തിരുവനന്തപുരം: ബി.ബി.സി ഡോക്യുമെന്ററിയോട് വിയോജിച്ച അനിൽ ആന്റണി കോൺഗ്രസിലെ തിരഞ്ഞെടുക്കപ്പെട്ട സ്ഥാനങ്ങളെല്ലാമൊഴിഞ്ഞ് പ്രതിഷേധ സ്വരമുയർത്തിയതോടെ ,ഡോക്യുമെന്ററി വിവാദത്തിൽ രാഷ്ട്രീയ നേട്ടം കൊയ്യാനിറങ്ങിയ സംസ്ഥാന കോൺഗ്രസ് നേതൃത്വം വെട്ടിലായി. അനിൽ ആന്റണിക്കെതിരെ സംസ്ഥാനത്തെ പ്രധാന കോൺഗ്രസ് നേതാക്കളെല്ലാം രംഗത്തെത്തിയതോടെയാണ് അദ്ദേഹം പാർട്ടി പദവികളൊഴിഞ്ഞത്.
മുതിർന്ന നേതാവ് എ.കെ. ആന്റണിയുടെ മകനായ അനിൽ ആന്റണി എ.ഐ.സി.സിയുടെയും കെ.പി.സി.സിയുടെയും ഡിജിറ്റൽ മീഡിയ സെൽ കൺവീനർ പദവികളാണ് ഒഴിഞ്ഞത്..രാജി പ്രഖ്യാപനത്തിനൊപ്പം അനിൽ ആന്റണി സംസ്ഥാന കോൺഗ്രസിലെ നേതാക്കളെ ഉന്നം വച്ച് നടത്തിയ രൂക്ഷമായ പ്രതികരണങ്ങൾ
പാർട്ടിയിലെ ചർച്ചാഗതി തിരിച്ചു വിടുന്നതുമായി.ഡോക്യുമെന്ററി പ്രദർശനവുമായി സംസ്ഥാന വ്യാപകമായി കളത്തിലിറങ്ങിയ കോൺഗ്രസ് നേതൃത്വം അനിൽ ആന്റണിയുടെ നിലപാടിന് വിശദീകരണം കൊടുക്കേണ്ട ഗതികേടിലായെന്നാണ് പാർട്ടിക്കകത്തെ വിമർശനം. അനിലിന്റെ നിലപാടുകളിൽ പ്രതികരിക്കാൻ ആന്റണി വിസമ്മതിച്ചു. ബി.ബി.സി ഡോക്യുമെന്ററി പ്രദർശന വിലക്കിനെ എതിർത്തെങ്കിലും, ഗുജറാത്ത് കലാപ വിഷയം ഇപ്പോൾ ചർച്ച ചെയ്യേണ്ടതില്ലെന്ന ശശി തരൂർ എം.പിയുടെ നിലപാടും കോൺഗ്രസിന് അസ്വാരസ്യമായി.
അനിലിന്റെ നിലപാട് എതിരാളികൾക്ക് ആയുധമിട്ട് കൊടുക്കുന്നതാണെന്ന വിലയിരുത്തലിലാണ് കെ.പി.സി.സി പ്രസിഡന്റ് കെ. സുധാകരൻ അദ്ദേഹത്തെ തള്ളി രംഗത്തെത്തിയത്. പ്രതിപക്ഷ നേതാവ് വി.ഡി. സതീശനും ഇന്നലെ അനിലിനെ
തള്ളിപ്പറഞ്ഞു. ഗുജറാത്ത് കലാപത്തിൽ പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ പങ്ക് ആരോപിക്കുന്ന ഡോക്യുമെന്ററി ഇന്ത്യയുടെ പരമാധികാരത്തിന് മേലുള്ള കടന്നുകയറ്റമാണെന്നും, ഇന്ത്യയിലുള്ളവർ ഇന്ത്യൻ സ്ഥാപനങ്ങളേക്കാൾ ബി.ബി.സി വീക്ഷണത്തിന് മുൻതൂക്കം നൽകുന്നത് അപകടകരമാണെന്നുമാണ് അനിൽ ആന്റണി പ്രതികരിച്ചത്. ഡോക്യുമെന്ററിക്കെതിരെ ബി.ജെ.പി വ്യാപകമായി രംഗത്തെത്തുകയും രാജ്യത്ത് വിലക്കേർപ്പെടുത്തുകയും ചെയ്തിരിക്കെ, ബി.ജെ.പിക്ക് തുണയാകുന്ന വാദഗതിയാണ് അനിലിൽ നിന്നുണ്ടായതെന്നാണ് കോൺഗ്രസ് ക്യാമ്പിലെ വിലയിരുത്തൽ.
പാർട്ടിക്കുള്ളിൽ കടുത്ത വിമർശനമുയർന്നതോടെ, ചുറ്റുമുള്ള മുഖസ്തുതിക്കാരോടൊത്ത് പ്രവർത്തിക്കാനേ നേതൃത്വത്തിന് താല്പര്യമുള്ളൂവെന്ന് അനിൽ പറഞ്ഞത് സംസ്ഥാന നേതാക്കൾക്ക് നേരെയുള്ള കടന്നാക്രമണവുമായി. .
അനിലിന്റെ പാർട്ടി വിരുദ്ധ പ്രസ്താവനയിൽ കടുത്ത അതൃപ്തിയുള്ള നേതൃത്വം ആന്റണിയുടെ മകനെന്ന പരിഗണന പോലും നൽകാനാവില്ലെന്ന വികാരത്തിലാണ്.
വിവാദം കോൺഗ്രസിന് ക്ഷതമേല്പിച്ചതിനൊപ്പം ആന്റണിയുടെ ഇമേജിനും കോട്ടമുണ്ടാക്കിയെന്ന വിലയിരുത്തലുമുണ്ട്. കുറിയിട്ടവരെ മൃദു ഹിന്ദുത്വത്തിന്റെ ഭാഗമായി കാണേണ്ടെന്ന ആന്റണിയുടെ സമീപകാല പ്രസ്താവനയോട് ഇപ്പോഴത്തെ വിവാദത്തെ ചേർത്തു വച്ചുള്ള പ്രചരണവും ചില കേന്ദ്രങ്ങളിലാരംഭിച്ചു. ന്യൂനപക്ഷങ്ങളെ അടുത്ത വർഷത്തെ പാർലമെന്റ് തിരഞ്ഞെടുപ്പിൽ ഒപ്പം നിറുത്താൻ ഇതെല്ലാം ഫലത്തിൽ
ആയൂധമാകുന്നത് സി.പി.എമ്മിനും ഇടതു മുന്നണിക്കുമാണ്..
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |