കൊച്ചി: കേരളത്തിൽ ജലഗതാഗതത്തിന്റെ അനന്തസാദ്ധ്യതകൾ പ്രയോജനപ്പെടുത്തുകയാണ് സർക്കാരിന്റെ ലക്ഷ്യമെന്ന് മന്ത്രി ആന്റണി രാജു പറഞ്ഞു. ബോട്ട്, മറൈൻ വ്യവസായരംഗത്തെ വ്യാവസായിക പ്രദർശനമായ ഇന്ത്യാ ബോട്ട് ആൻഡ് മറൈൻ ഷോ മറൈൻ ഡ്രൈവിൽ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
ദേശീയ ജലപാത തുറന്നുകൊടുക്കുന്നതിനായി കായലുകളുടെ ഡ്രെഡ്ജിംഗ് അതിവേഗം പുരോഗമിക്കുകയാണ്. രണ്ടുവർഷത്തിനകം പദ്ധതി യാഥാർഥ്യമാകും. വിനോദസഞ്ചാരം, ജലഗതാഗത മേഖലകളിൽ വലിയ വികസനം ഇതോടെ സാദ്ധ്യമാകും. കേരളത്തിൽ മറ്റൊരു ഹൈവേ നിർമ്മിക്കുന്നതിനേക്കാൾ ലാഭകരമാണ് ജലപാതയുടെ വികസനം.
അന്തരീക്ഷ മലിനീകരണമില്ലാതെ, അപകടഭീഷണിയില്ലാതെ സഞ്ചാരികൾക്ക് കേരളത്തിന്റെ ഒരറ്റത്തുനിന്ന് മറ്റേ അറ്റം വരെ സഞ്ചരിക്കാം. ജലപാതയുടെ വശങ്ങളിൽ ബോട്ട് നിർമ്മാണ രംഗത്ത് പ്രവർത്തിക്കുന്നവർക്കും നിരവധി അവസരങ്ങൾ ലഭ്യമാകും. ജലഗതാഗത വകുപ്പ് കൂടുതൽ ബോട്ടുകൾ ഇറക്കും. ഇന്ത്യയിലെ മറ്റു തീരങ്ങളിലേക്കുള്ള ക്രൂസ് ബോട്ടുകൾ ടൂറിസം രംഗത്തിന് വലിയ കുതിപ്പാകുമെന്നും മന്ത്രി പറഞ്ഞു.
29 വരെയാണ് ബോട്ട് ആൻഡ് മറൈൻ ബോട്ട് ഷോ. 65 എക്സിബിറ്റർമാരും 100 സ്റ്റാളുകളുമാണ് ഷോയിലുള്ളത്. വ്യവസായവകുപ്പ്, കെ.എം.ആർ.എൽ., കേരള ടൂറിസം, ഡി.ടി.പി.സി., കുഫോസ് തുടങ്ങിയവയുടെ പിന്തുണയോടെയാണ് പ്രദർശനം. കേരള സ്റ്റാർട്ട് അപ്പ് മിഷന്റെ പവിലിയനുമുണ്ട്.
നേവൽ ഷിപ്പ് റിപ്പയർ യാർഡ് അഡ്മിറൽ സൂപ്രണ്ട് റിയർ അഡ്മിറൽ സുബീർ മുഖർജി, ഇന്ത്യൻ കോസ്റ്റ് ഗാർഡ് ഡി.ഐ.ജി എൻ.രവി, കേരള ട്രാവൽ മാർട്ട് പ്രസിഡന്റ് ബേബി മാത്യു സോമതീരം, ഫെഡറേഷൻ ഒഫ് ഇന്ത്യൻ ചേംബേഴ്സ് ഒഫ് കൊമേഴ്സ് ആന്റ് ഇൻഡസ്ട്രീസ് ചെയർമാൻ അലക്സ് കെ.നൈനാൻ, അഡ്വ.വി.ജെ. മാത്യു, ക്രൂസ് എക്സ്പോസ് ഡയറക്ടർ ജോസഫ് കുര്യാക്കോസ് തുടങ്ങിയവർ പങ്കെടുത്തു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |