കൊല്ലം: പൊലീസിന് നേരെ ഗുണ്ടകൾ വടിവാൾ വീശിയ സംഭവത്തിൽ ഒരാൾ പിടിയിൽ. ഗുണ്ടകൾക്ക് വിവരങ്ങൾ കൈമാറിയിരുന്നയാളാണ് പിടിയിലായത്. അടൂർ റെസ്റ്റ് ഹൗസ് മർദനക്കേസിലെ പ്രതികളായ ആന്റണി ദാസ്, ലിയോ പ്ലാസിഡ് എന്നിവരാണ് പൊലീസിന് നേരെ വടിവാൾ വീശിയത്. ഇവർ ഒളിവിലാണ്.
വിവിധ സ്റ്റേഷനുകളിലെ അൻപതംഗ പൊലീസ് സംഘമാണ് ഗുണ്ടകൾക്കായി തെരച്ചിൽ നടത്തുന്നത്. ഇന്നലത്തെ പരിശോധനയിലും പ്രതികളെ കണ്ടെത്താനായിരുന്നില്ല. റെസ്റ്റ് ഹൗസ് മർദന കേസിൽ ആന്റണിയേയും ലിയോയേയും പിടികൂടാനായി ശനിയാഴ്ച കൊല്ലം പടപ്പക്കരയിൽ എത്തിയപ്പോഴായിരുന്നു ഇവർ പൊലീസിന് നേരെ വടിവാൾ വീശിയത്.
വീട് വളഞ്ഞ് പിടികൂടാൻ ശ്രമിക്കുന്നതിനിടെ പ്രതികൾ ഓടി രക്ഷപ്പെടാൻ ശ്രമിച്ചു. പിന്നാലെ ഓടിയപ്പോൾ പ്രതികൾ പൊലീസിന് നേരെ വടിവാൾ വീശി. തുടർന്ന് പൊലീസ് പ്രതികൾക്ക് നേരെ വെടിയുതിർത്തെങ്കിലും ആർക്കും പരിക്കേറ്റിട്ടില്ല. രണ്ട് പേരും കായലിൽ ചാടി രക്ഷപ്പെടുകയും ചെയ്‌തു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |