കോവളം : കോട്ടുകാൽ ഗ്രാമ പഞ്ചായത്തിലെ പ്രധാന കുടിവെള്ള സ്രോതസായ പുലിയൂർക്കോണം വാട്ടർ സ്കീം പദ്ധതി അധികൃതരുടെ അനാസ്ഥയാൽ നാശത്തിന്റെ വക്കിലാണ്. മൂന്ന് പഞ്ചായത്ത് പരിധിയിലും നഗരസഭയുടെ ഒരു ഡിവിഷനിലും പതിനായിരക്കണക്കിന് പേർ ഉപയോഗിക്കുന്ന കുടിവെള്ളമാണ് അധികൃതരുടെ അനാസ്ഥ മൂലം മലിനപ്പെടുന്നത്. 20 വർഷത്തോളം പഴക്കമുള്ള പമ്പ്ഹൗസിന് സമീപത്തെ നീർചാലിലേക്ക് ഏതാനും മാസം മുൻപ് പ്രദേശത്തെ ഒരു മാവ് നിലംപൊത്തിയിരുന്നു. തുടർന്ന് മാവിന്റെ ഏതാനും ശിഖരങ്ങൾ വെള്ളത്തിൽ അഴുകി ലയിക്കുകയും വെള്ളത്തിന് ഇളം മഞ്ഞ നിറം ഉണ്ടാകുകയും ചെയ്തതോടെ വെള്ളം മലിനപ്പെടുകയായിരുന്നു. പമ്പ്ഹൗസിന് സമീപം ജല സ്രോതസിൽ വീണ മാവ് ഇപ്പോൾ പുല്ലുകളാൽ മൂടപ്പെട്ട നിലയിലാണ്. സംഭവം ജല അതോറിട്ടിയുടെ കാഞ്ഞിരംകുളം സെക്ഷനിൽ അറിയിച്ചെങ്കിലും അധികൃതർ യാതൊരു നടപടിയും സ്വീകരിച്ചിട്ടില്ല. പ്രദേശത്ത് അടിക്കടിയുണ്ടാകുന്ന പകർച്ചവ്യാധികൾക്കും മാരക രോഗങ്ങൾക്കും ഇടയാക്കുന്നത് പുലിയൂർക്കോണം പമ്പ് ഹൗസിലെ ജലാശയത്തിലെ മലിനീകരണമാണെന്ന് ഗ്രാമ പഞ്ചായത്ത് അംഗം അമ്പിളി പറഞ്ഞു. പമ്പ്ഹൗസിലെ ജലാശയത്തെ നിലനിറുത്തിയും മാലിന്യ മുക്തമാക്കിയും സംരക്ഷിച്ചില്ലെങ്കിൽ വരും നാളുകളിൽ കടുത്ത ജലക്ഷാമം രൂക്ഷമാകുമെന്ന് പരിസ്ഥിതി പ്രവർത്തകർ പറയുന്നു.
അറ്റകുറ്റപ്പണികൾ അത്യാവശ്യം
കോട്ടുകാൽ ഗ്രാമ പഞ്ചായത്തിലെ പുലിയൂർക്കോണം, മരുതൂർക്കോണം, പുന്നക്കുളം, ഓഫീസ് വാർഡ്, പയറ്റുവിള, മണ്ണക്കല്ല്, കൊല്ലകോണം, പുലിവിള, മന്നോട്ടുകോണം, അവണാകുഴി എന്നിവിടങ്ങളിലും വെങ്ങാനൂർ ഗ്രാമ പഞ്ചായത്തിലെ മംഗലത്തുകോണം, ഇടുവയിലും ബാലരാമപുരം ഗ്രാമപഞ്ചായത്ത് പരിധിയിൽ രണ്ട് വാർഡിലും നഗരസഭയുടെ വെങ്ങാനൂർ ഡിവിഷനിലുമാണ് ഇവിടെ നിന്ന് കുടിവെള്ളം വിതരണം നടത്തുന്നത്. കുടിവെള്ളത്തിൽ ഓരിന്റെ നാറ്റവും ഇളം മഞ്ഞ നിറം മാറുന്നതിനുമായി ക്ലോറിൻ അധികമായി കലർത്തുന്നതായി നാട്ടുകാർ പറയുന്നു. കാലപ്പഴക്കമുള്ള ഇവിടത്തെ പമ്പ് ഹൗസിൽ യാതൊരു അറ്റകുറ്റപ്പണികളും നടത്തുന്നില്ല. പമ്പ് ഹൗസിന് ചുറ്റും പുല്ല് വളർന്ന് കാടും പടർപ്പുമായി മാറിയിട്ടുണ്ട്. കൂടാതെ മാലിന്യ നിക്ഷേപവും വന്നുചേരുന്നതായി പ്രദേശവാസികൾ പറയുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |