തിരുവനന്തപുരം:വരുന്ന ലോക് സഭാ തിരഞ്ഞെടുപ്പിൽ ജനങ്ങളുടെ ചോദ്യങ്ങൾക്ക് യു.ഡി.എഫ് എണ്ണിയെണ്ണി മറുപടി പറയേണ്ടിവരുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. സർക്കാരിന്റെ വികസന പ്രവർത്തനങ്ങൾക്ക് തുരങ്കം വയ്ക്കാനുള്ള കേന്ദ്രത്തിന്റെ ശ്രമങ്ങൾക്ക് പിന്തുണ നൽകുകയാണ് കോൺഗ്രസും പ്രതിപക്ഷവുമെന്നും അദ്ദേഹം ആരോപിച്ചു.
നയപ്രഖ്യാപനത്തിനുള്ള നന്ദിപ്രമേയ ചർച്ചയുടെ മറുപടിയിലാണ് മുഖ്യമന്ത്രി രാഷ്ട്രീയകാര്യങ്ങൾ പരാമർശിച്ചത്.
വിമർശിക്കപ്പെടാൻ ഒരു ദുഷ്ചെയ്തിയും ഈ സർക്കാർ ചെയ്യുന്നില്ല. അടിസ്ഥാനമില്ലാത്ത കാര്യങ്ങൾ നിരത്തി സർക്കാരിനെ വിമർശിച്ചാൽ എല്ലാം അറിയുന്ന ജനങ്ങൾക്ക് മുന്നിൽ അപഹാസ്യരാവും. സർക്കാരിന്റെ നിലപാടുകൾ കാരണമാണ് പ്രതിപക്ഷത്തിന് സർക്കാരിനെ രൂക്ഷമായി വിമർശിക്കാനും കടന്നാക്രമിക്കാനും കഴിയാത്തത് .
പ്രളയക്കെടുതിയുടെ നഷ്ടപരിഹാരം നിഷേധിച്ച കേന്ദ്രത്തിനെതിരെ പ്രതിപക്ഷം ഒരക്ഷരം പറഞ്ഞോ. കൊവിഡ് ദുരിതത്തിൽ കാര്യമായ സഹായമുണ്ടാകാത്തതിന് പ്രതികരിച്ചോ. പ്രതിപക്ഷത്തിന്റെ ധവളപത്രത്തിൽ അർഹതപ്പെട്ടതെല്ലാം നിഷേധിക്കപ്പെട്ട കേരളത്തെ കുറ്റപ്പെടുത്താനല്ലേ തുനിഞ്ഞത്. കേന്ദ്രത്തിനെതിരെ ഒരു വാക്ക് പോലും പറഞ്ഞില്ല.
മരുമക്കത്തായ വ്യവസ്ഥയിൽ മരുമക്കളെ കഷ്ടപ്പെടുത്തുന്ന അമ്മാവൻമാരെ പോലെയാണ് കേന്ദ്രം. കേന്ദ്ര നടപടികളുടെ ഓരോ ഘട്ടത്തിലും കേരളത്തിനു വേണ്ടി ഇടപെടുകയല്ല മറിച്ച് ആഹ്ലാദിക്കുകയാണ് യു. ഡി.എഫ് ചെയ്തത്. കേരളത്തിന്റെ വികസനത്തിനായി പാർലമെന്റിൽ ശബ്ദമുയർത്തുന്നതിന് പകരം അത് മുടക്കാൻ നിൽക്കുന്നവരാണ് കേരളത്തിൽ നിന്നുള്ള ഭൂരിപക്ഷം എം.പിമാരും. രാഷ്ട്രീയ ശത്രുതയുടെ പേരിൽ കേന്ദ്രം കേരളത്തെ ചവിട്ടിത്താഴ്ത്തുമ്പോൾ തട്ടിത്തെറിപ്പിക്കേണ്ട കൈകൾ തന്നെ ആ കാല് തടവിക്കൊടുക്കുന്നതാണ് ദൗർഭാഗ്യം. യു.ഡി.എഫിനെ കേരളജനത ലോക്‌സഭാ തിരഞ്ഞെടുപ്പിൽ വിചാരണ ചെയ്യും. കഴിഞ്ഞ തവണ തങ്ങളെ ചിലത് പറഞ്ഞ് തെറ്റിധരിപ്പിച്ച് ജയിച്ചുപോയവർ ചെയ്ത കാര്യങ്ങൾ മുൻനിർത്തി ജനങ്ങൾ ചോദ്യങ്ങളുയർത്തും. ആ ജനരോഷക്കൊടുങ്കാറ്റിൽ കരിയില പോലെ യു.ഡി.എഫ് പറന്നുപോകുമെന്നും മുഖ്യമന്ത്രി പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |