ഇസ്ലാമാബാദ്: പാകിസ്ഥാനിലെ പെഷവാറിൽ പള്ളിയിൽ നടന്ന ചാവേർ ആക്രമണത്തിൽ മരണ സംഖ്യ 100 കടന്നു. 200ലേറെ പേർ പരിക്കേറ്റ് ചികിത്സയിലാണ്. തിങ്കളാഴ്ച ഉച്ചയ്ക്ക് ശേഷം പ്രാർത്ഥനയ്ക്കായി വിശ്വാസികൾ ഒത്തുകൂടിയപ്പോഴാണ് സ്ഫോടനം നടന്നത്. ആക്രമണത്തിന്റെ ഉത്തരവാദിത്തം ഏറ്റെടുത്ത് പാക് താലിബാൻ രംഗത്തെത്തിയിരുന്നു.
മൃതദേഹങ്ങൾക്കായുള്ള തെരച്ചിലിനിടെ ചാവേറായി പൊട്ടിത്തെറിച്ച ഭീകരനെന്ന് സംശയിക്കുന്നയാളുടെ തല ലഭിച്ചതായി അധികൃതർ അറിയിച്ചു. പ്രാർത്ഥിക്കാനെന്ന വ്യാജേനയാണ് ചാവേർ പള്ളിക്കുള്ളിൽ പ്രവേശിച്ചത്. സ്ഫോടനത്തിൽ പള്ളിയുടെ മേൽക്കൂര തകർന്ന് ആളുകളുടെ മുകളിൽ വീണതാണ് മരണസംഖ്യ വർദ്ധിക്കാൻ കാരണമായത്.
തെഹരീകെ താലിബാൻ പാകിസ്ഥാൻ (ടിടിപി) നേതാവായിരുന്ന ഉമർഖാലിദ് ഖുറസാനിയുടെ സഹോദരനാണ് സ്ഫോടനത്തിന്റെ ഉത്തരവാദിത്തം ഏറ്റെടുത്തത്. ഉമർഖാലിദ് ഖുറസാനി ഓഗസ്റ്റിൽ അഫ്ഗാനിൽ വച്ച് കൊല്ലപ്പെട്ടിരുന്നു. സഹോദരന്റെ മരണത്തിന് പ്രതികാരമായാണ് സ്ഫോടനം നടത്തിയതെന്നും സംഘടന അറിയിച്ചു. പാകിസ്ഥാൻ താലിബാൻ എന്നറിയപ്പെടുന്ന നിരോധിത സംഘടനയായ ടിടിപി മുമ്പും നിരവധി ആക്രമണങ്ങൾ നടത്തിയിട്ടുണ്ട്.
പ്രധാനമന്ത്രി ഷെഹ്ബാസ് ഷെരീഫും കരസേനാ മേധാവി ജനറൽ അസിം മുനീറും പെഷവാറിലെ ദുരിതാശ്വാസ പ്രവർത്തനങ്ങൾ അവലോകനം ചെയ്തു. സൈനിക മേധാവിയോടൊപ്പം പ്രധാനമന്ത്രി ആശുപത്രി സന്ദർശിക്കുകയും ചെയ്തു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |