തിരുവനന്തപുരം: സമൂഹത്തിൽ ചിലയിടങ്ങളിലെങ്കിലും സവർണ അവർണ വേർതിരിവ് ഇന്നും നിലനിൽക്കുന്നുണ്ടെന്ന് അടൂർ പ്രകാശ് എം.പി. ഡോ.പി.പല്‌പു ഫൗണ്ടേഷന്റെ ആഭിമുഖ്യത്തിൽ സംഘടിപ്പിച്ച പല്‌പുവിന്റെ 73ാം ചരമവാർഷിക സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ആരുടെയും മുന്നിൽ നട്ടെല്ല് വളയ്‌ക്കാതെ ഈഴവർ ഉൾപ്പെടെയുള്ള പിന്നാക്കക്കാർക്കുവേണ്ടി പ്രവർത്തിച്ച വ്യക്തിയാണ് പല്‌പു. ഇന്ത്യൻ ചരിത്രത്തിലെ നിശബ്‌ദ വിപ്ലവകാരിയെന്നാണ് അദ്ദേഹത്തെ സരോജിനി നായിഡു വിശേഷിപ്പിച്ചത്. പ്രമാണിമാരുടെ മുന്നിൽ നിന്ന് അവകാശങ്ങൾ ചോദിച്ചുവാങ്ങിയ പല്‌പുവിന്റെ പ്രവർത്തനങ്ങൾ സാമൂഹിക വിപ്ലവത്തിന് വഴിയൊരുക്കിയെന്നും അദ്ദേഹം പറഞ്ഞു.
രോഗികൾക്കുവേണ്ടി ജീവിതം മാറ്റിവച്ച മഹാനായ വ്യക്തിത്വമാണ് ഡോ.പല്‌പുവെന്ന് ചടങ്ങിൽ അദ്ധ്യക്ഷത വഹിച്ച കേരള കൗമുദി ഡയറക്‌ടർ ശൈലജ രവി പറഞ്ഞു. എതിർക്കുന്നവരുടെയും പരിഹസിക്കുന്നവരുടെയും മുന്നിൽ തോറ്റുകൊടുക്കാനുള്ളതല്ല ജീവിതമെന്നാണ് ഡോ.പല്‌പു നൽകിയ സന്ദേശമെന്ന് ശൈലജ രവി ചൂണ്ടിക്കാട്ടി.
സൗജന്യ മെഡിക്കൽ ക്യാമ്പിന്റെയും മരുന്ന് വിതരണത്തിന്റെയും ഉദ്ഘാടനം ഗോകുലം മെഡിക്കൽ കോളേജ് എം.ഡി ഡോ.മനോജൻ നിർവഹിച്ചു. അഡിഷണൽ ചീഫ് സെക്രട്ടറി കെ.ആർ.ജ്യോതിലാൽ,ഡോ.പി.പല്‌പു ഫൗണ്ടേഷൻ ജനറൽ സെക്രട്ടറി അമ്പലത്തറ ചന്ദ്രബാബു,മുൻ എം.എൽ.എ ടി.ശരത്ചന്ദ്ര പ്രസാദ്,തിരുവിതാംകൂർ ദേവസ്വം ബോർഡ് മുൻ അംഗം കെ.പി.ശങ്കരദാസ്,ഐ.എം.എ പ്രസിഡന്റ് ഡോ.ജി.എസ്.വിജയകൃഷ്‌ണൻ,മുൻ വൈസ് ചാൻസലർ ഡോ.പി.ചന്ദ്രമോഹൻ,ശബരിഗിരി ഗ്രൂപ്പ് ചെയർമാൻ ഡോ.വി.കെ.ജയകുമാർ,ഫൗണ്ടേഷൻ പ്രസിഡന്റ് കെ.സാംബശിവൻ,കൗൺസിലർ സി.എസ്.സുജാദേവി,മുൻ കൗൺസിലർ ഡി.അനിൽകുമാർ,ഫൗണ്ടേഷൻ വൈസ് പ്രസിഡന്റ് കെ.സുഗതൻ,ഡോ.ബിന്ദു അനിൽ തുടങ്ങിയവർ പങ്കെടുത്തു.
ഐ.എം.എയുമായി സഹകരിച്ച് കരൾ-ഹൃദയ സംബന്ധമായ അസുഖങ്ങൾ,ത്വക്ക് രോഗം,ഗ്യാസ്‌ട്രോ എൻട്രോളജി,ന്യൂറോളജി,സൈക്കാട്രിക് ആൻഡ് പാലിയേറ്റീവ് കെയർ,ഗൈനക് തുടങ്ങിയ വിഭാഗങ്ങളിലായാണ് മെഡിക്കൽ ക്യാമ്പ് സംഘടിപ്പിച്ചത്.ശ്രീനാരായണഗുരുവിനെപ്പറ്റി പുസ്‌തകമെഴുതിയ മഹിളാ ബാബുവിനെ ചടങ്ങിൽ അടൂർ പ്രകാശ് എം.പി ആദരിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |