കൊല്ലം: പെരുമൺ - പേഴുംതുരുത്ത് പാലം നിർമ്മാണം അനിശ്ചിതമായി നീണ്ട് ജനജീവിതം ദുസഹമാക്കുന്നതിൽ വ്യാപക പ്രതിഷേധം ഉയരുന്നു. 2021 ആദ്യം ആരംഭിച്ച പാലത്തിന്റെ നിർമ്മാണം ആറ് മാസം മുമ്പ് പൂർത്തിയാകേണ്ടതാണ്. എന്നാൽ ഉദ്യോഗസ്ഥരുടെ പിടിപ്പുകേട് കാരണമാണ് നിർമ്മാണം അനിശ്ചിതമായി നീളുന്നത്. കൊല്ലത്തിന്റെ വികസനത്തിന് വലിയ സാദ്ധ്യതകൾ തുറക്കുന്ന ഒരു പാലത്തിന്റെ നിർമ്മാണം പാതിവഴിയിലായി നിൽക്കുമ്പൊഴും അധികൃതർക്ക് അനക്കമില്ല.
പെരുമൺ, പേഴുംതുരുത്ത് കരകളിൽ നിന്ന് പാലം നിർമ്മിച്ച് നദിയുടെ മദ്ധ്യഭാഗത്ത് നിർത്തിയിരിക്കുകയാണ്. ഈ ജോലികൾ തീർന്നിട്ട് ആറു മാസത്തോളമായി. മദ്ധ്യ ഭാഗത്ത് 160 മീറ്റർ നീളമുളള മൂന്ന് സ്പാനുകളുടെ നിർമ്മാണത്തെ ചൊല്ലിയുളള തർക്കങ്ങളും ആശയ കുഴപ്പങ്ങളും കാരണമാണ് ജോലികൾ നീളുന്നത്.
പാലത്തിന്റെ ജോലികൾ ആരംഭിച്ചപ്പോൾ ടെണ്ടറിൽ ഉണ്ടായിരുന്നതിൽ നിന്ന് വ്യത്യസ്തമായ ഡിസൈനിൽ മദ്ധ്യഭാഗം നിർമ്മിക്കണമെന്ന നിർദ്ദേശം കേരളാ റോഡ് ഫണ്ട് ബോർഡ് മുന്നോട്ടു വച്ചു. കരാർ കമ്പനി ഇതിന് തയ്യാറായില്ല. മാസങ്ങളോളം നീണ്ട തർക്കത്തിനൊടുവിൽ ഡിസൈൻ തയ്യാറാക്കുന്നതിന് കരാർ ക്ഷണിച്ചു. എൽ ആൻഡ് ടി കമ്പനി നൽകിയ ക്വട്ടേഷൻ ടെക്‌നിക്കലി ക്വാളിഫൈഡായി കണ്ടെത്തിയെങ്കിലും തുടർ നടപടികൾ തർക്കത്തിലായി. ടെണ്ടർ അപ്രൂവൽ കമ്മിറ്റിയിൽ അഭിപ്രായ വ്യത്യാസം ഉയർന്നതോടെ പൊതുമരാമത്ത് ഡിസൈൻ വിഭാഗവും കെ.ആർ.എഫ്.ബി ഉദ്യോഗസ്ഥരും പൊതുമരാമത്ത് വകുപ്പ് സെക്രട്ടറിയുടെ സാന്നിദ്ധ്യത്തിൽ യോഗം ചേർന്ന് തീരുമാനിക്കാം എന്നതായിരുന്നു ധാരണ. രണ്ട് മാസമായിട്ടും ഇതിൻമേൽ തീരുമാനമെടുക്കാതെ നീട്ടിക്കൊണ്ടു പോവുകയാണ് പൊതുമരാമത്ത് സെക്രട്ടറി.
ജനങ്ങളോടുളള വെല്ലുവിളി
മൺറോത്തുരുത്ത്, കിഴക്കേ കല്ലട, പടിഞ്ഞാറേ കല്ലട പ്രദേശവാസികളുടെ യാത്രാ ദുരിതത്തിന് പരിഹാരമാണ് ഈ പാലം. നിലവിൽ ജങ്കാറിലും കുണ്ടറ വഴി കിലോമീറ്ററുകൾ ചുറ്റിയുമാണ് ഈ പ്രദേശങ്ങളിലുളളവർ യാത്ര ചെയ്യുന്നത്. ഗ്രാമീണ ടൂറിസ്റ്റ് കേന്ദ്രമായ മൺറോത്തുരുത്തിന്റെ ടൂറിസം രംഗത്തും വലിയ മാറ്റം പാലം ഉണ്ടാക്കും. പെരുമൺ, കണ്ണങ്കാട് പാലം കൂടി പൂർത്തിയായാൽ കൊല്ലത്ത് നിന്ന് കായംകുളം വഴി എറണാകുളത്ത് എത്താനുളള ദൂരം 18 കിലോമീറ്റർ കുറയും.
...................................
''വർഷങ്ങളായി ജനങ്ങൾ അനുഭവിക്കുന്ന ദുരിതങ്ങൾ കാണാൻ ആരുമില്ല. മാസങ്ങൾക്ക് മുമ്പ് തീർക്കാവുന്ന ജോലികളായിരുന്നു. ഉദ്യോഗസ്ഥരുടെ പിടിപ്പു കേടാണ് കുഴപ്പങ്ങൾ ഉണ്ടാക്കുന്നത്.
വി.എസ്.പ്രസന്നകുമാർ
ഗ്രാമപഞ്ചായത്തംഗം.
......................................
''ഏതു ഡിസൈനിൽ ജോലി ചെയ്യണമെന്ന് നിശ്ചയമില്ലാതെയാണ് ജോലികൾ ആരംഭിച്ചത്. ജനങ്ങളുടെ ദുരിതം കാണാൻ അധികൃതർ തയ്യാറാകണം. ജോലികൾ വേഗത്തിൽ തീർക്കണം.
ജി.സദാശിവൻ
മുൻ പഞ്ചായത്തംഗം.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |