മലയാള സിനിമയിൽ അശോകനെപ്പോലെ അർത്ഥവത്തായ സിനിമകളിൽ അഭിനയിച്ച യുവ നടൻമാർ അപൂർവ്വമാണ്.അടൂരിന്റെയും പദ്മരാജന്റെയും ഭരതന്റെയുമൊക്കെ ചിത്രങ്ങളിൽ നായകനായിരുന്ന അശോകൻ ഒരിടവേളയ്ക്കു ശേഷം സിനിമയിൽ വീണ്ടും സജീവമായിരിക്കുകയാണ്.അശോകനുമായി നടത്തിയ സംഭാഷണത്തിൽ നിന്ന്:-
ആദ്യ സിനിമയിൽ തന്നെ മികച്ച നടനുള്ള ദേശീയ പുരസ്കാരം കപ്പിനും ചുണ്ടിനും ഇടയിൽ നഷ്ടമായിരുന്നില്ലേ?
കുട്ടിയുമല്ല യുവാവുമല്ല എന്ന പ്രായത്തിലാണ് ഞാൻ അഭിനയിച്ചു തുടങ്ങിയത്. അതുകൊണ്ടുതന്നെ ഏത് വിഭാഗത്തിൽ പെടുത്തും എന്നു പറഞ്ഞാണ് അവാർഡ് തള്ളി പോയത്. അക്കാലത്ത് ഒരു അവാർഡ് കിട്ടുക എന്നത് നിസ്സാര കാര്യമല്ലല്ലോ. എന്നാൽ അന്ന് അത് കിട്ടിയതിന് തുല്യമായിട്ട് ഞാൻ കണക്കാക്കുകയും സന്തോഷിക്കുകയും ചെയ്തിട്ടുണ്ട്. പദ്മരാജൻ സാറിന്റെ പെരുവഴിയമ്പലത്തിൽ , ആ പ്രായത്തിൽ എടുത്താൽ പൊങ്ങാത്ത ക്യാരക്ടർ എന്ന് വേണമെങ്കിൽ പറയാവുന്ന വേഷമായിരുന്നു അത്. അങ്ങനെ ഒരു വേഷം കിട്ടുക, അത് ചെയ്യാൻ സാധിക്കുക എന്ന് പറയുന്നതും വലിയൊരു നിമിത്തവും ഭാഗ്യവുമായിരുന്നു. പിന്നെയും പല അവാർഡിനായി എന്റെ പേര് പരിഗണിച്ചിട്ടുണ്ടെങ്കിലും അതെല്ലാം അവസാനം ഇതേ പോലെ തന്നെ തള്ളി പോയിട്ടുമുണ്ട്. അനന്തരം, അമരം ,ജാലകം, പൊന്ന്, പൊന്നു ചാമി തുടങ്ങിയ ചിത്രങ്ങൾ ഒക്കെ അവാർഡിനു പരിഗണിക്കപ്പെട്ടിരുന്നു.
അഭിനയ ജീവിതത്തിൽ 10 വർഷത്തോളം നീണ്ട ഒരു ഗ്യാപ്പ് ഉണ്ടായിട്ടുണ്ട്?
അതങ്ങനെ സംഭവിച്ചു പോയതാണ്. ആ സമയത്ത് കിട്ടിയിരുന്ന ക്യാരക്ടറുകളുടെ കുറവുകളും മറ്റും ആ ഗ്യാപ്പിന് ഒരു കാരണമായി. ഒപ്പം തന്നെ തമിഴ്, മലയാളം സീരിയലുകളിലും കുറച്ചു വേഷം ചെയ്തു. തൊണ്ണൂറുകൾ മുതൽ ഏതാണ്ട് 2005 വരെ എന്ന് വേണമെങ്കിൽ പറയാം.
ഇൻ ഹരിഹർ നഗറിലെ തോമസ് കുട്ടി?
ഏതു പ്രായക്കാർക്കും ഇഷ്ടപ്പെട്ട ഒരു സിനിമയാണത്. എല്ലാ ക്ലാസുകാരും ഒരേപോലെ ആസ്വദിച്ച ഹിറ്റ് ചിത്രം. അതോടൊപ്പം അത് തീർത്തും കച്ചവട സിനിമ വിഭാഗത്തിൽപ്പെട്ട സിനിമ കൂടിയായിരുന്നു. അതിനുശേഷം ഹരിഹർ നഗറിന്റെ രണ്ടു ഭാഗങ്ങൾ കൂടി ഇറങ്ങിയപ്പോൾ അവയും പ്രേക്ഷകർ സ്വീകരിച്ചു. രണ്ടു ഭാഗങ്ങളും നന്നായി ശ്രദ്ധിക്കപ്പെട്ടു. അവയിൽ തോമസുകുട്ടിയാണ് ആ കഥ മുന്നോട്ടു കൊണ്ടുപോകുന്ന കഥാപാത്രം. അങ്ങനെ നോക്കുമ്പോൾ ഒരു ഗ്യാപ്പിനു ശേഷത്തെ തിരിച്ചുവരവിലും നല്ല ചിത്രങ്ങളാണ് ചെയ്യാൻ കിട്ടിയത്.
അഭിനയത്തിന്റെ പതിറ്റാണ്ടുകൾ പിന്നിട്ടപ്പോൾ?
എന്നെ സംബന്ധിച്ച് ഞാൻ ഒരു പാട്ടുകാരൻ ആയിരുന്നു. സ്കൂളിൽ പഠിക്കുന്ന സമയത്ത് ഒന്നോ രണ്ടോ ഏകാങ്ക നാടകത്തിൽ അഭിനയിച്ചിട്ടുണ്ട് എന്ന് മാത്രം. അതും സുഹൃത്തുക്കളുടെ നിർബന്ധപ്രകാരമായിരുന്നു. അന്ന് അതിന് ജില്ലാ തലത്തിൽ സമ്മാനം കിട്ടിയിട്ടുണ്ടെങ്കിലും അപ്പോഴും എനിക്ക് അഭിനയത്തോട് താത്പര്യം തോന്നിയിരുന്നില്ല. പിന്നീട് അതിനെ ഒരു പ്രൊഫഷനായി തിരഞ്ഞെടുത്തപ്പോൾ കൂടുതലായി പഠിക്കാനും ശ്രമിച്ചു. വർഷങ്ങൾ കഴിയുന്തോറും എക്സ്പീരിയൻസ് കൊണ്ട് അഭിനയം എന്നിലെ അഭിനേതാവിനെയും തേച്ചു മിനുക്കിയെന്നും വേണമെങ്കിൽ പറയാം. കാരണം സിനിമയിലെ അഭിനയത്തിന് എക്സ്പീരിയൻസ് ഒരു വലിയ ഘടകമാണ്. ഓരോ തവണയും ഓരോ തരം ഇംപ്രൂവ്മെന്റ് ആണ് അഭിനേതാക്കൾക്ക് ലഭിച്ചുകൊണ്ടിരിക്കുന്നത് എന്ന് തോന്നിയിട്ടുണ്ട്.
ക്ലാസിനൊപ്പവും മാസിനൊപ്പവും?
മലയാള സിനിമയ്ക്ക് നല്ല മാറ്റങ്ങളാണ് ഇപ്പോൾ വരുന്നത്. പണ്ട് അവാർഡ് സിനിമ, വാണിജ്യസിനിമ എന്നൊരു കാറ്റഗറി ഉണ്ടായിരുന്നു. സിനിമ കണ്ടവർ, പരസ്പരം പറഞ്ഞുള്ള അറിവ് മാത്രമാണ് ഒരു സിനിമയെപ്പറ്റി പ്രേക്ഷകർക്കിടയിൽ ഉണ്ടായിരുന്നത്. ഇന്ന് കാലം മാറി. മത്സരത്തിനായി ആരും കാണാത്ത ഒരു ചിത്രം എടുക്കുന്ന പതിവില്ല. നല്ല സിനിമ ചീത്ത സിനിമ എന്ന ഒരു വേർതിരിവ് മാത്രമാണ് ഇപ്പോഴുള്ളത്. പ്രേക്ഷകർ സിനിമ കാണുകയും നന്നായി പഠിക്കുകയും അതേപറ്റി സംസാരിക്കുകയും ചെയ്യുന്ന കാലമാണ്. പിന്നെ പഴയകാലത്തെ അപേക്ഷിച്ച് ഇന്ന് പരസ്യം ചെയ്യാനും എളുപ്പമാണ്. സമൂഹമാദ്ധ്യമങ്ങളിലൂടെ സിനിമയെപ്പറ്റി പ്രേക്ഷകർ പറയുന്ന റിവ്യൂ കാണുമ്പോൾ അവർക്കെല്ലാം സിനിമയുമായി അത്രത്തോളം ബന്ധമുണ്ട് എന്നും പലപ്പോഴും തോന്നിയിട്ടുണ്ട്.
അരപ്പട്ട കെട്ടിയ ഗ്രാമത്തിൽ തൊട്ടാൽ പൊള്ളുന്ന ഒരു വിഷയമാണ് ചർച്ച ചെയ്തത്. ഇന്ന് അത്തരം വിഷയങ്ങൾ വരുമ്പോൾ?
സമൂഹ മാദ്ധ്യമങ്ങൾ ശ്രദ്ധിച്ചാൽ മനസ്സിലാവുമല്ലോ കുറച്ചു വിഭാഗങ്ങൾ മനഃപൂർവം ചില സിനിമകൾ വരുമ്പോൾ അതിനെ പലതരത്തിൽ ചർച്ചചെയ്യുന്നത്. അത് വളരെ സങ്കടകരമായ കാര്യമാണ്. മുമ്പൊന്നും അങ്ങനെ ഉണ്ടായിരുന്നില്ല.'അരപ്പട്ട കെട്ടിയ ഗ്രാമത്തി"ൽ വർഗീയ ലഹളയുടെ ഒരു സ്പാർക്ക് പറയുന്നുണ്ട്. കേരളം ഉൾപ്പടെയുള്ള പല സംസ്ഥാനങ്ങളിലും അതിപ്പോഴും നടക്കുന്നുണ്ട്. അത് നമുക്ക് നേരിൽ കാണാനും സാധിക്കുന്നു. പദ്മരാജനെ പോലെയുള്ള ഒരു ഡയറക്ടർ ആണ് അന്ന് അത് സിനിമയിലവതരിപ്പിക്കാൻ ധൈര്യം കാണിച്ചത്. കാലത്തിനു മുൻപേ സഞ്ചരിച്ച ഒരു കലാകാരനാണ് പദ്മരാജൻ. അതുകൊണ്ടാണ് അദ്ദേഹത്തിന്റെ പേര് ഇപ്പോഴും നിലനിൽക്കുന്നതും ആ ചിത്രങ്ങൾ പ്രേക്ഷകർ ഇപ്പോഴും കാണാൻ ശ്രമിക്കുന്നതും.
'നൻപകൽ നേരത്ത് മയക്ക"ത്തിൽ ഒരിടവേളയ്ക്ക് ശേഷം മമ്മൂട്ടിയോടൊപ്പം ?
യവനിക തൊട്ട് ഞാൻ മമ്മൂക്കയ്ക്ക് ഒപ്പം അഭിനയിക്കുകയാണ്. കൂടെ അഭിനയിക്കുന്ന ആൾക്കൊപ്പം കംഫർട്ടബിലിറ്റി ഉണ്ടല്ലോ, അത് എല്ലാ അഭിനേതാക്കൾക്കൊപ്പവും ലഭിക്കാറില്ല. പക്ഷേ മമ്മൂക്കയ്ക്കൊപ്പം അത് കിട്ടാറുണ്ട്. അഭിനയിക്കുമ്പോൾ ഉള്ള മെന്റൽ പീസും ഒരേ വേവ് ലെംഗ്ത് എന്ന് പറയുന്ന ഫീലുമൊക്കെ മമ്മൂക്കയ്ക്കൊപ്പം അഭിനയിക്കുമ്പോൾ അനുഭവപ്പെട്ടിട്ടുണ്ട്. അദ്ദേഹത്തോടൊപ്പം അഭിനയിച്ചു കഴിയുമ്പോൾ നല്ല തൃപ്തിയും കിട്ടാറുണ്ട്. ആ കോമ്പിനേഷനിൽ ഒരു ചെറിയ ഇടവേള ഉണ്ടായി എന്നത് സത്യമാണെങ്കിൽ പോലും ഞങ്ങൾ കാണുകയും ഫോൺ വിളിക്കുകയുമൊക്കെ ചെയ്യുന്നതുകൊണ്ട് ഇടവേള അനുഭവപ്പെട്ടില്ല.
പുതിയ സിനിമകൾ?
'ന്റിക്കാക്കാക്കൊരു പ്രേമണ്ടാർന്ന്" ആണ് പുതിയ ചിത്രം. അതിലൊരു വ്യത്യസ്തമായ വേഷമാണ് ചെയ്തിരിക്കുന്നത്. അമരം നിർമ്മിച്ച ബാബു തിരുവല്ലയുടെ മനസ് എന്ന ചിത്രത്തിൽ ഒരു വേഷം ചെയ്യുന്നുണ്ട്.
സംഗീതസംവിധാനം ?
'മനസ് " എന്ന ചിത്രത്തിൽ സംഗീതസംവിധാനം ചെയ്യുന്നുണ്ട്. ചെറുപ്പം മുതലേ പാട്ടിനോടാണ് താല്പര്യം. സ്കൂളിൽ മത്സരങ്ങളിൽ താല്പര്യത്തോടെ പങ്കെടുത്തതും പാട്ടിന് തന്നെയാണ്. സിനിമയിലെ പാട്ടുകൾ ആദ്യം പാടി പഠിച്ചു . കർണാടക സംഗീതം ചേപ്പാട് ആലപ്പുറത്ത് ദ്രൗപദി അന്തർജ്ജനം ഉൾപ്പെടെയുള്ള അദ്ധ്യാപകരിൽ നിന്ന് പഠിച്ചു. സിനിമയിൽ പാടണം എന്ന ആഗ്രഹമുണ്ടായിരുന്നു. സൗഹൃദ സദസ്സുകളിൽ പാടാറുണ്ട്. അങ്ങനെ സംഗീതം ചെറുപ്പം തൊട്ടേ കൂടെ ഉള്ളതുകൊണ്ടാണ് ഇപ്പോൾ സംഗീത സംവിധായകനാവുന്നത്. ശ്രീകുമാരൻ തമ്പിയാണ് 'മനസ്" എന്ന ചിത്രത്തിലെ ഗാനങ്ങൾ എഴുതിയിരിക്കുന്നത്. പി . ജയചന്ദ്രനാണത് പാടിയത്.
കേരളകൗമുദിയുമായി മറക്കാൻ പറ്റാത്ത ബന്ധം എനിക്കുണ്ട് . ആദ്യചിത്രം മുതൽ കൗമുദി വളരെയധികം പിന്തുണ തരുന്നു. അതിൽ ഒരുപാട് സന്തോഷം.
ഭാര്യ ശ്രീജയും മകൾ കാർത്യായനിയ്ക്കും ഒപ്പം ചെന്നൈയിലാണ് അശോകൻ താമസിക്കുന്നത്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |