കൊല്ലപ്പെട്ടത് ഇരുപത്തിമൂന്നുകാരനായ സൂരജ്
കൊലയ്ക്ക് കാരണം സിഗരറ്റ് വലിക്കുന്നതിനെ ചൊല്ലിയുള്ള തർക്കം
അഞ്ച് ദിവസത്തിനിടെ പോളണ്ടിൽ കൊല്ലപ്പെടുന്ന രണ്ടാമത്തെ മലയാളി
തൃശൂർ/ഒല്ലൂർ: സിഗരറ്റ് വലിക്കുന്നതിനെ ചൊല്ലി ജോർജിയൻ പൗരന്മാരുമായുള്ള വാക്കുതർക്കത്തിനിടെ തൃശൂർ സ്വദേശിയായ യുവാവ് പോളണ്ടിലെ താമസസ്ഥലത്ത് കുത്തേറ്റ് മരിച്ചു. ഒല്ലൂർ എടക്കുന്നി ഇ.എസ്.ഐക്ക് സമീപം ചെമ്പൂത്ത് അറക്കൽ മുരളീധരന്റെയും സന്ധ്യയുടെയും മകൻ സൂരജാണ് (23) കൊല്ലപ്പെട്ടത്. സൂരജിന്റെ ഒപ്പമുണ്ടായിരുന്ന നാല് മലയാളികൾക്ക് പരിക്കേറ്റു. ഇവരിൽ ഒരാൾക്ക് ശസ്ത്രക്രിയ വേണം. ഇന്ത്യൻ സമയം ഇന്നലെ രാവിലെ ഏഴരയ്ക്കായിരുന്നു സംഭവം.അഞ്ച് ദിവസത്തിനിടെ പോളണ്ടിൽ കൊല്ലപ്പെടുന്ന രണ്ടാമത്തെ മലയാളിയാണ് സൂരജ്. 24ന് പാലക്കാട് സ്വദേശി ഇബ്രാഹിമും കൊല്ലപ്പെട്ടിരുന്നു.
പടിഞ്ഞാറൻ പോളണ്ടിലെ സ്ലുബിസിൽ സൂരജ് ജോലി ചെയ്യുന്ന കമ്പനിയുടെ അപ്പാർട്ട്‌മെന്റിൽ വാരാന്ത്യത്തിലെ ആഘോഷപരിപാടിക്കിടെ, ജോർജിയ സ്വദേശികൾ സിഗരറ്റ് വലിച്ചതിനെച്ചൊല്ലിയായിരുന്നു തർക്കം. കൈയാങ്കളിയായതോടെ ഇടപെട്ട സൂരജിനേയും മറ്റ്നാല് മലയാളികളേയും ജോർജിയൻ പൗരന്മാരിൽ ഒരാൾ കുത്തിപ്പരിക്കേൽപ്പിക്കുകയായിരുന്നുവെന്നാണ് വിവരം. തർക്കമുണ്ടായപ്പോൾ സൂരജ് പിടിച്ചുമാറ്റാൻ പോയതാണെന്നും പറയപ്പെടുന്നു.
സൂരജിന്റെ നെഞ്ചിലും കഴുത്തിലും ആഴത്തിലുള്ള കുത്തേറ്റു. സമീപത്തെ ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.പോളണ്ടിലെ ഇന്ത്യൻ എംബസി മരണം സ്ഥിരീകരിച്ചു. മൃതദേഹം മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്. ജോർജിയൻ പൗരന്മാർ ഓടിരക്ഷപ്പെട്ടു. കെട്ടിടം പൊലീസ് സീൽ ചെയ്തു. ഇന്നലെ രാവിലെ എട്ടരയോടെയാണ് സൂരജ് കൊല്ലപ്പെട്ടെന്ന വിവരം സുഹൃത്ത് ആഷിഖ് ബന്ധുക്കളെ വിളിച്ചറിയിക്കുന്നത്.
ഐ.ടി.ഐ പാസായ സൂരജ് കഴിഞ്ഞ സെപ്തംബറിലാണ് പോളണ്ടിലേക്ക് പോയത്. കുറച്ചുനാൾ കെ.എസ്.ഇ.ബിയിൽ കരാർ തൊഴിലാളിയായിരുന്നു. പോളണ്ടിൽ ഷിപ്പ്മെയിന്റനൻസ് കമ്പനിയിൽ സൂപ്പർവൈസറായിരുന്നു ആദ്യം. അവിടെ ബുദ്ധിമുട്ടായതിനെ തുടർന്ന് പോളണ്ടിലുള്ള തൃശൂർ മരത്താക്കര സ്വദേശി സ്ളുബിസിലെ മീറ്റ് പ്രൊസസിംഗ് ഫാക്ടറിയിൽ ജോലി ശരിയാക്കി. ഈ ഫാക്ടറിയുടെ അപ്പാർട്ട്‌മെന്റിലായിരുന്നു അക്രമം.
നിയമനടപടികൾ പൂർത്തിയാക്കി മൃതദേഹം നാട്ടിലെത്തിക്കാനുള്ള ശ്രമത്തിലാണ് ബന്ധുക്കൾ. കേന്ദ്രമന്ത്രി വി.മുരളീധരനുമായും പോളണ്ട് മലയാളി അസോസിയേഷനുമായും ബന്ധപ്പെട്ടിട്ടുണ്ട്. അച്ഛൻ മുരളീധരൻ വർക്ക്‌ഷോപ്പ് ഉടമയാണ്. സഹോദരി സൗമ്യ പെരിന്തൽമണ്ണയിലെ സ്വകാര്യആശുപത്രിയിലെ ജീവനക്കാരിയാണ്.
പോളണ്ടിൽ തുടർച്ചയായി രണ്ടാം കൊലപാതകം
പാലക്കാട് സ്വദേശി ഇബ്രാഹിം ഷെരീഫ് കഴിഞ്ഞ 24ന് കൊല്ലപ്പെട്ടതിന് പിന്നാലെ ഇന്നലെ സൂരജും കൊല്ലപ്പെട്ടത് പോളണ്ടിലെ മലയാളി സമൂഹത്തിൽ ഞെട്ടലുണ്ടാക്കി. ഇബ്രാഹിം ഷെരീഫിന്റെ കൊലപാതകവുമായി ബന്ധപ്പെട്ട് ഒരാൾ പൊലീസിന്റെ കസ്റ്റഡിയിലുണ്ട്. ഇബ്രാഹിമിന്റെ മൃതദേഹം നാട്ടിലെത്തിക്കാനായിട്ടില്ല.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |