കൊല്ലങ്കോട്: തേക്കിൻചിറ അടക്കമുള്ള മലയോര പ്രദേശങ്ങളിലേക്കുള്ള ബസുകൾ കൃത്യമായി സർവീസ് നടത്തുന്നതിന് നടപടിയെടുക്കണമെന്ന ആവശ്യവുമായി നാട്ടുകാരും യാത്രക്കാരും വിവിധ സംഘടനകളും രംഗത്ത്. സംഭവത്തിൽ ഇടപെടുമെന്നും വിഷയം ബന്ധപ്പെട്ട അധികൃതരുടെ ശ്രദ്ധയിൽ കൊണ്ടുവരുമെന്നും കെ.എസ്.ആർ.ടി.സി സർവീസ് പുനഃരാരംഭിക്കുന്നതിന് ആവശ്യപ്പെടുമെന്നും മേഖലയിലെ ജനപ്രതിനിധികൾ അറിയിച്ചു.
തേക്കിൻചിറയിലേക്കുള്ള സ്വകാര്യ ബസ് പതിവായി ട്രിപ്പ് മുടക്കുന്നത് സംബന്ധിച്ച് കഴിഞ്ഞ ദിവസം 'കേരളകൗമുദി" നൽകിയ വാർത്തയെ തുടർന്നാണ് ജനപ്രതിനിധികളും സംഘടനകളും വിഷയത്തിൽ ഇടപെട്ടത്. രാവിലത്തെ സർവീസ് കഴിഞ്ഞാൽ പിന്നീട് പെർമിറ്റുണ്ടായിട്ടും ഉച്ചയ്ക്കും വൈകിട്ടുമുള്ള ട്രിപ്പ് സ്വകാര്യബസ് മുടക്കുന്നത് പതിവാണ്.
സംഭവത്തിൽ ചർച്ച നടത്തി ആവശ്യമായ ക്രമീകരണം ഉറപ്പാക്കണമെന്നും ഇല്ലെങ്കിൽ ബസ് തടയൽ സമരവും നിയമ നടപടിയുമായി മുന്നോട്ടുപോകുമെന്നും യാത്രക്കാർ പറയുന്നു.
വാർത്ത ശ്രദ്ധയിൽപ്പെട്ടു. മലയോര മേഖലയിലേക്കുള്ള ബസ് സർവീസ് മുടക്കുന്നത് തെറ്റാണ്. പെർമിറ്റ് നേടിയ ശേഷം സർവീസ് പൂർണമായും നടത്താത്ത ബസുകളുടെ വിവരം ശേഖരിച്ച് ബന്ധപ്പെട്ട വകുപ്പ് മേധാവികളെ അറിയിക്കും. ട്രാഫിക് റെഗുലേറ്ററി കമ്മിറ്റിയിലും താലൂക്ക് സമിതിയിലും ആർ.ടി.ഒയുമായും ബന്ധപ്പെട്ട് പ്രശ്നപരിഹാരം കാണും. കെ.എസ്.ആർ.ടി.സി സർവീസിന് ശ്രമം നടത്തും.
-കെ.സത്യപാൽ, പഞ്ചായത്ത് പ്രസിഡന്റ്, കൊല്ലങ്കോട്.
മലയോര പ്രദേശവും പിന്നോക്ക മേഖലയുമായ ഇവിടെ നിരവധി വിദ്യാർത്ഥികളും ഉദ്യോഗസ്ഥരും രോഗികളും അടക്കമുള്ള യാത്രക്കാരാണ് മതിയായ ബസ് സർവീസില്ലാതെ പ്രതിസന്ധിയിലാകുന്നത്. പെർമെറ്റ് നേടിയ ശേഷം സർവീസ് നടത്താത്തത് സംബന്ധിച്ച് ബസുടമയെ നേരിൽ കണ്ട് സംസാരിക്കും. സർവീസ് നടത്താൻ തയ്യാറായില്ലെങ്കിൽ ബസ് തടയൽ സമരം നടത്തുകയും നിയമ നടപടി സ്വീകരിക്കുകയും ചെയ്യും.
-കെ.ഷൺമുഖൻ, പഞ്ചായത്തംഗം, കൊല്ലങ്കോട്.
കൊല്ലങ്കോട്, എലവഞ്ചേരി, മുതലമട പഞ്ചായത്തുകളിലെ മലയോര മേഖലകളിലും ഗോവിന്ദാപുരം, ചെമ്മണാമ്പതി മുതലായ തമിഴ്നാട് അതിർത്തി പ്രദേശങ്ങളിലുമുള്ള ബസ് സർവീസുകൾ പൊതുജനങ്ങൾക്ക് ഉപകാരപ്രദമാക്കാൻ ആർ.ടി.ഒ പരിശോധന ശക്തമാക്കണം. ഗ്രാമീണ മേഖലകളിലെ പൊതുഗതാഗതവും ബസുകളുടെ സേവനവും ഉറപ്പുവരുത്തണം. ബസുകളുടെ പെർമിറ്റും സർവീസും സംബന്ധിച്ച് വിജിലൻസ് പരിശോധന നടത്തണം.
-വി.പി.നിജാമുദ്ദീൻ, മുതലമട, ജില്ലാ വിജിലൻസ് മോണിറ്ററിംഗ് കമ്മിറ്റി അംഗം.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |