ഇന്ന് തന്നെ ക്രമീകരിക്കുമെന്നും വെറ്റിനറി ഡോക്‌ടർ നിർദേശിക്കുന്ന ഭക്ഷണമാണ് നൽകുകയെന്നും ഡി എഫ് ഒ പറഞ്ഞു. ആനയ്ക്ക് വേണ്ടി പ്രത്യേക കുക്കിനെ നിയമിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
വർഷങ്ങളായി പാലക്കാട്ടെ കർഷകരുടെ വിളകൾ നശിപ്പിച്ച, മനുഷ്യ ജീവൻ കവർന്ന കാട്ടാന പി ടി 7നെ ഇന്നലെയാണ് വനംവകുപ്പ് കൂട്ടിലടച്ചത്. ധോണിയിലെ കോർമ എന്ന സ്ഥലത്താണ് ആനയെ കണ്ടെത്തിയത്. ചീഫ് വെറ്റിനറി സർജൻ ഡോ. അരുൺ സക്കറിയ ആണ് മയക്കുവെടി വച്ചത്. തുടർന്ന് കുങ്കിയാനകളുടെ സഹായത്തോടെ ആനയെ ലോറിയിൽ കയറ്റി.
വിക്രം, ഭാരത്, സുരേന്ദ്രൻ എന്നീ മൂന്ന് കുങ്കിയാനകളെയാണ് പിടി 7നെ പിടികൂടാൻ വനം വകുപ്പ് എത്തിച്ചത്. കറുത്ത തുണിയുപയോഗിച്ച് കണ്ണ് മറച്ചാണ് ആനയെ ലോറിയിൽ കയറ്റിയത്. തുടർന്ന് വനം മന്ത്രി എ കെ ശശീന്ദ്രൻ ധോണി എന്ന പേരിടുകയായിരുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |