ന്യൂഡൽഹി: കന്യകാത്വ പരിശോധന ഭരണഘടനാവിരുദ്ധമാണ്, നടത്താൻ പാടില്ലെന്ന് ഡൽഹി ഹൈക്കോടതി. സിസ്റ്റർ അഭയാ കേസുമായി ബന്ധപ്പെട്ട് അന്വേഷണത്തിന്റെ ഭാഗമായി പ്രതിയായ സിസ്റ്റർ സെഫിയുടെ കന്യകാത്വ പരിശോധന നടത്തിയത് ഭരണഘടനാ വിരുദ്ധമാണെന്ന് വിധിച്ചുകൊണ്ടാണ് ഡൽഹി ഹൈക്കോടതി ജസ്റ്റിസ് എസ് കെ ശർമ്മയുടെ നിരീക്ഷണം.
സി ബി ഐ നടത്തിയ കന്യകാത്വ പരിശോധനയ്ക്കെതിരെ 2009ൽ സിസ്റ്റർ സെഫി നൽകിയ ഹർജി തീർപ്പാക്കികൊണ്ടാണ് ഹൈക്കോടതി വിധി.ക്രിമിനൽ കേസിൽ പ്രതിയാണെന്ന് കരുതി കന്യകാത്വ പരിശോധന നടത്താൻ കഴിയില്ല. ഇരയാണോ പ്രതിയാണോ എന്നത് ഇത്തരം പരിശോധന നടത്തുന്നതിന് ന്യായീകരണമാവില്ലെന്നും കോടതി വ്യക്തമാക്കി.
പൗരന്റെ സ്വകാര്യതയും അന്തസും ലംഘിക്കുന്നതാണിത്. ഒരു കാരണവശാലും കന്യകാത്വ പരിശോധന നടത്താൻ പാടില്ല. ക്രിമിനൽ കേസിൽ നടപടി പൂർത്തിയായതിനുശേഷം സി ബി ഐയ്ക്കെതിരെ മാനനഷ്ടത്തിനും മനുഷ്യാവകാശ ലംഘനത്തിനും കേസ് നൽകാൻ സിസ്റ്റർ സെഫിയ്ക്ക് അവകാശമുണ്ടെന്നും കോടതി പറഞ്ഞു. കന്യകാത്വ പരിശോധനയ്ക്കെതിരെ സിസ്റ്റർ സെഫി മനുഷ്യാവകാശ കമ്മീഷന് നൽകിയ പരാതി തള്ളിയിരുന്നു. ഇതിന് പിന്നാലെയാണ് ഹൈക്കോടതിയെ സമീപിച്ചത്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |