SignIn
Kerala Kaumudi Online
Friday, 19 April 2024 12.01 PM IST

62ൽ അരങ്ങേറ്റം; കുറുങ്കുഴലിലും ത്രിവിക്രമൻ 'പ്രമാണി'

t

കൊച്ചി: കഥാപ്രസംഗത്തിലൂടെ കലാജീവിതം തുടങ്ങിയ ഉദയംപേരൂർ സ്വദേശി ത്രിവിക്രമൻ 62-ാം വയസിൽ കുറുങ്കുഴലിൽ അരങ്ങേറ്റം നടത്തി പുതിയ വേദികളിലേക്ക്. കഥാപ്രസംഗത്തിന് വേദികൾ കുറഞ്ഞതോടെ ചെണ്ട പഠിച്ച് ഉത്സവ അരങ്ങുകൾ കൊഴുപ്പിച്ച ഇദ്ദേഹത്തിന് തിമില, കൊമ്പ്, ഇടയ്ക്ക എന്നിവയ്ക്കു പുറമേ നാദസ്വരവും വഴങ്ങും. നാദസ്വരം ശാസ്ത്രീയമായി കൂടുതൽ പഠിക്കാനുള്ള തയ്യാറെടുപ്പിലാണ് ത്രിവിക്രമൻ. ഹോട്ടൽ തൊഴിലാളിയിൽ നിന്ന് 'മേളപ്രമാണി'യിലേക്കുള്ള മാറ്റത്തിന് പ്രായം തടസമായില്ല.
കുഴൂർ കിരണിനു കീഴിൽ മൂന്നര വർഷത്തോളം കുറുങ്കുഴൽ അഭ്യസിച്ചശേഷം കഴിഞ്ഞ വിദ്യാരംഭത്തിന് തൃപ്പൂണിത്തുറ പൂർണത്രയീശ ക്ഷേത്രത്തിലായിരുന്നു അരങ്ങേറ്റം. കാവിൽ സുന്ദരൻ മാരാരുടെ നേതൃത്വത്തിൽ നടന്ന പഞ്ചാരിമേളത്തിൽ കാംബോജി രാഗത്തിലാണ് കുറുങ്കുഴൽ പറ്റ് വായിച്ചത് . ശാസ്ത്രീയ സംഗീതം പോലെ രാഗവിസ്താരത്തോടെ ആലപിക്കുന്നതാണ് കുറുങ്കുഴൽ പറ്റ്.
ഇന്ത്യൻ ഓയിൽ കോർപ്പറേഷനിൽ കരാർ തൊഴിലാളിയായിരുന്ന വിക്രമൻ ഇപ്പോൾ പുതിയകാവിനടുത്ത് പെരുംതൃക്കോവിൽ ക്ഷേത്രത്തിൽ പൂജാസാധനങ്ങൾ വിൽക്കുന്ന കടയിലെ ജീവനക്കാരനാണ്. കഥാപ്രസംഗവുമായി നടന്ന കാലം മുതൽ പെരുംതൃക്കോവിൽ ക്ഷേത്രത്തോട് ആത്മബന്ധമുണ്ട്. കുറുപ്പംപറമ്പിൽ വിജയശ്രീയാണ് ഭാര്യ. മകൾ ആതിര സംസ്കൃത അദ്ധ്യാപികയും മേളം കലാകാരനായ മകൻ അർജുൻ സ്വകാര്യ സ്ഥാപനത്തിൽ ജീവനക്കാരനുമാണ്.

ഹോട്ടൽ ജോലിക്കിടെ
കഥാപ്രസംഗ പഠനം

അച്ഛൻ കിടപ്പായതോടെ കുടുംബം പുലർത്താൻ 15 വയസിൽ ചമ്പക്കരയിലെ ഹോട്ടലിൽ ജോലിക്കുപോയ വിക്രമന് പത്താം ക്ലാസിൽ പഠനം അവസാനിപ്പിക്കേണ്ടിവന്നു. അജയഘോഷ് നെല്ലിശേരിയുടെ ത്രിസന്ധ്യ എന്ന കഥാപ്രസംഗമാണ് കലാരംഗത്തേക്ക് ആകർഷിച്ചത്. അജയഘോഷ് നൽകിയ പുസ്തകം പഠിച്ച് തൃപ്പൂണിത്തുറയിലെ ക്ഷേത്രത്തിൽ കഥാപ്രസംഗം നടത്തിയതോടെ ആത്മവിശ്വാസം കൂടി. തൃപ്പൂണിത്തുറ മണി ഭാഗവതർ, അദ്ദേഹത്തിന്റെ മകനും ഭാഗവതരുമായ ചന്ദ്രൻ, കാഥികൻ മധുരിമ ഉണ്ണിക്കൃഷ്ണൻ എന്നിവരുടെ പ്രോത്സാഹനവും സഹായവും ഏറെ സഹായകമായി. 15 വർഷത്തിനിടെ 19 കഥകൾ പറഞ്ഞു. കൊച്ചി എഫ്.എം നിലയത്തിലും രണ്ടു കഥകൾ അവതരിപ്പിച്ചു.
ചെണ്ടയോടായി പിന്നീട് താത്പര്യം. നടക്കാവ് കിഴക്കുംഭാഗത്തെ സ്വരരാഗ് കലാപീഠത്തിൽ വൈക്കം രാധാകൃഷ്ണനു കീഴിലാണ് ചെണ്ട അഭ്യസിച്ചത്. തിമില, കൊമ്പ് എന്നിവയും ശാസ്ത്രീയമായിട്ടല്ലെങ്കിലും ഇടയ്ക്കയും തകിലും അഭ്യസിച്ചു. കൊമ്പിൽ തുറവൂർ ശരത്താണ് ഗുരു. 2020ൽ ഐ.ഒ.സിയിൽ നിന്ന് വിരമിച്ച ശേഷമായിരുന്നു കുഴൽ പഠനം

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: LOCAL NEWS, ERNAKULAM
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.