കാസർകോട് : കൊല്ലം കൊട്ടിയം സ്വദേശി രാധാകൃഷ്ണന്റെ മകൾ നീതു കൃഷ്ണനെ (32) ബദിയടുക്കയിലെ റബ്ബർ എസ്റ്റേറ്റ് ഉള്ളിലുള്ള താമസ സ്ഥലത്ത് മരിച്ച നിലയിൽ കണ്ടെത്തി. യുവതിയുടെ കൂടെ താമസിച്ചിരുന്ന വയനാട് ജില്ലയിലെ കൽപ്പറ്റ സ്വദേശി ആന്റോ സെബാസ്റ്റ്യനെ കാണാതായിട്ടുണ്ട്.
യുവതിയെ കൊലപ്പെടുത്തിയ ശേഷം വാതിൽ പുറത്ത് നിന്നും പൂട്ടി ഇയാൾ മുങ്ങിയതാണെന്ന് സംശയിക്കുന്നതായി പോലീസ് പറഞ്ഞു. കാസർകോട് ബദിയടുക്ക ഏൽക്കാനയിലുള്ള റബ്ബർ എസ്റ്റേറ്റിനുള്ളിലെ ഇവർ താമസിച്ചിരുന്ന ഓടിട്ട വീട്ടിനുള്ളിൽ ആണ് നീതുവിന്റെ മൃതദേഹം കിടന്നിരുന്നത്.
അകത്തെ മുറിയുടെ മൂലയിൽ തുണിയിൽ പൊതിഞ്ഞ നിലയിൽ കണ്ട മൃതദേഹത്തിന്റെ കയ്യും കാലുകളും കെട്ടിയ നിലയിലായിരുന്നു. നാല് ദിവസമെങ്കിലും പഴക്കമുണ്ട്. ആന്റോ സെബാസ്റ്റ്യൻ യുവതിയുമൊത്ത് 42 ദിവസം മുമ്പാണ് റബ്ബർ ടാപ്പിംഗിനാണ് ബദിയടുക്കയിൽ എത്തിയത്.
മൂന്നുദിവസമായി ജോലിക്ക് വരുന്നത് കാണാതായപ്പോൾ എസ്റ്റേറ്റിലെ മറ്റു തൊഴിലാളികൾ അന്വേഷിച്ചു ചെന്നപ്പോൾ വീട്ടിനുള്ളിൽ നിന്ന് ദുർഗന്ധം വമിച്ചതാണ് സംശയത്തിനിടയാക്കിയത്. ബദിയടുക്ക എസ് ഐ കെ പി വിനോദ് കുമാറും സംഘവും സ്ഥലത്തെത്തി തുറന്നു നോക്കിയപ്പോഴാണ് യുവതിയെ മരിച്ച നിലയിൽ കണ്ടത്. മൃതദേഹം തുണിയിൽ പൊതിഞ്ഞ് കൊണ്ടുപോകാനുള്ള ശ്രമം നടന്നിരുന്നതായി സംശയിക്കുന്നു.
എസ്റ്റേറ്റ് മാനേജരുടെ പരാതിയിൽ കേസ് രജിസ്റ്റർ ചെയ്ത ബദിയടുക്ക പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. വീട് പൂട്ടി മുങ്ങിയ ആന്റോ സെബാസ്റ്റ്യനായി തിരച്ചിൽ തുടങ്ങിയിട്ടുണ്ട്. ഇയാൾക്കെതിരെ കൊല്ലം കൊട്ടിയം പൊലീസ് സ്റ്റേഷനിൽ കളവു കേസ് ഉണ്ടെന്ന് വിവരം ലഭിച്ചിട്ടുണ്ട്.ഒളിവിൽ പോയ ആന്റോ സെബാസ്റ്റ്യൻ മൂന്ന് വിവാഹവും മരിച്ച നീതു രണ്ട് വിവാഹവും കഴിച്ചിട്ടുണ്ട്. യുവതിയുടെ ഒരു കുട്ടി കൊട്ടിയത്ത് സ്വന്തം വീട്ടിലാണ് കഴിയുന്നത്. പോലീസ് ഇൻക്വസ്റ്റ് നടത്തിയ മൃതദേഹം പോസ്റ്റ്‌മോർട്ടത്തിനായി പരിയാരം മെഡിക്കൽ കോളേജിലേക്ക് മാറ്റിയിട്ടുണ്ട്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |