കോഴിക്കോട്: ചപ്പാത്തിയും ചിക്കനും മാത്രമല്ല കോഴിക്കോട് ജില്ലാ ജയിലിൽ ഇനി 'നല്ലനടപ്പിന് ' ചെരിപ്പും തയ്യാർ !.
ഫ്രീഡം ഫുഡിന് പിന്നാലെയാണ് ഹവായ് ചെരിപ്പ് നിർമ്മാണ യൂണിറ്റ് ജയിലിൽ ആരംഭിച്ചിരിക്കുന്നത്. 'ഫ്രീഡം ഹവായ് ചപ്പൽസ് ' എന്ന് പേരിട്ടിരിക്കുന്ന ഹവായ് ചപ്പലുകളാണ് നിർമിക്കുന്നത്. തടവുകാരുടെ ക്ഷേമ പദ്ധതിയിൽ ഉൾപ്പെടുത്തിയാണ് മാന്വൽ ഹവായ് ചപ്പൽ മെഷീനുകൾ ജയിലിൽ സ്ഥാപിച്ചിരിക്കുന്നത്. കോഴിക്കോട് ഫൂട്ട് വെയർ ഡിസെെൻ ആൻഡ് ഡെവലപ്പ്മെന്റ് സെന്ററിൽ നിന്ന് പരിശീലനം ലഭിച്ച നാല് തടവുകാരാണ് ചെരിപ്പ് നിർമ്മിക്കുന്നത്. ചുവപ്പ്, പച്ച, നീല എന്നീ നിറങ്ങളിലും 6,7,8,9,10 സെെസുകളിലും ചെരിപ്പുകൾ ലഭ്യമാണ്. രണ്ട് മാസമായി ആരംഭിച്ച ചെരിപ്പ് നിർമാണ യൂണിറ്റിൽ ദിവസവും 30 മുതൽ 50 വരെ ചെരിപ്പുകൾ നിർമിക്കും. ജയിലിലെ കൗണ്ടർ കൂടാതെ നഗരത്തിൽ പ്രവർത്തിക്കുന്ന ജയിൽ വകുപ്പിന്റെ നാലോളം ഭക്ഷണ കൗണ്ടറുകൾ വഴിയും ചെരിപ്പ് ലഭ്യമാകും. വരുമാനത്തോടൊപ്പം തടവുകാർക്ക് തൊഴിൽ പരിശീലനം കൂടി ലക്ഷ്യമാക്കിയാണ് പദ്ധതിക്ക് രൂപം നൽകിയിരിക്കുന്നത്. നിലവിൽ തിരുവനന്തപുരം പൂജപ്പുര സെൻട്രൽ ജയിലിലാണ് ചെരിപ്പ് നിർമാണ യൂണിറ്റുള്ളത്. 100 രൂപയാണ് ഫ്രീഡം ചെരിപ്പിന്റെ വില. അടുത്ത ഘട്ടത്തിൽ 80 രൂപയ്ക്ക് വിൽക്കാനാണ് ഉദ്ദ്യേശിക്കുന്നത്. തിരുവനന്തപുരത്തെ സ്വകാര്യ കമ്പനിയിൽ നിന്നാണ് ചെരിപ്പ് നിർമാണത്തിനാവശ്യമായ റബർ ഷീറ്റുകളും സ്ട്രാപ്പുകളും എത്തുന്നത്. രണ്ട് ലക്ഷം രൂപ ചെലവഴിച്ചാണ് നാലോളം യന്ത്രങ്ങളും അസംസ്‌കൃത വസ്‌തുക്കളും വാങ്ങിയത്. കൊവിഡിന് മുമ്പെ ചെരിപ്പ് നിർമാണത്തിനാവശ്യമായ അസംസ്കൃത വസ്തുക്കൾ ജയിലിൽ എത്തിച്ചിരുന്നെങ്കിലും കൊവിഡ് പ്രതിസന്ധിയിൽ ചെരിപ്പ് നിർമാണം നീണ്ടുപോവുകയായിരുന്നു. പരോളിലിറങ്ങിയ തടവുകാരെല്ലാം തിരിച്ചെത്തിയതോടെയാണ് ചെരിപ്പ് നിർമ്മാണം സജീവമായത്. ഇതിനായി രണ്ടാഘട്ടത്തിൽ 16000 രൂപയാണ് അനുവദിച്ചത്. ഫാൻസി ചെരുപ്പുകൾ, പ്രമേഹ രോഗികൾക്ക് ഉപയോഗിക്കാൻ കഴിയുന്ന ചെരുപ്പുകൾ എന്നിവയും നിർമിക്കാനുള്ള ആലോചനയിലാണ് ജയിൽ അധികൃതർ.
സൈസ്
6,7,8,9,10
നിറം
ചുവപ്പ്, പച്ച, നീല
ലഭ്യത
ജയിൽ കൗണ്ടർ, നഗരത്തിലെ ജയിൽ
വകുപ്പിന്റെ ഭക്ഷണ കൗണ്ടറുകൾ
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |