കടുവ, ആന സെൻസസ് നടത്തും
സഭയിൽ പ്രതിപക്ഷ വാക്കൗട്ട്
തിരുവനന്തപുരം: മനുഷ്യന് ഭീഷണിയാകുന്ന കടുവകളെ പിടികൂടി പറമ്പിക്കുളം, പെരിയാർ കടുവ സങ്കേതങ്ങളിൽ പുനരധിവസിപ്പിക്കുമെന്ന് വനംമന്ത്രി എ.കെ.ശശീന്ദ്രൻ നിയമസഭയിൽ പറഞ്ഞു. പിടികൂടുന്ന കടുവകളുടെ സ്ഥാനം അറിയാൻ ശരീരത്തിൽ ചിപ്പ് ഘടിപ്പിച്ചുള്ള റേഡിയോ കോളറിംഗ് സാങ്കേതിക വിദ്യ ഉപയോഗിക്കും. കടുവ, കാട്ടാന എന്നിവയുടെ എണ്ണം കണക്കാക്കാൻ സെൻസസ് ഉടൻ തുടങ്ങും.
വന്യജീവി ആക്രമണം പൂർണമായി അവസാനിപ്പിക്കാൻ ശാസ്ത്രീയ പഠനം നടത്തും. 5 വർഷത്തിനിടെ വന്യജീവി ആക്രമണത്തിൽ 637പേർ മരിച്ചെന്ന് കോൺഗ്രസിലെ സണ്ണിജോസഫിന്റെ അടിയന്തര പ്രമേയ നോട്ടീസിന് മറുപടിയായി മന്ത്രി പറഞ്ഞു. മനുഷ്യ- വന്യജീവി സംഘർഷം എന്നെന്നേയ്ക്കുമായി അവസാനിപ്പിക്കുകയാണ് ലക്ഷ്യം. ശാസ്ത്രീയപഠനത്തിന്റെ അടിസ്ഥാനത്തിലാവും തുടർനടപടി. ഇപ്പോഴുള്ള പഠന റിപ്പോർട്ടുകളിൽ താത്കാലിക നടപടികൾ മാത്രമാണുള്ളത്. കൃഷി നശിപ്പിക്കുന്ന പന്നികളെ വെടിവയ്ക്കാൻ പഞ്ചായത്ത് പ്രസിഡന്റുമാർക്ക് അധികാരം നൽകിയ ശേഷം ഇതുവരെ രണ്ടായിരത്തിലധികം കാട്ടുപന്നികളെ കൊന്നിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു.
പ്രമേയത്തിന് സ്പീക്കർ അവതരണാനുമതി നിഷേധിച്ചു. തുടർന്ന് വന്യജീവികളുടെ ആക്രമണം തടയാൻ സർക്കാർ ഒന്നും ചെയ്യാത്തതിൽ പ്രതിഷേധിച്ച് പ്രതിപക്ഷം വാക്കൗട്ട് നടത്തി. മനുഷ്യ- വന്യജീവി സംഘർഷം ഇല്ലാതാക്കാനുള്ള നടപടികളെടുക്കാതെ സർക്കാർ ഇരുട്ടിൽ തപ്പുകയാണെന്ന് സണ്ണി ജോസഫ് കുറ്റപ്പെടുത്തി. കൃഷിനാശമുണ്ടായ കർഷകർക്ക് 2021 മുതലുള്ള നഷ്ടപരിഹാരം നൽകിയിട്ടില്ല. ഫോറസ്റ്റ് വാച്ചർമാർക്ക് ആറുമാസമായി ശമ്പളം നൽകുന്നില്ലെന്നും പറഞ്ഞു.
മലയോരത്തെ നഗരങ്ങളിൽപോലും ജനങ്ങൾ പരിഭ്രാന്തരായിരിക്കെ വന്യജീവി ആക്രമണം തടയാൻ പഠനം നടത്തുമെന്നാണ് ഇപ്പോഴും മന്ത്രി പറയുന്നതെന്ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ ആരോപിച്ചു. വയനാട്, ഇടുക്കി, കണ്ണൂർ, പാലക്കാട്, മലപ്പുറം ജില്ലകളിലായി 30 ലക്ഷത്തോളം പേർ വന്യജീവി ഭീതിയിലാണ്. ആളെ കൊന്നാൽ മാത്രമാണ് കടുവകളേയും ആനകളേയും പിടികൂടാൻ വനം വകുപ്പ് തയ്യാറാകുന്നത്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |