തിരുവനന്തപുരം: ആരോഗ്യമേഖലയ്ക്ക് ഏറെ ഗുണം ചെയ്യുന്ന എയിംസ് ഇത്തവണ അനുവദിക്കുമെന്ന പ്രതീക്ഷയോടെയാണ് കേരളം നാളെ അവതരിപ്പിക്കുന്ന കേന്ദ്രബഡ്ജറ്റിനായി കാത്തിരിക്കുന്നത്. ലോക് സഭാ തിരഞ്ഞെടുപ്പിനു മുമ്പുള്ള മോദിസർക്കാരിന്റെ അവസാനത്തെ സമ്പൂർണ്ണ ബഡ്ജറ്റായതിനാൽ ഇക്കാര്യം പരിഗണിക്കാനാണ് സാധ്യത.
കാസർകോട് സ്ഥാപിക്കാനാണ് കേന്ദ്രത്തിന് താല്പര്യമെന്ന് സൂചനയുണ്ട്. കോഴിക്കോട് കിനാലൂരിൽ വ്യവസായവകുപ്പിന് കീഴിലുള്ള 153ഏക്കർ ഭൂമിയാണ് സംസ്ഥാനസർക്കാർ കണ്ടുവച്ചിരിക്കുന്നത്.ഇത് ആരോഗ്യവകുപ്പിന് കൈമാറിയിട്ടുണ്ട്.കോട്ടയം മെഡിക്കൽ കോളേജിനോട് ചേർന്നുള്ള ഭൂമിയും പരിഗണിക്കുന്നുണ്ട്. കാസർകോട് മതിതെന്ന് കേന്ദ്രം തീരുമാനിച്ചാൽ എതിർക്കില്ല. അവിടെയായാൽ കർണാടകയ്ക്കും ഗുണം ചെയ്യുമെന്ന് കേന്ദ്രം കണക്കുകൂട്ടുന്നു. കേന്ദ്രസർവകലാശാലയോട് ചേർന്നുള്ള ഭൂമി പെട്ടെന്ന് ലഭിക്കാനും സാധ്യതയുണ്ട്.
അടിസ്ഥാന സൗകര്യ വികസനത്തിനാവശ്യമായ പണവും പദ്ധതിയുമാണ് മുഖ്യമായും കേരളം ആഗ്രഹിക്കുന്നത്. വിശദമായ കുറിപ്പ് കേന്ദ്രധനമന്ത്രി നിർമ്മലാസീതാരാമന് കൈമാറിയിട്ടുണ്ട്.
വിഴിഞ്ഞം ആഴക്കടൽ തുറമുഖം ഒന്നാം ഘട്ടം കമ്മിഷനൊരുങ്ങുന്നതിനാൽ റെയിൽ,റോഡ് കണക്ടിവിറ്റിക്ക് കൂടുതൽ പദ്ധതികളുണ്ടായേക്കും. വന്ദേഭാരത് ട്രെയിൻ, റെയിൽവേ വികസനത്തിന് ഓട്ടോമാറ്റിക് സിഗ്നൽ നവീകരണം, ശബരി റെയിൽ പാത, പുതിയ മെട്രോലൈൻ പദ്ധതിക്ക് അംഗീകാരം തുടങ്ങിയവയാണ് കേന്ദ്രബഡ്ജറ്റിൽ സംസ്ഥാനം ഉറ്റുനോക്കുന്നത്. വിവാദ സിൽവർലൈൻ സെമി ഹൈസ്പീഡ് റെയിൽ പദ്ധതിക്ക് അനുമതി വേണമെന്നും ആവശ്യപ്പെട്ടിട്ടുണ്ട്.
ജി.എസ്.ടി. നഷ്ടപരിഹാരം അഞ്ച് വർഷത്തേക്ക് കൂടി നീട്ടണമെന്നതാണ് മറ്റൊരാവശ്യം.അത് അനുവദിച്ചേക്കുമെന്നാണ് പ്രതീക്ഷ. സംസ്ഥാനങ്ങൾക്ക് കനത്ത വരുമാന നഷ്ടമുണ്ട്. ഗ്രാന്റ്,കേന്ദ്രപദ്ധതികൾ എന്നിവയിലൂടെ സംസ്ഥാനങ്ങൾക്ക് കിട്ടുന്ന കേന്ദ്രവിഹിതത്തിൽ മാറ്റമുണ്ടായേക്കും. സംസ്ഥാനത്തിന് കിട്ടുന്ന തുകയിൽ 24000കോടിരൂപയെങ്കിലും കുറയുമെന്നാണ് കണക്ക്. അത് പരിഹരിക്കാനുള്ള നടപടികൾ പ്രതീക്ഷിക്കുന്നു.
പ്രവാസികളുടെ പുനരധിവാസത്തിനായി പ്രത്യേക പാക്കേജ് ആവശ്യപ്പെട്ടിട്ടുണ്ട്. കാർഷിക മേഖലയിലെ മൂല്യവർദ്ധിത ഉൽപന്ന നിർമ്മാണത്തിനും വികസനത്തിനും പ്രത്യേക പദ്ധതികൾ കിട്ടിയേക്കുമെന്ന പ്രതീക്ഷയുണ്ട്.
നികുതിവരുമാനം തുല്യമായി പങ്കുവയ്ക്കുന്ന രീതി മാറ്റി കൂടുതൽ വിഹിതം സംസ്ഥാനങ്ങൾക്ക് നൽകണമെന്നാണ് കേരളത്തിന്റെ നിലപാട്.
ധനകാര്യകമ്മിഷൻ റിപ്പോർട്ട് അനുസരിച്ച് മൊത്തം നികുതിവരുമാനത്തിന്റെ 64ശതമാനവും സ്വന്തമാക്കുന്നത് കേന്ദ്രസർക്കാരാണ്. എന്നാൽ, രാജ്യത്തെ പദ്ധതി ചെലവിന്റെ
63% ശതമാനം വഹിക്കുന്നത് സംസ്ഥാന സർക്കാരുകളാണ്.ഇതനുസരിച്ച് നികുതിവിഹിതത്തിന്റെ മുഖ്യപങ്ക് സംസ്ഥാനങ്ങൾക്ക് നൽകുന്ന സംവിധാനത്തിലേക്ക് സമീപഭാവിയിൽ മാറേണ്ടിവരുമെന്ന് സംസ്ഥാന ധനമന്ത്രി കെ.എൻ.ബാലഗോപാൽ പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |