ഭോപ്പാൽ: മദ്യഷാപ്പുകൾ പശുത്തൊഴുത്തുകളാക്കി മാറ്റുമെന്ന് ബി ജെ പി നേതാവ് ഉമാ ഭാരതി. മദ്യപാനവുമായി ബന്ധപ്പെട്ട് മദ്ധ്യപ്രദേശിലെ സ്ത്രീകൾ അനുഭവിക്കുന്ന ദുരിതങ്ങൾക്ക് അറുതി വരുത്തുന്നതിനായാണ് പുതിയ തീരുമാനമെന്ന് ഉമാ ഭാരതി പറയുന്നു. മദ്യനയത്തിനായി ഇനി കാത്തുനിൽക്കുന്നില്ല. നിയമവിരുദ്ധമായി പ്രവർത്തിക്കുന്ന മദ്യഷാപ്പുകൾ പശുത്തൊഴുത്തുക്കളാക്കി മാറ്റുമെന്ന് ബി ജെ പി നേതാവ് വ്യക്തമാക്കി. ഭോപ്പാലിലെ ഒരു ക്ഷേത്രത്തിൽ നാലുദിവസം തങ്ങിയതിനുശേഷം ഇന്നലെയാണ് 'മധുശാലയിൽ ഗോശാല' എന്ന പ്രഖ്യാപനം നടത്തിയത്.
ശനിയാഴ്ച വൈകുന്നേരത്തോടെയാണ് മുൻ മദ്ധ്യപ്രദേശ് മുഖ്യമന്ത്രി കൂടിയായ ഉമാ ഭാരതി അയോദ്ധ്യ നഗറിൽ മദ്യഷാപ്പിന് സമീപത്തായുള്ള ക്ഷേത്രത്തിലെത്തിയത്. സർക്കാരിന്റെ പുതിയ മദ്യനയം കാത്ത് ജനുവരി 31വരെ ഇവിടെ തങ്ങുമെന്ന് ഉമാ ഭാരതി പ്രഖ്യാപിച്ചിരുന്നു. ഇതിന് ശേഷമാണ് പുതിയ തീരുമാനം വ്യക്തമാക്കിയത്.
നവാരി ജില്ലയിലെ ഓർച്ചയ്ക്ക് സമീപമുള്ള രാം രാജ സർക്കാർ ക്ഷേത്രത്തിന് സമീപമായുള്ള മദ്യഷാപ്പ് പ്രവർത്തിക്കുന്നത് നിയമവിരുദ്ധമായാണെന്ന് ഉമാ ഭാരതി ആരോപിച്ചു. ഷാപ്പിന് പുറത്തായി പതിനൊന്ന് പശുക്കളെ കെട്ടിയിടാൻ നിർദേശം നൽകിയതായി ബി ജെ പി നേതാവ് പറഞ്ഞു. ആരാണ് തന്നെ തടയാൻ ധൈര്യപ്പെടുകയെന്ന് നോക്കാം. മദ്യഷാപ്പിനുള്ളിൽ പശുക്കൾക്കായി ഭക്ഷണവും വെള്ളവും എത്തിക്കുമെന്നും അവർ കൂട്ടിച്ചേർത്തു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |