ന്യൂഡൽഹി: അദാനി എന്റർപ്രൈസസിന്റെ തുടർ ഓഹരി വില്പന റദ്ദാക്കിയ തീരുമാനത്തിൽ വിശദീകരണവുമായി ഗൗതം അദാനി രംഗത്തെത്തി. ഓഹരി വിപണിയിലെ നിലവിലെ സ്ഥിതിഗതികൾ വിലയിരുത്തിയശേഷം ഫോളോ ഓണ്‍ പബ്ലിക് ഓഫര്‍ (എഫ് പി ഒ) മുന്നോട്ടുകൊണ്ടുപാേകുന്നത് ധാർമികമായി ശരിയല്ലെന്ന് കണ്ടതിനാലാണ് ബോർഡ് തീരുമാനമെടുത്തതെന്നാണ് അദാനിയുടെ വിശദീകരണം. നിക്ഷേപകരുടെ താത്പര്യത്തിനാണ് പ്രഥമ പരിഗണന നൽകുന്നതെന്നും അദ്ദേഹം വ്യക്തമാക്കി.
'ഒരു സംരംഭകനെന്ന നിലയിൽ നാലുപതിറ്റാണ്ടിലേറെ നീണ്ട എളിയ യാത്രയിൽ എല്ലാ പങ്കാളികളിൽ നിന്നും പ്രത്യേകിച്ച് നിക്ഷേപക സമൂഹത്തിൽ നിന്നും മികച്ച പിന്തുണയാണ് എനിക്ക് ലഭിച്ചത്. ജീവിതത്തിൽ ഞാൻ നേടിയെടുത്ത ചെറിയ കാര്യങ്ങൾക്കുപിന്നിലും നിക്ഷേപകർ നൽകിയ വിശ്വാസമാണ്. എന്റെ എല്ലാ വിജയങ്ങൾക്കും ഞാൻ അവരോട് കടപ്പെട്ടിരിക്കുന്നു'-അദാനി പറഞ്ഞു.
ഓഹരി വിപണിയിൽ കനത്ത തിരിച്ചടി നേരിട്ടതിന് പിന്നാലെയാണ് അദാനി ഗ്രൂപ്പ്. അദാനി എന്റർപ്രൈസസിന്റെ തുടർ ഓഹരി വില്പന റദ്ദാക്കിയത്. നിക്ഷേപകരുടെ താത്പര്യം സംരക്ഷിക്കാനാണ് തീരുമാനമെന്നാണ് അദാനി ഗ്രൂപ്പ് പറഞ്ഞത്. നിക്ഷേപകർക്ക് പണം തിരികെ നൽകുമെന്ന് വാഗ്ദ്ധാനം ചെയ്തിട്ടുമുണ്ട്. ഇന്ത്യയുടെ ചരിത്രത്തിലെ ഏറ്റവും വലിയ തുടർ ഓഹരിവില്പനയാണ് അദാനി ഗ്രൂപ്പ് ഉപേക്ഷിക്കുന്നത്.എഫ് പി ഒ യ്ക്ക് 112 ശതമാനം അപേക്ഷകള്‍ ലഭിച്ചിരുന്നെങ്കിലും ബുധനാഴ്ച വിപണിയില്‍ അദാനി ഗ്രൂപ്പ് ഓഹരികള്‍ വന്‍തോതില്‍ ഇടിഞ്ഞതോടെ എഫ് പി ഒ യുമായി മുന്നോട്ടുപോകേണ്ടതില്ലെന്ന് ബോര്‍ഡ് തീരുമാനിക്കുകയായിരുന്നു.
അതേസമയം ഹിൻഡൻബർഗ് റിപ്പോർട്ട് പുറത്തുവന്ന ശേഷം അദാനി ഗ്രൂപ്പിന്റെ ഓഹരി മൂല്യത്തിൽ ഉണ്ടായ ഇടിവ് ഏഴര ലക്ഷം കോടി രൂപ പിന്നിട്ടു. ഇന്നലെ അദാനി എന്റർപ്രൈസസിന്റെ മാത്രം ഓഹരി മൂല്യം 25 ശതമാനത്തിലേറെ ഇടിഞ്ഞിരുന്നു. ഹിൻഡൻബർഗ് റിസർച്ചിനെതിരെ നിയമ നടപടി സ്വീകരിക്കുമെന്ന് അദാനി ഗ്രൂപ്പ് അറിയിച്ചിരുന്നെങ്കിലും ഇതുവരെ അതും ഉണ്ടായില്ല.ഇതും വിപണിയിലെ തിരിച്ചടിക്ക് ആക്കം കൂട്ടിയിട്ടുണ്ട്.
ഇന്നും ഓഹരി വിപണിയിൽ അദാനി ഗ്രൂപ്പിന് തിരിച്ചടിയാണ്. ഗ്രൂപ്പിൽ ലിസ്റ്റുചെയ്തിട്ടുള്ള എല്ലാ കമ്പനികളുടെ ഓഹരികളും തിരിച്ചടി നേരിടുന്നു എന്നാണ് റിപ്പോർട്ട്. അതിനിടെ അദാനിഗ്രൂപ്പിന് വായ്പ നൽകിയ ബാങ്കുകളിൽ നിന്ന് റിസർവ് ബാങ്ക് റിപ്പോർട്ട് തേടിയതായി റിപ്പോർട്ടുണ്ട്. വിശദമായ റിപ്പോർട്ടുകൾ നൽകാനാണ് ആവശ്യപ്പെട്ടിരിക്കുന്നതെന്നാണ് റിപ്പാേർട്ടുകൾ വ്യക്തമാക്കുന്നത്. എന്നാൽ ഇതുസംബന്ധിച്ച് ഔദ്യോഗിക സ്ഥിരീകരണം ലഭിച്ചിട്ടില്ല.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |