#ബി.ജെ.പി പ്രമുഖരുടെ
വകുപ്പുകളിൽ മാറ്റമില്ല
#ധനകാര്യം നിർമ്മലയ്ക്കുതന്നെ
# നദ്ദയ്ക്ക് ആരോഗ്യം
#വ്യോമയാനം ടി.ഡി.പിക്ക്
ന്യൂഡൽഹി: മൂന്നാം നരേന്ദ്രമോദി സർക്കാരിൽ കേരളത്തിൽ നിന്നുള്ള സഹമന്ത്രിമാരായ സുരേഷ് ഗോപിക്ക് ടൂറിസം, പെട്രോളിയം-പ്രകൃതി വാതക വകുപ്പുകളുടെയും ജോർജ് കുര്യന് ന്യൂനപക്ഷ, ക്ഷീര, ഫിഷറീസ്, മൃഗസംരക്ഷണ വകുപ്പുകളുടെയും ചുമതല ലഭിച്ചു. ആഭ്യന്തരം, പ്രതിരോധം, ധനകാര്യം, റെയിൽവേ, ഉപരിതല ഗതാഗതം, വിദേശകാര്യം, വിദ്യാഭ്യാസ വകുപ്പുകളിൽ രണ്ടാം മോദി സർക്കാരിലെ മന്ത്രിമാർ തുടരും.പ്രധാനമന്ത്രി പഴ്‌സണൽ, ആണവോർജ്ജ, ബഹിരാകാശ വകുപ്പുകൾ നിലനിറുത്തി.
ടൂറിസത്തിന്റെ മന്ത്രി ഗജേന്ദ്രസിംഗ് ഷെഖാവത്തും പെട്രോളിയം- പ്രകൃതിവാതകത്തിന്റേത് ഹർദീപ് സിംഗ് പുരിയും ആയതിനാൽ ഇവരുമായി ബന്ധപ്പെട്ടായിരിക്കും സുരേഷ് ഗോപിയുടെ പ്രവർത്തനം.
ന്യൂനപക്ഷവകുപ്പിന്റെ മന്ത്രി കിരൺ റിജിജുവും ക്ഷീര- മൃഗസംരക്ഷണ- ഫിഷറീസ് വകുപ്പുകളുടേത് ജെ.ഡി.യുവിന്റെ ലലൻസിംഗും ആയതിനാൽ ഇവരുമായി ബന്ധപ്പെട്ടാവും ജോർജ് കുര്യന്റെ പ്രവർത്തനം. ഇരുവരും ഇന്ന് ചുമതലയേറ്റേക്കും.
ബി.ജെ.പി അദ്ധ്യക്ഷൻ ജെ.പി. നദ്ദയ്‌ക്ക്ആരോഗ്യം, കെമിക്കൽ,രാസവള വകുപ്പുകൾ ലഭിച്ചു. മദ്ധ്യപ്രദേശ് മുൻ മുഖ്യമന്ത്രി ശിവ്‌രാജ് സിംഗ് ചൗഹാന് കൃഷിയും ഗ്രാമവികസനവും ഹരിയാന മുൻ മുഖ്യമന്ത്രി മനോഹർലാൽ ഖട്ടറിന് ഉൗർജ്ജ, പാർപ്പിട വകുപ്പുകളും ലഭിച്ചു.
വകുപ്പുകളിൽ മാറ്റമില്ലാത്തവർ
നിർമ്മല സീതാരാമൻ -ധനകാര്യം . അമിത് ഷാ-ആഭ്യന്തരം,സഹകരണം, രാജ്നാഥ് സിംഗ്-പ്രതിരോധം, നിതിൻഗഡ്‌കരി-ഉപരിതല ഗതാഗതം,
എസ്. ജയശങ്കർ- വിദേശകാര്യം, അശ്വനി വൈഷ്ണവ്-റെയിൽവേ, ഇലക്‌ട്രോണിക്‌സ്, ഐ.ടി, പിയൂഷ് ഗോയൽ- വാണിജ്യം,
ധർമ്മേന്ദ്ര പ്രധാൻ- വിദ്യാഭ്യാസം, സർബാനന്ദ സോണോവാൾ- ഷിപ്പിംഗ്, ഭൂപേന്ദ്ര യാദവ്-വനം പരിസ്ഥിതി, ഹർദീപ് സിംഗ് പുരി- പെട്രോളിയം, ജുവൽ ഒാറം-ആദിവാസികാര്യം.
വാർത്താ വിതരണ പ്രക്ഷേപണ വകുപ്പിന്റെചുമതലയും അശ്വനി വൈഷ്‌ണവിനുണ്ട്.
സഹമന്ത്രിമാരിൽ എൽ.മുരുഗൻ- വാർത്താവിതരണ പ്രക്ഷേപണം, നിത്യാനന്ദ റായി-ആഭ്യന്തരം, പങ്കജ് ചൗധരി-ധനകാര്യം വകുപ്പുകളിലും മാറ്റമില്ല.
മോദിയുടെ ആദ്യ ഒപ്പ്
കിസാൻനിധി ഫയലിൽ
20,000 കോടി നൽകും
ന്യൂഡൽഹി: പ്രധാനമന്ത്രി നരേന്ദ്രമോദി സൗത്ത് ബ്ളോക്കിലെ ഓഫീസിൽ ഇന്നലെ ചുമതലയേറ്റു. പി.എം കിസാൻ നിധി വിതരണത്തിന്റെ ഫയലാണ് ആദ്യം ഒപ്പിട്ടത്. 9.3 കോടി കർഷകർക്ക് 20,000 കോടി രൂപ വിതരണം ചെയ്യാനുള്ള ഫയലാണിത്.
രാവിലെ സൗത്ത് ബ്ളോക്കിൽ പ്രധാനമന്ത്രിയുടെ ഓഫീസ് ജീവനക്കാർ കരഘോഷത്തോടെയാണ് മോദിയെ വരവേറ്റത്.
കർഷകരുടെ ക്ഷേമത്തിന് പൂർണ പ്രതിബദ്ധതയുള്ള സർക്കാരാണിതെന്ന് മോദി പറഞ്ഞു. അതിനാലാണ് പുതിയ സർക്കാർ കർഷകരുടെ നന്മയ്ക്കുള്ള തീരുമാനം തന്നെ ആദ്യമെടുത്തത്. വരും നാളുകളിൽ കർഷകർക്കും കാർഷിക മേഖലയ്ക്കും വേണ്ടി കൂടുതൽ കാര്യങ്ങൾ സർക്കാർ നടപ്പാക്കും.
കർഷക സമരത്തിലേക്ക് നയിച്ച വിഷയങ്ങൾ ബി.ജെ.പിക്കെതിരെ ലോക്സഭാ തിരഞ്ഞെടുപ്പിൽ ഇന്ത്യ മുന്നണി പ്രചാരണായുധമാക്കിയിരുന്നു. ഇത് യു.പി, പഞ്ചാബ്, രാജസ്ഥാൻ, ഹരിയാന സംസ്ഥാനങ്ങളിൽ ബി.ജെ.പിക്ക് വലിയ നഷ്ടമുണ്ടാക്കി. ഈ സാഹചര്യത്തിലാണ് കാർഷിക മേഖലയുമായി ബന്ധപ്പെട്ട ഫയലിൽ തുടക്കമിട്ടതെന്ന് കരുതുന്നു. സർക്കാരിന്റെ ആദ്യ ബഡ്ജറ്റിൽ കർഷകർക്ക് കൂടുതൽ പ്രഖ്യാപനങ്ങളും പ്രതീക്ഷിക്കാം.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |