2023 കേന്ദ്ര ബഡ്‌ജറ്റിൽ 89,155 കോടി രൂപയാണ് ആരോഗ്യ കുടുംബക്ഷേമത്തിനായി ധനമന്ത്രി നിർമ്മല സീതാരാമൻ നീക്കിവച്ചിരിക്കുന്നത്. ഇതിൽ 2980 കോടി രൂപ ആരോഗ്യ രംഗത്തെ ഗവേഷണത്തിന് മാത്രമായാണ്. 2047-ന് മുമ്പായി അരിവാള്‍രോഗം ഇന്ത്യയില്‍ നിന്ന് നിര്‍മാര്‍ജനം ചെയ്യുമെന്നും ധനമന്ത്രി വ്യക്തമാക്കി. രോഗബാധിത പ്രദേശങ്ങളില്‍ നാല്‍പത് വയസ് വരേയുള്ള ഏഴ് കോടിയോളം ആളുകളെ സൂക്ഷ്മപരിശോധനകള്‍ക്ക് വിധേയമാക്കിയാകും ഈ നിര്‍മാര്‍ജന പദ്ധതി നടപ്പിലാക്കുക. അരിവാൾ രോഗത്തെ എന്താണെന്നും അതിന്റെ ലക്ഷണങ്ങൾ എന്തൊക്കെയാണെന്നും നോക്കാം.
പാരമ്പര്യമായി കൈമാറപ്പെടുന്ന രോഗമാണ് അരിവാൾ രോഗം അല്ലെങ്കിൽ സിക്കിൾ സെൽ അനീമിയ. രാജ്യത്ത് എല്ലാ വർഷവും ആയിരക്കണക്കിന് ആളുകൾക്കാണ് ഈ രോഗം ബാധിക്കുന്നത്. എല്ലാവർഷവും ജൂൺ 19നാണ് അരിവാൾ രോഗദിനം ആചരിക്കുന്നത്. അരിവാൾ രോഗത്തെ കുറിച്ച് അവബോധം വർദ്ധിപ്പിക്കാനാണ് ഈ ദിനം ആചരിക്കുന്നത്.
രക്തത്തിൽ ഓക്സിജൻ വഹിക്കുന്ന ചുവന്ന രക്തകോശങ്ങൾക്കുണ്ടാകുന്ന രൂപമാറ്റമാണ് ഈ രോഗത്തിന് കരണമാകാറുള്ളത്. ഉഷ്ണ, ഉപോഷ്ണ പ്രദേശങ്ങളിലാണ് ഈ രോഗം കൂടുതലായി കാണപ്പെടാറുള്ളത്. ജനിതകമായ കാരണങ്ങൾ കൊണ്ടാണ് ചുവന്നരക്താണുക്കൾക്ക് ഈ മാറ്റം സംഭവിക്കുന്നത്.
ആഗോളത്തലത്തിൽ ആഫ്രിക്ക, കരീബിയ, ഏഷ്യ തുടങ്ങിയ ഭൂഖണ്ഡങ്ങളിലാണ് ഈ രോഗം കൂടുതലായി കണ്ട് വരുന്നത്. കേരളത്തിൽ ഈ രോഗബാധ റിപ്പോർട്ട് ചെയ്തിട്ടുള്ളത് വയനാട്ടിലും അട്ടപ്പാടിയിലും മാത്രാമാണ്. ഈ രോഗബാധയുള്ളവരിൽ ചുവന്നരക്താണുക്കളുടെ ആയുസും കുറവായിരിക്കും.
സാധാരണയായ ഒരു മനുഷ്യന്റെ ശരീരത്തിൽ ചുവന്നരക്താണുക്കളുടെ ആയുസ് 120 ദിവസമാണ്. എന്നാൽ അരിവാൾ രോഗം ഉള്ളവരിൽ ഇത് വളരെയധികം കുറവായിരിക്കും. രോഗബാധിതരിൽ സാധാരണയായി 30 മുതൽ 60 ദിവസം വരെയാണ് ചുവന്ന രക്താണുക്കൾ ജീവിക്കാറുള്ളത്.
ലക്ഷണങ്ങൾ
1. സന്ധികളിലും, വയറ്റിലും, നെഞ്ചിലും വേദനയുണ്ടാകും
2. കൈകളിലും കാലുകളിലും വീക്കം ഉണ്ടാകും.
3. തുടർച്ചയായി അണുബാധയും അസുഖങ്ങളും ഉണ്ടാകും.
4. വളർച്ച കുറയും
5. കാഴ്ച്ച ശക്തി കുറയും
6. ശ്വസിക്കാൻ ബുദ്ധിമുട്ടുകൾ ഉണ്ടാകും
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |