കോഴിക്കോട്: പഞ്ചാബ് നാഷണൽ ബാങ്കിലെ കോഴിക്കോട് കോർപ്പറേഷന്റെതുൾപ്പെടെയുള്ള അക്കൗണ്ടുകളിൽ തിരിമറി നടത്തിയ കേസിലെ പ്രതി, ബാങ്കിലെ സീനിയർ മാനേജരായിരുന്ന എം.പി. റിജിലിന് ജാമ്യം ലഭിക്കുമ്പോഴും കോർപ്പറേഷൻ ഓഫീസിന് പങ്കുണ്ടെന്ന ആരോപണത്തിൽ അന്വേഷണം നടന്നില്ലെന്ന പരാതി ശക്തമാവുന്നു. കോർപ്പറേഷന് ലഭിക്കാനുള്ള പലിശ തുക ഇനിയും ലഭ്യമായിട്ടുമില്ല.
ബാങ്കിലെ വിവിധ അക്കൗണ്ടുകളിൽ നിന്നായി കോർപ്പറേഷന് നഷ്ടമായ തുക രണ്ട് ഘട്ടമായി തിരിച്ചു നൽകിയിരുന്നെങ്കിലും കോടികളുടെ നിക്ഷേപത്തിന്റെ പലിശ ഇനിയും ലഭിക്കാനുണ്ട്. ആദ്യ ഘഡുവായി 2.53 കോടി രൂപയും രണ്ടാമത്തെ ഘഡുവായി 10.07 കോടി രൂപയും ബാങ്ക് കോർപ്പറേഷൻ അക്കൗണ്ടിലേക്ക് നൽകിയിരുന്നു. പലതവണയായി തിരിമറി നടന്ന സാഹചര്യത്തിൽ പലിശ തുക കണക്കാക്കാൻ വൈകുന്നതായായിരുന്നു കോർപ്പറേഷന്റെ വിശദീകരണം. കോർപ്പറേഷന്റെ അക്കൗണ്ട് പി.എൻ.ബിയിൽ നിന്ന് മാറ്റുന്നത് ഉൾപ്പെടെയുള്ള കാര്യങ്ങളിൽ നടപടികൾ ഉണ്ടാവുമെന്നും കോർപ്പറേഷൻ അറിയിച്ചിരുന്നു. തട്ടിപ്പ് പുറത്തുവന്ന് 16 ദിവസത്തിന് ശേഷം ഡിസംബർ 14ലാണ് റിജിലിനെ ക്രൈംബ്രാഞ്ച് പിടികൂടിയത്.
@ വൻ തട്ടിപ്പിൽ ഒരാൾ മാത്രമോ പ്രതി?
കോടികളുടെ തട്ടിപ്പ് കേസിൽ ഒരു പ്രതി മാത്രമേ ഉള്ളൂവെന്നാണ് ക്രൈംബ്രാഞ്ച് കണ്ടെത്തൽ. കോർപ്പറേഷൻ ഓഫീസിൽ നിന്ന് തട്ടിപ്പ് നടത്തിയെന്നാണ് പ്രതിഭാഗത്തിന്റെ വാദം. ഇതിന്റെ കൂടി അടിസ്ഥാനത്തിൽ പ്രതിക്ക് ജാമ്യം ലഭിക്കുമ്പോൾ അന്വേഷണം കോർപ്പറേഷൻ ഓഫീസിലേക്ക് കൂടി വ്യാപിപ്പിക്കേണ്ടി വരും. കോർപ്പറേഷൻ ഓഫീസിൽ നിന്നാണോ ബാങ്ക് ശാഖയിൽ നിന്നാണോ കൃത്രിമം കാട്ടിയതെന്ന് പൊലീസ് റിപ്പോർട്ടിൽ നിന്ന് വ്യക്തമല്ലെന്നും ഈ സാഹചര്യം കണക്കിലെടുത്ത് പ്രതിയെ ജുഡീഷ്യൽ കസ്റ്റഡിയിൽ താമസിപ്പിക്കേണ്ടതില്ലെന്ന് കോടതി നിരീക്ഷിച്ചു.
കോർപ്പറേഷൻ ജീവനക്കാർ കൃത്രിമം കാട്ടി പണം തിരിമറി നടത്തിയെന്നാണ് പ്രതിഭാഗം വാദം. എവിടെ നിന്നാണ് തിരിമറി നടത്തിയതെന്നത് വ്യക്തത വന്നിട്ടില്ല. കോർപ്പറേഷൻ ജീവനക്കാരെയും ബാങ്കിലെ ഉന്നതരെയും പ്രതിക്കൂട്ടിൽ നിർത്തുന്ന ഇടപെടലായിരുന്നു തുടക്കം മുതൽ പ്രതിഭാഗം സ്വീകരിച്ചത്. റിജിൽ ബാങ്കിന്റെ എരഞ്ഞിപ്പാലം ശാഖയിലേക്ക് സ്ഥലം മാറിയ ശേഷമാണ് ലിങ്ക് റോഡ് ശാഖയിൽ തട്ടിപ്പ് നടന്നതെന്നായിരുന്നു പ്രധാന വാദം. എന്നാൽ ബാങ്കിലെ മാനേജർമാർക്ക് മറ്റു ശാഖകളുടെ പണമിടപാട് നടത്താൻ സാധിക്കുന്ന ഓൺലൈൻ സാദ്ധ്യത റിജിൽ ഉപയോഗപ്പെടുത്തിയെന്നാണ് ക്രൈംബ്രാഞ്ച് വ്യക്തമാക്കിയത്. ആദ്യം ലോക്കൽ പൊലീസും പിന്നീട് ജില്ലാ ക്രൈംബ്രാഞ്ചും ഇപ്പോൾ ക്രൈം ബ്രാഞ്ചുമാണ് കേസ് അന്വേഷിക്കുന്നത്.
@ തിരിമറി 21.29 കോടി, തട്ടിയെടുത്തത് 12.68 കോടി
ബാങ്കിൽ 21. 29 കോടിയുടെ തിരിമറി നടത്തിയ റിജിൽ 12.68 കോടി രൂപയാണ് തട്ടിയെടുത്തതെന്നാണ് ക്രൈംബ്രാഞ്ച് കണ്ടെത്തൽ. പത്ത് കോടിയിലധികം രൂപ ഓഹരി ഇടപാടുകൾക്ക് ഉപയോഗിച്ചെന്നും ഓൺലൈൻ റമ്മി കളിക്കാനും വിവിധ ആപ്പുകൾ വഴിയും പണം കൈമാറ്റം ചെയ്തതായുമാണ് ക്രൈംബ്രാഞ്ച് കണ്ടെത്തൽ.
@ കേസന്വേഷണം ഇഴയുന്നു: യു.ഡി.എഫ്
രണ്ടുമാസം കഴിഞ്ഞിട്ടും കേസന്വേഷണം ഇഴഞ്ഞു നീങ്ങുകയാണെന്ന് കോർപ്പറേഷൻ പ്രതിപക്ഷ നേതാവ് കെ.സി. ശോഭിത ആരോപിച്ചു. ഈ പഴുതിലൂടെയാണ് പ്രതിക്ക് ജാമ്യം നൽകാൻ സാഹചര്യമൊരുങ്ങിയത്. ജീവനക്കാർ ഉൾപ്പെട്ട മൂന്ന് കോടിയിലേറെ രൂപയുടെ ബാങ്ക് തട്ടിപ്പ് ആർ.ബി.ഐ മാനദണ്ഡ പ്രകാരം സി.ബി.ഐ അന്വേഷിക്കേണ്ടതുണ്ട് ഈ കാര്യത്തിൽ ബാങ്കിന്റെ നീക്കം സംശയകരമാണ്. സമ്മർദ്ദം ചെലുത്താൻ കോർപ്പറേഷനും അനാസ്ഥ കാണിക്കുന്നു. കോർപ്പറേഷനും ബാങ്ക് അധികാരികളും ഒത്തു കളിക്കുന്നു എന്നുള്ളതിന്റെ തെളിവാണിത്. പി.എൻ.ബിയിൽ തന്നെ തുടരുന്ന കോർപ്പറേഷന്റെ 13 അക്കൗണ്ടുകളും അടിയന്തരമായി മാറ്റുമെന്ന് മേയർ പ്രഖ്യാപിച്ചിട്ട് ഒരുമാസം പിന്നിട്ടു. ബാങ്ക് തട്ടിപ്പ് വിഷയത്തിൽ കോർപ്പറേഷൻ അധികാരികൾ ഒളിച്ചുകളിക്കുകയാണ്. ബാങ്കിന്റെ കണക്ക് ഇപ്പോഴും വ്യത്യസ്തമാണ്. ബാങ്ക് ഓഡിറ്റിംഗ് പ്രകാരം നിലവിലെ തട്ടിപ്പിൽ കൂടുതൽ തുക നഷ്ടപ്പെട്ടു എന്നുള്ള ഒരു സംശയം ബലപ്പെടുകയാണെന്ന് അവർ വ്യക്തമക്കി.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |