ന്യൂഡൽഹി:കർണ്ണാടകയിലെ ഹിജാബ് വിലക്ക് സംബന്ധിച്ച ഹർജിയിൽ മൂന്നംഗ ബെഞ്ച് ഉടൻ വാദം കേൾക്കുന്നതിനുള്ള തീയ്യതി നിശ്ചയിക്കാമെന്ന് ഹർജിക്കാർക്ക് വേണ്ടി ഹാജരായ മുതിർന്ന അഭിഭാഷക മീനാക്ഷി അറോറയെ ചീഫ് ജസ്റ്റിസ് ഡി.വൈ ചന്ദ്രചൂഡ് അറിയിച്ചു.
കഴിഞ്ഞ വർഷം ഒക്ടോബർ 14 ന് കർണ്ണാടക സർക്കാരിന്റെ ഹിജാബ് വിലക്കിൽ സുപ്രീം കോടതി രണ്ടംഗ ബെഞ്ച് ഭിന്നവിധി പുറപ്പെടുവിച്ചതിനെ തുടർന്നാണ് വിഷയം വിപുല ബെഞ്ചിന്റെ പരിഗണനക്ക് വന്നത്. ബെഞ്ചിലെ ജസ്റ്റിസ് ഹേമന്ത് ഗുപ്ത വിലക്കിനെതിരായ ഹർജികൾ തള്ളിയപ്പോൾ ജസ്റ്റിസ് സുധാൻ ഷു ധൂലിയ സർക്കാർ ഉത്തരവും ഹൈക്കോടതി വിധിയും റദ്ദാക്കുകയായിരുന്നു.
ഹിജാബ് വിലക്ക് നടപ്പിലാക്കിയതോടെ ധാരാളം പെൺകുട്ടികൾ വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ നിന്ന് വിട്ട് പോയതായി മീനാക്ഷി അറോറ കോടതിയിൽ വ്യക്തമാക്കി. ഫെബ്രുവരി ആറിന് പരീക്ഷ നടക്കുകയാണെന്നും ഹിജാബ് വിലക്ക് നിലനിൽക്കുന്ന സർക്കാർ കോളേജുകളിലാണ് വിദ്യാർത്ഥികൾ പരീക്ഷ എഴുതേണ്ടതെന്നും അവർ ചൂണ്ടിക്കാട്ടി. വിലക്കുള്ളതിനാൽ പരീക്ഷ എഴുതാൻ കഴിയാത്ത സാഹചര്യമാണ്. അതിനാൽ ഹർജിയിൽ ഇടക്കാല വിധി പുറപ്പെടുവിക്കണമെന്നും മീനാക്ഷി അറോറ കോടതിയിൽ ആവശ്യപ്പെട്ടു. തുടർന്നാണ് വാദം കേൾക്കുന്ന തീയ്യതി ഉടൻ തീരുമാനിക്കാമെന്ന് സുപ്രീം കോടതി അറിയിച്ചത്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |